ചിങ്ങവെയിൽ തെളിഞ്ഞു പുഞ്ചിരിച്ചു തുടങ്ങിയിട്ടുണ്ട്. തൊടിയിലെ പയറുവള്ളികളിൽ പാറി നടക്കുന്ന പൂത്തുമ്പികളാണ് ഓണത്തിന്റെ വരവ് അറിയിക്കുന്നത്. പൂവുകൾ പല നിറത്തിൽ കാറ്റിൽ ചാഞ്ചാടി നിൽക്കുന്നതു കാണാൻ തന്നെ ചന്തമാണ്.
കഴിഞ്ഞ തവണത്തെ ഓണം സങ്കട പ്രളയത്തിന്റേത് ആയിരുന്നല്ലോ. അഭയാർഥി ക്യാംപുകളിൽ, പ്രായമായവരും കുട്ടികളും അടക്കമുള്ളവർ ഓണം ആഘോഷിക്കുന്നതു ടെലിവിഷനിൽ കണ്ടപ്പോൾ തിരുവോണത്തിന്റെ സന്തോഷമൊക്കെ മങ്ങിപ്പോയി.

ചുറ്റുമുള്ളവർക്ക് ഓണമില്ലെങ്കിൽ നമുക്കെന്തു തിരുവോണം. ഓണം സന്തോഷപൂർവം കൊണ്ടാടേണ്ടതാണ്. എല്ലാവരും ഒരു പോലെ സന്തോഷിക്കുന്ന സമയം. ഓരോ വർഷവും പല തരം വിഷമങ്ങൾ ജീവിതത്തെ അലട്ടാം. അത്തരം സങ്കടങ്ങളിൽ നിന്ന് പ്രതീക്ഷയുടേയും സന്തോഷത്തിന്റെയും നിറങ്ങളിലേക്കൊരു കുടമാറ്റം നടത്താനുളള അവസരമാണ് ഓരോ ഓണവും നമുക്ക് നൽകുന്നത്. അത്തപൂക്കളം, ഓണക്കോടി, തൂശനിലയിൽ വിളമ്പുന്ന മുറപ്രകാരമുള്ള ഓണസദ്യയും പായസ മധുരവും അങ്ങനെ ആഹ്ലാദങ്ങളുടെ കാലമാണിത്.
ഓണത്തെക്കുറിച്ചോർക്കുമ്പോൾ ഒരു പട്ടുപാവാട മനസ്സിൽ പൂക്കളമിട്ടു നിൽക്കും. എന്റെ വീട്ടിൽ ഓണക്കോടി സമ്മാനമായി തരുന്ന പ തിവുണ്ടായിരുന്നില്ല. അക്കാലത്ത് കടകളിൽ അടുക്കാനാകാത്ത തിരക്കായിരിക്കും. ചിലപ്പോൾ ഓണമൊക്കെ കഴിഞ്ഞ് കടയിൽ തിരക്കു കുറയുന്ന സമയത്തായിരിക്കും ഡ്രസ്സ് എടുത്തു തരിക.

ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തുന്ന ദിവസം കൂട്ടുകാർക്കെല്ലാം ഓണക്കോടിയെക്കുറിച്ചു പറയാനാണ് തിരക്ക്. ഓണക്കോടിയിട്ടു വരാൻ ഒരവസരം കാത്തിരിക്കും എ ല്ലാവരും. അന്നത്തെ ദിവസം കൂട്ടുകാരുമൊത്ത് എല്ലാവരുടെയും പുത്തനുടുപ്പ് നോക്കി നടക്കലാണ് പണി. മിക്ക പെൺകുട്ടികൾക്കും പട്ടുപാവാട ഓണക്കോടിയായി കിട്ടും. ചിലർക്ക് പുതിയ ഫാഷനിലുള്ള ഉടുപ്പായിരിക്കും. പല നിറങ്ങളിലും ഫാഷനിലുമുള്ള കൂട്ടുകാരികളുടെ ഉടുപ്പ് കാണുമ്പോഴും എന്റെ മനസ്സിൽ നിറം പകർന്ന മോഹമായി മാറിയത് പട്ടുപാവാട ആയിരുന്നു.
ആ മോഹം മനസ്സിലാക്കി ഒരു ഓണത്തിന് പട്ടുപാവാടയാണ് അമ്മ തയ്പ്പിച്ചു തന്നത്. മഞ്ഞയും പച്ചയും നിറമുള്ള പട്ടുപാവാടയും ബ്ലൗസും. അതു കിട്ടിയ ദിവസം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ കുട്ടി ഞാനായിരുന്നിരിക്കും. ഇപ്പോൾ ടിവി ഷോയ്ക്കും മറ്റു ഷൂട്ടിങ്ങുകൾക്കുമായി വസ്ത്രങ്ങൾ വാങ്ങുമ്പോഴൊന്നും ആ സന്തോഷം കിട്ടാറില്ലെന്ന് തോന്നാറുണ്ട്. ഓണക്കോടി കൊതിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം അതു കിട്ടാനവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഓണത്തിന് എനിക്ക് പായസത്തോളം പ്രിയപ്പെട്ടതാണ് അന്നേ ദിവസമുണ്ടാക്കുന്ന ഈ അടയും. ഓണനാളിലെ എന്റെ പ്രാതൽ മിക്കപ്പോഴും ഈ അടയാണ്.

അട
1. വറുത്ത അരിപ്പൊടി – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
ചൂടുവെള്ളം – കുഴയ്ക്കാൻ പാകത്തിന്
2. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്
പഞ്ചസാര – അരക്കപ്പ്
6. ഏലയ്ക്കാപ്പൊടി – രണ്ടു നുള്ള്

തയാറാക്കുന്ന വിധം
1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. അരിപ്പൊടി പാകത്തിന് ഉപ്പു ചേർത്ത ചൂടുവെള്ളം ഉപയോഗിച്ച് കുഴയ്ക്കുക.
3. തേങ്ങ ചുരണ്ടിയതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക.
4. ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേ ർക്കുക.
5. കുഴച്ചു വച്ച മാവിൽ നിന്ന് ഒരു ഉരുളയെടുത്ത് വാട്ടിയ ഇലയിൽ പരത്തുക.
6. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ കനം കുറച്ചു പരത്തണം.

7. മാവു പരത്തിയതിന്റെ പകുതിഭാഗത്ത് തേങ്ങാ മിശ്രിതം വിതറുക.
8. ഇലയോടു കൂടി നടുവെ മടക്കുക.
9. അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക.
