Tuesday 31 August 2021 12:49 PM IST

സ്വർണ്ണമുഖിയിലെ വർണ്ണങ്ങൾ: ഇന്ത്യൻ ഹെറിറ്റേജ് കലംകാരി

Tency Jacob

Sub Editor

kalamkari cover   -1

അവൾക്ക് സ്വർണ്ണമുഖി എന്നു പേർ.  കൃഷ്ണദേവരായരുടെ കൊട്ടാരത്തിൽ ചുവടുറയ്ക്കാതെ നിന്ന പതിനെട്ടുകലകളിലൊന്നിനെ പരിണയിച്ചു സ്വന്തമാക്കിയവൾ.തെളിഞ്ഞ മുഖംപോൽ പതഞ്ഞൊഴുകി കാളിഹസ്തീശ്വരന് പാദപൂജ ചെയ്തവൾ.അവളുടെകൂടി കഥ പറയാതെ ഈ ചൊല്ലു പൂർത്തിയാവില്ല...

 ഒന്നു രണ്ടു വർഷമായി കലംകാരിയായിരുന്നു കേരളത്തിലെ ട്രെന്റ്.കോട്ടണ്‍ തുണിയിലും ചന്ദേരിയിലും പട്ടിലും പൂവും കായും ഇലകളുമൊക്കെയായി എല്ലാവരുടേയും മനംകവർന്നു പേരിൽത്തന്നെ കലയെ വഹിച്ചവൾ. ആദ്യനാളുകളിൽ കടുത്ത മെറൂണിലും നീലയിലും കറുപ്പിലും മാത്രമായിരുന്നു കലംകാരി പ്രിന്റ് പരിലസിച്ചിരുന്നതെങ്കിൽ പോകെ പോകെ ഏഴു വർണ്ണങ്ങളിലും വിടർന്നു പാറി ഒരു കൈലേസെങ്കിലും സ്വന്തമാക്കാത്ത മലയാളി മങ്കമാർ ഇല്ലെന്നായി.

ഒരു ഉച്ചയിലെ നാട്ടുവർത്തമാനത്തിന്നിടയിൽ നിന്നാണ് ആ വിവരം പിടിച്ചെടുത്തത്. ആന്ധ്രയിലെ തിരുപ്പതിക്കടുത്ത് കാളഹസ്തി എന്ന പട്ടണമാണ് കലംകാരിയുടെ സ്വന്തം നാട്.കേരളത്തെ മയക്കിയ ആ കലാകാരന്മാരുടെ നാട്ടിലേക്ക് ഒന്നു പോയിവന്നാലോ?

മുഖത്ത് പാറി വീണ വെള്ളത്തുള്ളികളാണ് ഉണർത്തിയത്.പുറത്ത് മഴ തകർക്കുന്നു.നീരാവി നിറഞ്ഞ ജനാലയ്ക്കുള്ളിലൂടെ കാണാം വയലുകളും കൃഷിയിടങ്ങളും.അതെ, പ്രഭാതങ്ങളിലെ കാഴ്ചകൾക്ക് വല്ലാത്തൊരു നാട്ടുചന്തമുണ്ട്. റെനിഗുണ്ടയിലിറങ്ങുമ്പോൾ തൊട്ടുമുമ്പ് തിരുപ്പതി സ്േറ്റഷനിൽ കണ്ട തിരക്കൊന്നുമുണ്ടായിരുന്നില്ല.ശ്രീ കാളഹസ്തിയിലേക്കുള്ള മുപ്പത്തിന്നാലു കിലോമീറ്റർ ദൂരം അളന്നുതീർക്കാനായി ലോ ബജറ്റ് വാഹനം മതിയെന്നുറപ്പിച്ചു.ഓട്ടോയിൽ കയറുമ്പോൾ ചുറ്റും കൂടിയ ടാക്സിക്കാരുടെ മുന്നറിയിപ്പ്.‘‘മഴൈ വന്താൽ മുഴുസാ നനഞ്ചിടും’’.നോക്കുമ്പോൾ ശരിയാണ്. ചുറ്റും മറച്ച ഷീറ്റിലെ കീറലുകൾക്കിടയിലൂടെ ആകാശം കാണാം. മുക്കാൽ മണിക്കൂർ യാത്രയ്ക്കിടയിൽ കൂടുതലും കണ്ടത് ഒഴിഞ്ഞ ഭൂപ്രദേശങ്ങളാണ്.ഇടക്ക് മാത്രം അല്പം തിരക്കുനിറഞ്ഞ കവലകൾ കാണാം. 

ശ്രീകാളഹസ്തിയിലുള്ള ഒരു കലംകാരി കലാകാരനെ സുഹൃത്തു പരിചയപ്പെടുത്തി തന്നിരുന്നു.വിളിച്ചപ്പോൾ കാറ്റിനോടൊപ്പം വിശ്വനാഥ റെ‍ഡ്ഢിയുടെ ശബ്ദം  ഇരമ്പിവന്നു. ‘‘വൈകീട്ട് അഞ്ചരയ്ക്കുശേഷം കാണാം.’’ ഹോട്ടലിൽ നിന്നു പുറത്തിറങ്ങുമ്പോൾ റിസപ്ഷനിലിരുന്ന ആളോട് കലംകാരി ചെയ്യുന്നവരെക്കുറിച്ച്  അന്വേഷിച്ചു.അയാൾ അറിയില്ലെന്ന മട്ടിൽ തലയാട്ടി. 

പുറത്ത് തെരുവ് ഒച്ചയാർത്തു തുടങ്ങിയിരിക്കുന്നു. ബജ്ജികളും ചാട്ട് മസാലയും സംഭാരവുമെല്ലാം വില്പനക്കിരിപ്പുണ്ട്. തിരുപ്പതി ഭക്തരുടെ തിരക്കുകൊണ്ട് കൈവീശി അലസമായൊന്നും നടക്കാനാകില്ല.തല മൊട്ടയടിച്ച് മഞ്ഞൾ പൂശി ഓട്ടുമണികൾ കിലുങ്ങുന്ന കാവടിയേന്തിയവർ. എല്ലാവരും കാളഹസ്തീശ്വരന്റെ നടയിലേക്കാണ്. (താമസിക്കുന്ന ഹോട്ടലിന്റെ അകത്തളത്തിൽ എഴുതിയിരുന്നത് വായിച്ചതോർമ്മ വന്നു.ശ്രീ – ചിലന്തി,കാള – സർപ്പം,ഹസ്തി – ആന.മൂന്നു പേരും ശാപം കിട്ടിയ മുനിമാരാണ്. മോക്ഷത്തിനായി മൂവരും പൂജ ചെയ്യാൻ തുടങ്ങി.ചിലന്തി ശിവലിംഗത്തിനു മുകളിൽ വലകെട്ടി കാത്തു.സർപ്പം പത്തി കുടയാക്കി വിരിച്ചു പിടിച്ചു.ആന തുമ്പിക്കൈയ്യിൽ വെള്ളം കൊണ്ടുവന്നു ചിലന്തിവലയ്ക്കു മീതെ ഒഴിച്ചു. ഒടുവില്‍  കലഹത്തിലെത്തുമെന്നായപ്പോൾ ശിവൻ പ്രത്യക്ഷപ്പെട്ടു മൂന്നുപേർക്കും ശാപമോക്ഷം കൊടുത്തുവെന്നാണ്  പുരാണകഥ.) കാളഹസ്തീശ്വരന്റെ അമ്പലം ഗ്രഹദോഷ പൂജയ്ക്കു പ്രസിദ്ധമാണ്.അകത്തു കയറിയപ്പോൾ കൽത്തൂണുകൾക്കിടയിൽ രാഹുകേതു പൂജകൾക്ക് ഊഴം കാത്തുനിൽക്കുന്ന സ്ത്രീകളെ കണ്ട് സങ്കടം തോന്നി.

ഓം നമശിവായ മുഴങ്ങിക്കേൾക്കുന്ന കൽത്തൂണുകൾക്കിടയിലെ തണുത്ത നിലത്തിരുന്ന് നിന്നെമാത്രമോർക്കുമ്പോൾ കാളഹസ്തീശ്വരാ,നീയെനിക്ക് എന്റെ ദൈവമായിരുന്നു.

തെരുവിൽ അലഞ്ഞു തിരിയുന്നതിന്നിടയിൽ പലരോടും കലംകാരിയക്കുറിച്ച് ചോദിച്ചു. ആർക്കുമറിയില്ല.          ഇന്റർനെറ്റിൽ തിരയുമ്പോൾ വരുന്ന റിസൽട്ടുകളിലെല്ലാം കാളഹസ്തിയാണ് കലംകാരിയുടെ നാട്.ലോകം മുഴുവനുമറിയുമ്പോൾ ഇവർക്കു മാത്രമറിയില്ലെന്നോ?എന്തെങ്കിലും രഹസ്യസ്വഭാവം ഇവർ കാത്തുസൂക്ഷിക്കുന്നുണ്ടോയെന്നായി ചിന്ത. തുണിക്കട കണ്ടപ്പോൾ ഒരു ആശയം തോന്നി.കലംകാരി തുണി വാങ്ങിക്കൊണ്ടന്വേഷിക്കാം. ചോദിച്ചപ്പോൾ കടയുടമയും അവിടെയുള്ള പെൺകുട്ടിയും കൈമലർത്തി. റാക്കുകളിൽ പരതിയപ്പോൾ എവിടെയുമില്ല കലംകാരിയുടെ ഒരു കഷണം. പുറത്തിറങ്ങി നടക്കുമ്പോൾ ശ്രദ്ധിച്ചു. ആരും ധരിച്ചു കണാനില്ല അത്തരമൊരു സാരിയും ബ്ലൗസും ചുരിദാറും.

കൃത്യസമയത്ത് വിശ്വനാഥ റെഡ്ഢിയെത്തി. ഓട്ടോക്കാരനോട് സ്ഥലം പറയുന്നതു കേട്ടു.‘അഗ്രഹാരം’. മനസ്സിൽ പാലക്കാട്ടെ കല്പാത്തി തെരുവ് തെളിഞ്ഞു. പക്ഷേ ഇവിടെ വഴികളുടെ ഇരുവശത്തും അഴുക്കു കെട്ടികിടക്കുന്ന തുറന്ന ഓടകളുണ്ടായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കുട്ടികൾ റോഡിൽ കളിച്ചു തിമിർത്തു.മിക്ക വീട്ടുമുറ്റത്തും പലചരക്കുകളോ പച്ചക്കറികളോ മിഠായിഭരണികളോ നിരത്തിവെച്ചു ഈച്ചയാർക്കുന്ന ചെറിയത്തിണ്ണകളിലിരുന്ന് സ്ത്രീകൾ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു.അഗ്രഹാരം എന്നത് ആളുകൾ തിങ്ങിപ്പാർക്കുന്നൊരിടം മാത്രമാണ്.

ഒട്ടും പകിട്ടില്ലാത്ത ഒരു രണ്ടുനില കെട്ടിടത്തിനു മുകളിൽ ഓട്ടോ നിന്നു.അകത്തേക്കു കയറുമ്പോൾ അസഹ്യമായൊരു ഗന്ധം പിന്നോക്കം വലിച്ചു. മൂക്കുപൊത്തുന്നത് മര്യാദകേടാണന്നറിഞ്ഞിട്ടും ഞാനതു ചെയ്തപ്പോൾ വിശ്വനാഥൻ ചെറുചിരിയോടെ പറഞ്ഞു.‘‘ ബഫലോ മിൽക്ക് മാഡം.തുണി ഡിപ് പണ്ണി വെച്ചിരിക്കേ’’. ചെറിയൊരു തളത്തിലെ മൂലയിലിരുന്ന് ഒരാൾ തവിട്ടു നിറത്തിലുള്ള തുണിയിൽ ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു.‘‘ അത് വന്ത് രാമായണകഥൈ ’’.എത്ര വേഗത്തിലാണയാളുടെ വിരലുകൾ സീതയുടെ മുഖചാരുത വരയുന്നത്! തുണികൾ അടുക്കടുക്കായി വെച്ച കുഞ്ഞുമുറിയിലിരുന്ന് വിശ്വനാഥൻ കലംകാരിയുടെ കഥ പറയാൻ തുടങ്ങി. തെലുങ്കനാണെങ്കിലും തമിഴും ചെറിയ തോതിൽ ഇംഗ്ലീഷും മലയാളവും ഹിന്ദിയുമെല്ലാം വഴങ്ങുന്നതുകൊണ്ട് എല്ലാം ചേർന്നൊരു അവിയൽ പരുവമായിത്തീർന്നു ഞങ്ങളുടെ ഭാഷ.

kalamkari-2 ബനോദയിലെ കലംകാരി ആർട്ടിസ്റ്റുകൾ

  ഒരു പേർഷ്യൻ കലയാണ് കലംകാരി എന്നൊരു നാട്ടുപറച്ചിൽ കാളഹസ്തിയിലുണ്ട്.മൂവായിരം വർഷം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ഈ കല എങ്ങിനെ ഇവിടെയെത്തിയെന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. വിദേശകൊളോണിലിസത്തിന്റെ ആദാനപ്രദാനങ്ങളിൽ വന്നു കയറിയതാണെന്നു നിഗമിക്കാനേ പറ്റൂ.എന്തായാലും നാന്നൂറ് വർഷം മുമ്പ് വിജയനഗരസാമ്രാജ്യത്തിന്റെ അധിപനായിരുന്ന സംഗമ വംശത്തിലെ കൃഷ്ണദേവരായരുടെ വാഴ്ചക്കാലം   ഭരണനിപുണതയിലും സാഹിത്യത്തിലുമെന്നപോലെ കലയിലും മഹത്തായ കാലഘട്ടമായിരുന്നു.പ്രജകളെ അഭ്യസിപ്പിക്കാൻ രാജാവു കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു കുടിയിരുത്തിയ പതിനെട്ടു കലകളിൽ ഒന്നായിരുന്നു കലംകാരി എന്ന ചിത്രകല. ‘‘ആദ്യകാലത്ത് രാമായണവും മഹാഭാരതവും കൃഷ്ണലീലയും ജാംബവതീ പരിണയവുമൊക്കെയായിരുന്നു വരഞ്ഞിരുന്നത്.അതും വസ്ത്രങ്ങളിലായിരുന്നില്ല.അമ്പലങ്ങളിലും രഥങ്ങളിലും തൂക്കിയിടാവുന്ന പെയിന്റിങ്ങുകളും മേലാപ്പുകളുമൊക്കെയായിരുന്നു തയ്യാറാക്കിയിരുന്നത്.’’ സ്വാതന്ത്യാനന്തരം 1956ൽ ആന്ധ്ര ഗവൺമെന്റ് ഭരണത്തിൽ വന്നതിനുശേഷം അന്നത്തെ മുഖ്യമന്ത്രിയുടെ താല്പര്യാർത്ഥമാണ് ചിറ്റൂർ ജില്ലയിലെ പുണ്യ നഗരമായ ശ്രീകാളഹസ്തിയിലേക്ക് കലംകാരിയെ കൂട്ടിക്കൊണ്ടുവരുന്നത്.

  ഇരുപതു വർഷത്തിലധികമായി വിശ്വനാഥൻ ഈ രംഗത്തു വന്നിട്ട്.‘‘ അച്ഛനും അമ്മയും ചെയ്യുന്നത് കണ്ട് ചെറുപ്പത്തിലേ  ഞാനും സഹോദരിമാരും  വരയ്ക്കുമായിരുന്നു.പിന്നീട് ട്രെയിനിങ്ങിന്റെ സമയത്ത് മാസ്റ്റർമാർ പറയുമ്പോഴാണ് ഈ കൈവേലയുടെ ഗൗരവം മനസ്സിലാകുന്നത്.വളരെ ഏകാഗ്രത വേണം.വരയ്ക്കുന്നതിലോ ചായം തേയ്ക്കുന്നതിലോ ഒന്നു പിഴച്ചാൽ തുണിമാറ്റുകയേ നിവൃത്തിയുള്ളൂ..അതുപോലെ പുരാണകഥകൾ വരയുമ്പോൾ അകക്കണ്ണിൽ മിഴിവോടെയുണ്ടാവണം ചിത്രങ്ങൾ. പുസ്തകം നോക്കി നോക്കി വരയ്ക്കാൻ പറ്റില്ലല്ലോ.ഓരോ രൂപങ്ങൾ വരയ്ക്കുമ്പോഴും നിയമങ്ങളുണ്ട്. ഇടംകാലുകൾ തന്നെയായി വരയ്ക്കാറില്ല.മുഖത്തെ ഭാവങ്ങൾക്കും വ്യത്യാസമുണ്ടാവും’’

കലം എന്നാൽ പേന എന്നർത്ഥം.കാരി എന്നതിനു കലാകാരൻ എന്നും.പേർഷ്യൻ ഭാഷയിലും സംസ്കൃതത്തിലും ഹിന്ദിയിലുമെല്ലാം ഇതേ അർത്ഥം തന്നെയാണ്..മുളങ്കമ്പു ചെത്തിക്കൂർപ്പിച്ചാണു പേനയുണ്ടാക്കുന്നത്.രണ്ടടി നീളമുള്ള അതിന്റെ കണ്ഠഭാഗത്തു അധികം കനമില്ലാതെ കോട്ടൺ തുണി പന്തം പോലെ ചുറ്റും.അതിനു മീതെ നൂലു ചെരിച്ച് ചുറ്റിയെടുക്കും.പേനയുടെ കഴുത്തുഭാഗം വരെ ചായത്തിൽ മുക്കി അധികമുള്ള ചായം പിഴിഞ്ഞു കളഞ്ഞ് പന്തിൽ മെല്ലെയൊന്നമർത്തി തുണിയിൽ വരയ്ക്കും.കൂടുതലമർത്തിയാൽ ചായം ഒഴുകി പരക്കും.

‘‘ കലംകാരി ഡിസൈൻ ഒരു നാളില് മുഴുസാ സെയ്യ മുടിയാത്.’’ വിശ്വനാഥൻ കലംകാരി മെറ്റീരിയൽ തയ്യാറാക്കുന്നതിന്റെ സ്െറ്റപ്പുകൾ പറഞ്ഞു തുടങ്ങി.

kalam-kari-4 ശ്രീ കാഹളഹസ്തി

‘‘ ഒരു ദുപ്പട്ട തയ്യാറാക്കാൻ ഇരുപത്തിയ‍ഞ്ച് ദിവസങ്ങൾ വേണം.പതിനെട്ട് ഘട്ടങ്ങളുണ്ട്.ആദ്യം തുണി തിരഞ്ഞെടുക്കണം.കോട്ടൺ തുണിയും പട്ടുമാണ് ഏറ്റവും നല്ലത്.കോട്ടണിൽത്തന്നെ മല്ല് കോട്ടണും .മംഗൾഗിരി കോട്ടണുമാണ് നല്ലത്.സിന്തറ്റിക് തുണിത്തരങ്ങളിൽ ചായം പിടിക്കാത്തതുകൊണ്ട് ഉപയോഗിക്കാറില്ല.ഇപ്പോൾ ടസ്സറിലും ജൂട്ടിലും ചന്ദേരിയിലും കേരള കോട്ടണിലുമെല്ലാം കലംകാരി ചെയ്യുന്നുണ്ട്.’’

വിശ്വനാഥനു കിട്ടിയ മികച്ച കലംകാരി ആർട്ടിസ്റ്റിനുള്ള സ്േറ്ററ്റ് അവാർഡും നാഷണൽ അവാർഡുമെല്ലാം ഷോകേസിൽ ഒളിഞ്ഞിരിപ്പുണ്ട്.

രണ്ടുതരം ആർട്ടിസ്റ്റുകളുണ്ട്. ഭാവനയ്ക്കനുസരിച്ച് വരയ്ക്കുന്നവരും ഡിസൈൻ പകർത്തുന്നവരും. വിദഗ്ദരായ ആർട്ടിസ്റ്റുകൾക്ക് ശമ്പളം കൂടും. പുരാണകഥകളൊക്കെ എളുപ്പത്തിൽ വരച്ചു തീർക്കും

 അവർ.

‘‘അവർ അന്തമാതിരി ആർട്ടിസ്റ്റു താനേ’’ വിശ്വനാഥൻ കൈചൂണ്ടിയിടത്ത് നോക്കി.ഒഴിവു ദിവസമായിട്ടും ഇന്നലെയും കണ്ടിരുന്നു.

‘‘മീരു പേരു’’

‘‘സുബ്രഹ്മണ്യ റെഡ്ഢി’’രാമായണകഥയുടെ രേഖാചിത്രം കോറുന്നതിന്നിടയിൽ അയാൾ കഥ പറഞ്ഞു.

സുബ്രഹ്മണ്യത്തിന്റെ അച്ഛന്റെ അനിയൻ കലംകാരി ആർട്ടിസ്റ്റായിരുന്നു.അതുകണ്ട് ഇഷ്ടം തോന്നി ചെയ്തു തുടങ്ങിയതാണ്.രണ്ടു മക്കളുടെ പഠന ചെലവും വീട്ടിലെ കാര്യങ്ങളും എല്ലാം ഇതു കൊണ്ടാണ് നീങ്ങുന്നത്.പീസ് വർക്കനുസരിച്ചാണ് പൈസ.അതുകൊണ്ട് ഒഴിവു ദിവസവും വന്നു ചെയ്യും.’’

മിനിറ്റുകൾകൊണ്ട് സീതാസ്വയംവരം വരച്ചു തീർത്തു.  എന്റെ വിസ്മയംകണ്ട് അയാൾ ചെറുചിരിയോടെ പറഞ്ഞു.

‘‘ഇരുപതു വർഷമായിരിക്ക് മാഡം.കണ്‍മൂടിയാലും അതു താൻ കാണ്മത്.പുരാണം മട്ടുമലൈ, ജീസസിൻ കഥൈയും വരഞ്ഞിരുക്ക്.ഇന്ത ന്യൂജെൻ ഡിസൈൻ വന്ത് എനക്ക് പുടിക്കലെ’’

ബുദ്ധന്റെ തലയും നൃത്തമുദ്രകളും പലതരം പൂക്കളുമൊക്കെ പുതിയ തലമുറയുടേതാണ്.

തവിട്ടുനിറമുള്ള കോട്ടൺതുണിയിൽ മദ്ദളവും വീണയുമെല്ലാം ഓറഞ്ചും നീലയും നിറത്തിൽ വരച്ചു തീർക്കുന്ന തിരക്കിലാണ് കലയും രാജേശ്വരിയും.ചോദ്യങ്ങൾക്ക് മൂളലിലും തലയാട്ടലുകളിലും മാത്രം മറുപടി.

  പുറത്തുപോയ വിശ്വനാഥൻ വരുമ്പോൾ കൂടെ സഹോദരി മുനിരത്നമ്മയുമുണ്ടായിരുന്നു. തിരുപ്പതിയിൽപോയി മൊട്ടയടിച്ച് മുടി വളർന്നു വരുന്നതേയുള്ളു.വിശ്വനാഥൻ പരിചയപ്പെടുത്തി.

‘‘സ്േറ്ററ്റ് അവാർഡ് വിന്നറാണ്’’

‘‘.അമ്പത്തിയഞ്ചു വർഷം വേല ചെയ്താല്‍ സാധാരണ ആർട്ടിസ്റ്റിനു ്ആയിരം രൂപയുള്ളപ്പോൾ അവാർഡീക്ക് രണ്ടായിരം രൂപ പെൻഷൻ കിടയ്ക്കും.അതുതാൻ നേട്ടം’’ രണ്ടു കൊല്ലം കഴിയുമ്പോഴേയ്ക്കും മിക്കവരും കണ്ണട വെയ്ക്കും.ദീർഘനേരമിരുന്നു ജോലി ചെയ്യുന്നതു കാരണം കാലുവേദനയും നടുവേദനയും കൂടുതലായതുകൊണ്ട് ഇവരുടെയിടയിൽ വയസ്സാവുന്നതുവരെ ജോലി ചെയ്യുന്നവർ കുറഞ്ഞു വരികയാണ്.

വീടുകൾക്കുള്ളിലും വീടുകളുണ്ടെന്നു ലക്ഷ്മിയമ്മയുടെ വീട്ടിലേക്കുള്ള വഴിയാണ് കാണിച്ചുതന്നത്.രണ്ടടിവീതിയുള്ള വഴിക്കിരുവശത്തും തീപ്പെട്ടിക്കൂടുപോലെയുള്ള വീടുകൾ.ചെല്ലുമ്പോൾ ലക്ഷ്മിയമ്മ പായസത്തിനൊരുക്കുന്ന തിരക്കിലാണ്.‘‘വണക്കം.കൃഷ്ണലീലയായതുകൊണ്ട് സദ്യയുണ്ടാക്കണം.കൊഞ്ചം ജാസ്തി വേലയിരുക്ക്.’’

ഒരു കുഞ്ഞു ഇരിപ്പുമുറി.അതിനേക്കാൾ കുറച്ചുകൂടി വലിപ്പമുള്ള ഒരു കിടപ്പുമുറി.അഞ്ചടി അളന്നെടുത്താൽ അടുക്കളയുടെ വിസ്തീർണ്ണമായി.ഒരു അവാർഡ് വിന്നറുടെ പകിട്ടൊന്നും അവരുടെ വേഷത്തിലോ പെരുമാറ്റത്തിലോ ഇല്ല.തൊണ്ണൂറ്റി രണ്ടിൽ ട്രെയിനിങ് കഴിഞ്ഞതാണ്.ഇപ്പോൾ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തപ്പെടുന്ന എക്സിബിഷനുകളില്‍ കാളഹസ്തി കലംകാരി പ്രിന്റിനെ പരിചയപ്പെടുത്തുകയും മാർക്കറ്റു ചെയ്യുകയും െചയ്യുന്നു. 

 ഒരിക്കൽ കൊച്ചിയിലും വന്നിട്ടുണ്ട്.കേരളത്തിനെ ലക്ഷ്മിയമ്മയ്ക്ക് അത്ര പിടിത്തമില്ല.നമ്മുടെ വിലപേശൽത്തന്നെ കാരണം.

‘‘അത് വന്ത് മെഷീൻപ്രിന്റിന്റെ റേറ്റ്ക്ക നമ്മ കലംകാരി കൊടുക്കമുടിയാത്.’’

നമ്മുടെ നാട്ടിൽ കാണുന്ന മെഷീൻപ്രിന്റാണ് ഒറിജിനൽ കലംകാരിയുടെ ഏറ്റവും വലിയ എതിരാളി.ഒറിജിനല്‍  മീറ്ററിനു എഴുന്നൂറു രൂപയുള്ളപ്പോൾ മെഷീൻപ്രിന്റിനു നൂറ്റമ്പതു രൂപയേയുള്ളൂ. ഒറിജിനൽ കലംകാരിയേക്കാൾ ഭംഗിയും കൂടും.

‘‘ആന്ധ്രയിൽ മച് ലി പട്ടണത്തെ കലംകാരിയും പ്രസിദ്ധം.അത് വന്ത് ബ്ലോക്ക് പ്രിന്റ്.കാളഹസ്തി കലംകാരി കൈചിത്രവേല താനെ.’’

കാളഹസ്തിയിൽനിന്ന് നാന്നൂറു കിലോമീറ്ററിനപ്പുറമാണ് കലംകാരി ബ്ലോക്ക് പ്രിന്റിനു പേരു കേട്ട മച് ലി പട്ടണം.വിവിധ തരത്തിലുള്ള ബ്ലോക്കുകൾ തടിയിൽ കൊത്തിയുണ്ടാക്കി വെജിറ്റബിൾ ഡൈയിൽ മുക്കി പ്രിന്റു ചെയ്തെടുക്കുകയാണ് അവിടെ ചെയ്യുന്നത്.

‘‘ശാപ്പാട് റെഡിയായിരുക്ക്.സാപ്പിട്ടിട്ടു പോലാമേ.’’ .ഇനിയുമെത്രയോ ദൂരം താണ്ടാനുണ്ട് എന്നോർമ്മയുള്ളതുകാരണം സ്നേഹപൂർവ്വം നിരസിച്ചു.

വിശ്വനാഥൻ പരിചയപ്പെടുത്തിയ ലക്ഷ്മിയമ്മയുടെ കൂടെ കാല്പത്തി മാത്രം വെയ്ക്കാവുന്നത്ര വീതിയുള്ള കോണിപ്പടികൾ കയറിക്കയറി പ്രിന്റിങ് സ്ഥലത്തെത്തുമ്പോൾ അത്ഭുതം തോന്നി.ഇത്ര ചെറിയിടങ്ങളിലാണോ ഇവർ ജീവിതകാലം പാർക്കുന്നത്.എല്ലാവരും തലയുയർത്തി നോക്കി ഒന്നു ചിരിച്ച് പണിയുടെ ഏകാഗ്രതയിലേക്ക് മടങ്ങിപ്പോയി.രണ്ടു ഇളം പ്രായക്കാരെ കണ്ടു. ചന്ദ്രയും മീരയും.സഹോദരിമാരാണ്.പ്ലസ്ടു കഴിഞ്ഞു.വന്നിട്ട് രണ്ടുമാസമായിട്ടേയുള്ളൂ.ലക്ഷ്മിയമ്മയാണ് ടീച്ചർ.ചോദ്യത്തിനുത്തരം പറയുമ്പോഴെല്ലാം മറ്റു മുഖങ്ങളെപ്പോലെ നിസംഗതയല്ല പകരം കൗമാരത്തിലെ  നാണം മൊട്ടിട്ടു നിന്നു.ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ സന്തോഷമായി. അതിനുള്ള സാരികൾ തിരഞ്ഞെടുത്ത് പുറത്തേക്കിറങ്ങുമ്പോഴാണ് ലക്ഷ്മിയമ്മയുടെ ഗുരു വരുന്നത്.ആയിരത്തിതൊള്ളായിരത്തി അറുപത്തിനാലിൽ ട്രെയിനിങ് കഴിഞ്ഞ നാഗരാജ് മാസ്റ്റർ.ഈ പ്രായത്തിലും ശിഷ്യ വിനയത്തോടെ നിൽക്കുന്നതു കണ്ട് കൗതുകം തോന്നി.

‘‘തുണിയും ചായങ്ങളും വാങ്ങാൻ ഗവൺമെന്റ് ഇരുപതുശതമാനം ഗ്രാന്റു തരും.ഇപ്പോൾ ചെന്നെയിൽ നിന്നാണ് മെറ്റീരിയലും ഫാബ്രിക്കുമൊക്കെ വാങ്ങുന്നത്.അതിനുതന്നെ നല്ല ചെലവുണ്ട്.കൃഷി സ്ഥലങ്ങളിൽച്ചെന്ന് മോട്ടോറടിച്ച് തുണി കഴുകിയെടുക്കുന്നതിനും പൈസ കൊടുക്കണം .പിന്നെ പാല്,ആർട്ടിസ്റ്റിന്റെ ചാർജ്ജ് എല്ലാം കഴിഞ്ഞു വരുമ്പോൾ അഞ്ഞൂറു രൂപയാണ് ഒരു സാരിയിൽ നിന്നു കിട്ടുന്ന ലാഭം’’ വർക്ക് ചെയ്ത സാരി എനിക്ക്  ഫോട്ടോയെടുക്കാൻ തന്നതിന്റെ പേരിൽ ഒരു സ്ത്രീ കലഹിക്കുന്നുണ്ടായിരുന്നു.സാർ കർക്കശമായതെന്തോ പറഞ്ഞ് , മങ്ങിപ്പോയ എന്റെ മുഖത്തേക്കു നോക്കി കണ്ണുചിമ്മി ചിരിച്ചുകൊണ്ടു പറഞ്ഞു‘‘ന്യൂജെൻ തലമുറൈ.നമ്മുടെ കലയെക്കുറിച്ച്  ലോകം മുഴുവൻ എത്തട്ടേയെന്നാണ് ഞാൻ ചിന്തിക്കുന്നത്.എന്നാലേ ഞങ്ങൾക്ക് നിലനില്പുള്ളൂ.’’

‘‘ബനോദയ കലംകാരി സെന്റർ’’ഓട്ടോക്കാരന് ഒരുപാട് പേരോട് ചോദിക്കേണ്ടി വന്നു. ചെന്നപ്പോൾ ഒരു സംരംഭകയുടെ മികവോടെ ആഢ്യയായിരിപ്പുണ്ട് ബനോദയയുടെ മാനേജർ പത്മാവതി.ബികോമും എംബിഎയേയും പൂർത്തിയാക്കിയതിനുശേഷം ആറുവർഷമായി യൂണിറ്റ് തുടങ്ങിയിട്ട്.

‘‘അച്ഛൻ കമേഴ്സ്യൽ ആർട്ടിസ്റ്റാണ്.അങ്ങിനെയാണ് ഞാനും ഈ രംഗത്തു വരുന്നത്. ഇരുപതിലധികം ആളുകൾ ജോലിക്കുണ്ട്.പത്രത്തിലും മറ്റും പരസ്യം കൊടുക്കും.അതാണ് മാർക്കറ്റിങ്.എക്സിബിഷൻസിനോടു താത്പര്യമില്ല.വേറൊന്നുമല്ല അവാർഡ് കിട്ടിയവർക്കാണ് പ്രാധാന്യം.നല്ല സ്റ്റാളൊക്കെ അവർക്കു പോവും.പിന്നെ താമസ സൗകര്യം നമ്മൾത്തന്നെ കണ്ടെത്തണം.എല്ലാം കഴിഞ്ഞുവരുമ്പോൾ ലാഭമൊന്നുമുണ്ടാവില്ല.’’

കാലുമടക്കി കമിഴ്ന്നുകിടന്നു വരയ്ക്കുകയും ചായം കൊടുക്കുകയുമാണ് എല്ലാവരും.അക്കൂട്ടത്തിന്നിടയിൽ വളരെ വൃദ്ധനായാരൊളെ കണ്ടു.‘‘പേര് രാംചന്ദ്,നാല്പതു വർഷത്തിലധികമായി കലംകാരി കലംകാരനാണ്.’’

ഓർമ്മകൾക്ക് വേഗതയില്ലെങ്കിലും തിരിച്ചുപിടിക്കാനാവുന്നുണ്ട് ആ കാലം.

‘‘1957 ലാണ് ആദ്യമായി കലംകാരി  ട്രെയിനിങ് തുടങ്ങുന്നത്.കൊല്ലം മുഴുവൻ നിറഞ്ഞൊഴുകുന്ന തെളിഞ്ഞ നീരുള്ള നദിയും ഔഷധനിറങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ നിറഞ്ഞ കാടുകളുമാണ് കലംകാരിയെ ശ്രീകാളഹസ്തിയിലേക്ക് കൊണ്ടുവരാൻ ആൾ ഇൻ‍ഡ്യ ക്രാഫ്റ്റ് ബോർഡ് ചെയർപേഴ്സണായിരുന്ന കമലാഭായ് ചാറ്റോപാദ്ധ്യായയെ പ്രേരിപ്പിച്ചത്.വൈ ജി ദൊരൈസ്വാമിയും ആർ രാമമൂർത്തിയുടേയും നേതൃത്വത്തിലായിരുന്നു തുടക്കം.പത്രത്തിൽ പരസ്യം കൊടുത്തതനുസരിച്ച് പതിനാറു പേരാണ് ആദ്യ ബാച്ചിലേക്കെത്തിയത്.പിന്നീട് രണ്ടു വർഷം കൂടുമ്പോൾ ഓരോ ബാച്ചുകൾ പഠിച്ചിറങ്ങി.ഇപ്പോൾ കാളഹസ്തിയിൽ എണ്ണൂറിലധികം കലംകാരി ആർട്ടിസ്റ്റുകളുണ്ട്. ഗവൺമെന്റ് അംഗീകൃതമായതും അല്ലാത്തതുമായ സെന്ററുകളിൽ രണ്ടു വർഷം മുതൽ മൂന്നുമാസത്തിനുള്ളിൽ പരിശീലനം നല്കുന്ന ക്രാഷ് കോഴ്സുകളും.’’  

അഗസ്ത്യാചലയിലെ ചന്ദ്രഗിരിക്കുന്നുകളിലൂടെ നെല്ലൂർവരെയൊഴുകി കടലിൽചെന്നു ചേരുന്നവളാണ്  സ്വർണ്ണമുഖി എന്ന നദി. മഴയുടെ പിണക്കംകൊണ്ട് നീരു വറ്റി വരണ്ടു കിടക്കുന്നു.രണ്ടു കൊല്ലം മുമ്പുളള വർഷക്കാലത്ത് സ്വർണ്ണമുഖിക്കു കുറുകേ പണിത പാലങ്ങളെല്ലാം മുങ്ങിപ്പോയിരുന്നുവെന്നു പറയുമ്പോൾ ആശ്ചര്യം തോന്നി.ഇപ്പോൾ അവിടെവിടെയായി ചെറു കുഴികളിൽ മാത്രമാണ് വെള്ളമുള്ളത്.പലയിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങളും മണൽ കയറ്റിപോകാനുള്ള ലോറികളും കാത്തുകിടക്കുന്നു. മഴയ്ക്കുവേണ്ടി കാളഹസ്തീശ്വരന്റെ അടുക്കൽ നിവേദനം പോയിട്ടുണ്ട്.

പത്മ യാത്രയയക്കാൻ പടിവാതിൽവരെ വന്നു.‘‘സ്വർണ്ണമുഖി വറ്റിവരണ്ടതാണ് ഞങ്ങൾക്ക് കഷ്ടകാലമായത്..സ്വർണ്ണമുഖിയിൽ  കഴുകിയെടുക്കുമ്പോൾ ചുവപ്പിനൊക്കെ എന്തൊരു നിറം കിട്ടുമെന്നോ.വേറൊരു വെള്ളത്തിലും കഴുകിയാൽ ആ നിറം കിട്ടില്ല.’’

കഥകളും കഥാഭാരങ്ങളുമായി തിരിഞ്ഞുനടക്കുമ്പോൾ കണ്ണപ്പനോടുരുവിട്ടു.മോക്ഷംകൊടുക്കുന്നവനെ, സ്വർണ്ണമുഖിയെ നീരണിയിക്കൂ.ഒരു കലയും കാലവും സമ്പന്നമാകട്ടെ.

kalamkari-2

വരയ്ക്കാനുള്ള തുണി നദിയിൽ കൊണ്ടുപോയി നന്നായി കഴുകിയെടുത്ത് വെയിലത്ത് ഉണക്കിയെടുക്കണം.തുണിയിലെ പൊടിയൊക്കെ  പോയി നല്ല കട്ടി വരുന്നതിനാണിത്. പിന്നീട് നൂറു ഗ്രാം കാരയ്ക്കപൊടി അരലിറ്റർ എരുമപ്പാലിൽ കലക്കി മുക്കി വെയ്ക്കണം.പാലിലെ വെണ്ണ തുണിയിൽ പശ പോലെ പിടിച്ചാലേ ചായം പിടിക്കുകയുള്ളൂ .ഒറിജിനൽ കലംകാരി കഴുകുമ്പോൾ നിറം പോകാത്തതിന്റെ രഹസ്യം എരുമപ്പാലാണ്.ആ മുഷ്ക്കുമണം തോന്നിയാലുറപ്പിക്കാം ഒറിജിനൽ കലംകാരിയാണെന്നു. പകുതി ദിവസം മുക്കിവെച്ചശേഷം വെള്ളത്തിൽ കഴുകി ഉണക്കിയെടുക്കണം. പിന്നീട് ആ തുണി തണലിൽ വിരിച്ചിടണം.തുണിയിലെ ചൂടു പോകാനാണിത്.അതിനുശേഷം വരയ്ക്കേണ്ട ചിത്രത്തിന്റെ ഔട്ട്ലൈൻ വരയ്ക്കും.പുളിയുടെ ചെറു ശിഖരങ്ങൾ കത്തിച്ചെടുത്ത് കിട്ടുന്ന ചാർക്കോളു പോലെയുള്ള കരിക്കമ്പുകൊണ്ടാണ് ചിത്രം വരയുക.

അര ലിറ്റർ വെള്ളത്തിൽ ഇരുന്നൂറ് ഗ്രാം പടിക്കാരം പൊടി കലക്കി തുണിയിൽ ചുവപ്പു നിറം വേണ്ടിടത്ത് വരയ്ക്കുക. ആദ്യം. ഇളം പച്ചനിറമായിരിക്കും  കിട്ടുന്നത്.തുണി വെയിലത്തിട്ട് ഉണക്കിയതിനുശേഷം വെള്ളത്തിൽ  കുറച്ചുനേരം ഉലച്ചു കഴുകിയെടുക്കുക.കാളഹസ്തിക്കടുത്തുള്ള വനങ്ങളിൽ കാണുന്ന സുരുടുചക്കയുടേയും സേവൽകൊടിയുടേയും മരത്തിന്റെ വേര് പൊടിച്ചത് ഒരു ഇരുമ്പു പാത്രത്തിലിട്ടു ആവശ്യത്തിനു വെള്ളമൊഴിച്ച് തിളപ്പിച്ചതിലേക്ക് തുണിയിട്ട് അരമണിക്കൂർ പുഴുങ്ങിയെടുക്കണം.അതിനു ശേഷം കഴുകി ഉണക്കിയെടുക്കുമ്പോൾ ചുവപ്പു നിറം കിട്ടും.ചായം ഉണ്ടാക്കിയെടുക്കുന്നതിനു ദിവസങ്ങളെടുക്കും. കറുത്ത ചായം ഉണ്ടാക്കിയെടുക്കാൻ സാധാരണ ശർക്കരയും പനംചക്കരയും വെവ്വേറെ പൊടിച്ചെടുത്ത് വെള്ളത്തിൽ കലക്കി  പതിനഞ്ചു ദിവസത്തോളം ഇരുമ്പുപാത്രത്തിൽ വെച്ചാലേ കറുപ്പു നിറം തയ്യാറാവൂ.കായ്ക്കാപൂവിന്റെ പൊടിയും പടികക്കാരത്തിന്റെ പൊടിയും വെള്ളത്തിൽ കലർത്തിയാൽ മഞ്ഞ നിറം കിട്ടും.വെള്ളത്തിൽ നീലയമരിയുടെ ഇലകളോ വേരോ ചേർത്തു തിളപ്പിച്ചാൽ ഇൻഡിഗോ ബ്ലൂവായി. മഞ്ഞനിറത്തിനു മുകളിലൂടെ 

 നീല നിറം തേച്ചാൽ പച്ചയായി.

കറുപ്പ്, പച്ച, ചുവപ്പ്, മഞ്ഞ, നീല എന്നിങ്ങനെ അ‍ഞ്ചു നിറങ്ങളേ കലംകാരിയിൽ ഉപയോഗിക്കാറുള്ളൂ.  അടിസ്ഥാന നിറങ്ങളുടെ അളവു കുറച്ചെടുത്തും രണ്ടു നിറങ്ങൾ കൂട്ടിക്കലർത്തിയും പുതിയ നിറങ്ങളുണ്ടാക്കാറുണ്ട്. കാടുകളിൽ നിന്നു ശേഖരിക്കുന്ന പൂവും കായും മരത്തൊലിയും തോടുകളുമൊക്കെയാണ് അതിനുപയോഗിക്കുന്നത്. ചെന്നൈയിലെ വനങ്ങളിൽ നിന്നും ശേഖരിക്കുന്നവ അവിടത്തെ മാർക്കറ്റിലും ലഭ്യമാണ്.