‘‘ ആൻഡ് ദ മിസിസ് വേൾഡ് ശ്രീലങ്ക ടൈറ്റിൽ ഗോസ് ടു..മിസിസ് പുഷ്പിക ഡി സിൽവ’’. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഭാര്യയടക്കം പങ്കെടുത്ത നിറ സദസ് ഹർഷാരവത്തോടെ ആ അനൗൺസ്മെന്റ് ഏറ്റെടുത്തു. ഞായറാഴ്ച നടന്ന ചടങ്ങിൽ മുൻ വർഷത്തെ മിസിസ് വേൾഡും അതിസുന്ദരിയുമായ കാരോലിൻ ജൂറി, കിരീടം അതിന്റെ പുതിയ അവകാശിയെ മെല്ലെ അണിയിച്ചു. പുഷ്പികയ്ക്കത് അഭിമാന നിമിഷം. ഒരാൺകുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി വളർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് അവർ സ്വന്തമാക്കിയ സുന്ദരനിമിഷമായിരുന്നു അത്. സുന്ദരിമാരുടെ ചിരികൾ മിന്നും വെളിച്ചത്തെ ചിതറിച്ച ആ നിമിഷത്തിന് കരിങ്കൊടി കാട്ടി, കാരോലിൻ മൈക്കെടുത്ത് ഉടനേ തന്നെ വേറൊരു അനൗൺസ്മെന്റ് നടത്തി. ‘‘ ദൗർഭാഗ്യവശാൽ മിസിസ് പുഷ്പിക ഡിസിൽവ വിവാഹബന്ധം വേർപെടുത്തിയ ഒരു വ്യക്തിയാണെന്ന് അറിയാൻ കഴിഞ്ഞു. ഈ മത്സരത്തിന്റെ നിയമമനുസരിച്ച് അത്തരത്തിലൊരാൾക്ക് വിജയിയാകാൻ കഴിയില്ല. അതുകൊണ്ട് പുതിയ വിജയിയായി ഫസ്റ്റ് റണ്ണർ അപ്പിനെ തിരഞ്ഞെടുക്കുന്നു.’’
ചിരികൾ മങ്ങി..സദസ് മൂകമായി. കാരോലിൻ വേഗം കിരീടം തിരിച്ചെടുത്ത് പുതിയ വിജയിയെ അണിയിച്ചു. കണ്ണീരോടെ പുഷ്പിക വേദിയിൽ നിന്നിറങ്ങിപ്പോയി. പുഷ്പിക വിവാഹ ബന്ധം വേർപിരിഞ്ഞിട്ടില്ലെന്നും ഭർത്താവിൽ നിന്ന് അകന്നു താമസിക്കുന്നതാണെന്നും പീന്നീട് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് കീരീടം തിരിച്ചു നൽകി മാപ്പു ചോദിച്ചിരിക്കുകയാണ് സംഘാടകർ. തനിക്കുണ്ടായ മാനഹാനിയിലും കിരീടം കാരോലിൻ വലിച്ചെടുത്തപ്പോൾ തലയിലുണ്ടായ മുറിവിലും പ്രതിഷേധിച്ച് നിയമനടപടികൾ തുടങ്ങിയിരിക്കുകയാണ് പുഷ്പിക. വേദിയിൽ വച്ചുണ്ടായ അപമാനത്തിനു ശേഷം തിരികെക്കിട്ടിയ വിജയം ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നതായി പുഷ്പിക ഡി സിൽവ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.