Saturday 29 April 2023 12:13 PM IST

‘സ്തനങ്ങളിൽ നിന്നും പച്ചനിറം കലർന്നോ, പാൽ പോലെയോ സ്രവങ്ങൾ’: അവഗണിക്കരുത് ഈ മാറ്റങ്ങൾ

Rakhy Raz

Sub Editor

gynaec

സാധനയുടെ സുന്ദരമായ ചിത്രം ഫെയ്സ്ബുക്കിൽ ക ണ്ട സന്തോഷത്തിലാണു നോക്കിയത്. കുറച്ചു നാളായി സാധനയുടെ പോസ്റ്റുകളൊന്നും വരുന്നുണ്ടായിരുന്നില്ല. ഏറ്റവും സുന്ദരിയായി ആ മുപ്പത്തിയെട്ടുകാരിയെ ക ണ്ട ചിത്രത്തിനൊപ്പമുള്ള വാക്കുകൾ ആദരാഞ്ജലികൾ എന്നായിരുന്നു. ഇത്ര ചെറിയ പ്രായത്തിൽ... എങ്ങനെ...? എന്താണ് ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ...?

പല സ്ത്രീകളെയും പോലെ ജോലി, കുട്ടികൾ, വീട്ടുകാര്യങ്ങൾ എ ന്നീ തിരക്കുകളിൽ ശരീരം കാണിച്ച ചെറിയ ചില ലക്ഷണങ്ങൾ അവഗണിച്ചു. ശ്രദ്ധിച്ചപ്പോഴേക്കും സെർവിക്കൽ കാൻസർ ഗുരുതരമായവിധം പിടിമുറുക്കിയിരുന്നു. സാധനയുടെ ജീവിതം ഓരോ സ്ത്രീക്കും പാഠമാകേണ്ടതാണ്. പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിക്കുന്ന തിരക്കിൽ പ്രിയപ്പെട്ടവർക്കും നമുക്കുമായി ആരോഗ്യത്തോടെ ഏറെ നാൾ ജീവിക്കാൻ സ്വയം പ്രാപ്തരാകേണ്ടതുണ്ട്.

അപൂർവം അവസരങ്ങളിലൊഴികെ ഗുരുതരമായ രോഗങ്ങളെക്കുറിച്ചു ശരീരം തുടക്കം മുതൽ തന്നെ സൂചനകൾ നൽകും. അവ അവഗണിക്കുന്നതാണു പലരെയും അപകടത്തിൽ കൊണ്ടെത്തിക്കുന്നത്.

ശരീരത്തെ സ്നേഹിച്ചു ശരീരം പറയുന്നതു കേട്ടാൽ സ്ത്രീകളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളെയും തടഞ്ഞു നിർത്താം.

സ്തനങ്ങളിൽ മാറ്റമുണ്ടോ?

പ്രായമേറുകയല്ലേ, അതൊക്കെ കാണും എന്നു തീരുമാനിച്ച് അവഗണിച്ചു കളയരുത്. സ്തനങ്ങളിലെ ഏതു തരം മാറ്റവും ശ്രദ്ധയോടെ നിരീക്ഷിക്കണം.

നിറവ്യത്യാസം, മുലഞെട്ടുകൾ ഉൾവലിയുക, ത ള്ളി വരിക, സ്തനങ്ങളിൽ വേദന, വേദനയുള്ളതും ഇല്ലാത്തതുമായ മുഴകൾ, ഒരു സ്തനത്തിനു മാത്രം വലുപ്പം വയ്ക്കുക, സ്തനങ്ങളിൽ നിന്നും സ്രവങ്ങ ൾ വരിക എന്നിവയുണ്ടോ എന്നു ശ്രദ്ധിക്കുക.

സ്തനങ്ങളിൽ നിന്നുള്ള സ്രവങ്ങൾ വെള്ളം പോലെയുള്ളതോ പാൽ പോലെയോ, പച്ച നിറം കലർന്നോ രക്തം കലർന്നോ വരാം. ഓരോ സൂചനയും അണുബാധ മുതൽ ഗുരുതര രോഗങ്ങളുടെ വരെ ആ ദ്യ ലക്ഷണമാകാം.

കാരണം ഇതാകാം

സ്തനങ്ങളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങൾ സ്തനാർബുദ സൂചനയാകാം. പരിശോധനകളിലൂടെ മാത്രമേ അതു നിർണയിക്കാനാകൂ.

ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്കു സ്തനങ്ങളിൽ വേദനയുണ്ടാകുന്നതു സ്വാഭാവികമാണ്. ആർത്തവാരംഭത്തിനു മുൻപു തുടങ്ങുന്ന വേദന ആർത്തവം തുടങ്ങുന്നതോടെ ഇല്ലാതാകും. അതല്ലാതെ വേദനയുണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.

അപകടകരമല്ലാത്ത ട്യൂമർ മൂല‍‌വും അണുബാധ ഉണ്ടാകാം. നിസാരമാക്കാതെ പരിശോധനയ്ക്ക് വിധേയമാകുക. ചെറിയ പ്രശ്നമാണെങ്കിൽ ഉടനടി പരിഹരിക്കാനും സ്തനാർബുദ സാധ്യതയാണെങ്കിൽ തുടക്കത്തിലേ തടയാനും സാധിക്കും.

മടിക്കരുത്, മറക്കരുത്

മാസത്തിൽ ഒരു തവണയെങ്കിലും സ്തനങ്ങൾ പരിശോധിക്കണം.ആറു മാസത്തിലൊരിക്കൽ ക്ലിനിക്ക ൽ ബ്രസ്റ്റ് എക്സാമിനേഷൻ ചെയ്യുന്നതു നന്നായിരിക്കും. 35 വയസ്സിനു ശേഷം വർഷത്തിൽ ഒരിക്കൽ അൾട്രാസൗണ്ട് ബ്രെസ്റ്റ് സ്ക്രീനിങ് ചെയ്യുക. 40 വയസ്സിനു ശേഷം വർഷത്തിലൊരിക്കൽ മാമോഗ്രാം പരിശോധന ചെയ്യുക.

ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവം അനുഭവപ്പെടുന്നുണ്ടോ?

ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തസ്രാവം അഥവാ പോസ്റ്റ് കോയ്റ്റൽ ബ്ലീഡിങ് പല സ്ത്രീകളും കാര്യമാക്കാറില്ല. രണ്ടു ദിവസം കൊണ്ടു ശരിയാകും എന്ന മട്ടിൽ ഇത് അവഗണിക്ക രുത്. തീർച്ചയായും ഗൈനക്കോളജിസ്റ്റിനെ ക ണ്ടു പരിഹാരം തേടണം.

225460834

കാരണം ഇതാകാം

അണുബാധകൾ, യോനിയിലെ വരൾച്ച, ഗർഭാശയമുഖത്ത് ഉണ്ടാകുന്ന ചെറിയ വളർച്ചകളായ പോളിപ്സ് ഇവ മൂലം പോസ്റ്റ് കോയ്റ്റൽ ബ്ലീഡിങ് ഉണ്ടാകാം. അതേസമയം സെർവിക്കൽ കാ ൻസറിന്റെ ലക്ഷണമായും ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാകാം.

യോനിയിലെ വരൾച്ച ലൂബ്രിക്കന്റുകൾ, ഈ സ്ട്രജൻ തെറപ്പി എന്നീ മാർഗങ്ങളിലൂടെ പരിഹരിക്കാം. അണുബാധ മരുന്നുകളിലൂടെയും ചികിത്സിച്ചു ഭേദമാക്കാം. സെർവിക്കൽ കാൻസറിന്റെ ലക്ഷണമാണെങ്കിൽ ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ തുടങ്ങാനാകും. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധി ക്കുന്ന കാൻസർ ആണിത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ബാധയാണു സെർവിക്കൽ കാൻസറിനു കാരണമാകുന്നത്.

ആർത്തവവിരാമത്തിനു ശേഷം ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തികൾ നേർത്തു പോകുന്നതു മൂലവും യോനി വരൾച്ച മൂലവും ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാകാം. ഇതിനു ലൂബ്രിക്കന്റുകൾ ഉപയോഗിക്കുകയോ ഹോർമോൺ തെറപ്പിയോ ആവാം.

മടിക്കരുത്, മറക്കരുത്

ലളിതവും വേദനരഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പാപ്‌സ്മിയർ പരിശോധനയിലൂടെ സെർവിക്കൽ കാൻസർ കണ്ടുപിടിക്കാം. 30 വയസ്സിനു ശേഷം മൂന്നു വർഷത്തിലൊരിക്കൽ പാപ്സ്മിയർ ടെസ്റ്റ് ചെയ്യുക. പാപ്സ്മിയറിനൊപ്പം എച്ച്പിവി ഡിഎൻഎ ടെസ്റ്റ് കൂടി നടത്തി രണ്ടും നെഗറ്റീവ് ആണെങ്കിൽ മറ്റു സ്ക്രീനിങ് ആവശ്യമില്ല. പാപ്സ്മിയർ ടെസ്റ്റിൽ കോശ വ്യതിയാനം കണ്ടാൽ കോൾസ്കോപ്പി പരിശോധന ചെയ്യണം. കാൻസർ സാധ്യത കണ്ടെത്തിയാൽ ബയോപ്സി കൂടി ചെയ്യേണ്ടി വരും.

സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ വാക്സീൻ ലഭ്യമാണ്. ഒൻപതു മുതൽ 26 വയസ്സു വരെയാണു പ്രതിരോധ വാക്സീൻ നിഷ്‌കർഷിച്ചിട്ടുള്ളതെങ്കിലും 45 വയസ്സു വരെയുള്ളവർക്ക് കുത്തിവയ്പ് എടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. നിത്യ ചെറുകാവിൽ
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
ഇന്ദിരാ ഗാന്ധി ‌
കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
കടവന്ത്ര, കൊച്ചി