ADVERTISEMENT

ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറിപ്പുമായി ഡോ. സുൽഫി നൂഹു. കോഴിക്കോടാണ് ഏറ്റവും ഒടുവിലായി ഡോക്ടറെ തല്ലിച്ചതച്ച സംഭവം അരങ്ങേറിയത്. ഇത്തരം ആശങ്കകൾക്കു നടുവിൽ നിന്നുകൊണ്ട് ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിച്ച് ശ്രദ്ധേയമാകുകയാണ്. 

ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;

ADVERTISEMENT

ഒരാൾ ഉടൻ കൊല്ലപ്പെടും. അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാം! കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനോ, ആരോഗ്യപ്രവർത്തകയോ, കൊല്ലപ്പെടും. അധികം താമസിയാതെ. ആശുപത്രി ആക്രമണങ്ങളിൽ അങ്ങനെയൊന്ന് ഉടൻ സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അദ്ഭുതം. 

പലപ്പോഴും തലനാരിഴയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാൾ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല.‌ ആഴ്ചയിൽ ഒന്ന് എന്നാണ് കേരളത്തിൽ ആശുപത്രി ആക്രമങ്ങളുടെ കണക്ക്. മരണഭയത്തോടെ രോഗിയ്ക്ക് നല്ല ചികിത്സ നൽകാൻ കഴിയില്ല. സ്വന്തം ജീവൻ സുരക്ഷിതമാക്കുന്ന പരക്കം പാച്ചിലിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഡിഫൻസിവ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം. അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം. ജീവൻ രക്ഷിക്കുവാൻ!

ADVERTISEMENT

ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർ  അശോകൻ രക്ഷപ്പെട്ടത്. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ അഭിപ്രായത്തിൽ അവർ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ഡോക്ടർ കൊല്ലപ്പെടുമായിരുന്നത്രേ. സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്. അതേ, നിവർത്തികേടുകൊണ്ടാണ് ഈ സമരം. ഡോക്ടർമാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതുതന്നെ ബുദ്ധിമുട്ടാണ്. അവർ അതിനെ ശക്തിയുക്തം എതിർക്കും.

പക്ഷേ, സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോൾ സമരം ചെയ്യൂവെന്ന് അംഗങ്ങൾ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. മുഖ്യപ്രതി സ്വൈര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല.‌ കേരളത്തിൽ ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള സർക്കാരിന്റെ തീരുമാന സഹർഷം സ്വാഗതം ചെയ്യുന്നു. എന്നാൽ കാലതാമസം ഒരാൾ കൊല്ലപ്പെടാൻ കാരണമായേക്കാം!

ADVERTISEMENT

ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാൾ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണം. അതേ, സ്വന്തം ജീവൻ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത് അതുകൊണ്ടുതന്നെ മാർച്ച് 17 ലെ ഈ സമരം ജീവൻ രക്ഷിക്കുവാനുള്ളത്. ആരും കൊല്ലപ്പെടാതിരിക്കട്ടെ.

ADVERTISEMENT