Friday 01 March 2024 02:42 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിനെ വെള്ളംനിറച്ച ബക്കറ്റിൽ മുക്കിക്കൊന്നു, തുണിയിൽ പൊതിഞ്ഞ് മറവുചെയ്തു: ഒറ്റച്ചോദ്യത്തിൽ കുറ്റം സമ്മതിച്ച് പ്രതി

malappuram-baby

3 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെ കുടുക്കിയത് കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ച രഹസ്യ സന്ദേശം. ഒട്ടുംപുറത്ത് തീരത്തെ ലഹരിവ്യാപനം തടയാൻ എത്തിയ സമയത്താണ് പൊലീസിനു കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടൻ വീട്ടിലെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്തു. പെട്ടെന്നുതന്നെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. പരിയാപുരം വില്ലേജിലെ ഒട്ടുംപുറത്താണ് സംഭവം.

ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ജുമൈലത്തിന്റെ പിതാവ് 3 മാസം മുൻപാണ് മരിച്ചത്. തെളിവെടുപ്പിനെത്തിച്ചപ്പോൾ ആദ്യം ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. തിരൂർ തഹസിൽദാർ ഷീജ കോഹൂർ, ഡിവൈഎസ്പി വി.വി.ബെന്നി, സിഐ ജെ.മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ പുറത്തെടുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് ആറോടെ കബറടക്കി.

ശിശുവിന കൊന്നുകുഴിച്ചിട്ട സംഭവത്തിൽ പിടിയിലായ മാതാവിനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. ആണ്ടിപ്പാട്ട് വീട്ടിൽ ജുമൈലത്തിനെ (29) ആണ് റിമാൻഡ് ചെയ്തത്. പ്രസവം നടന്ന വിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മൊഴി നൽകിയ യുവതിയെ ബുധനാഴ്ച രാത്രി വൈകി അറസ്റ്റ് ചെയ്തിരുന്നു. 3 പെൺമക്കളും ഉമ്മയും ഉറങ്ങിയ സമയത്ത് യുവതി കുഞ്ഞിനെ വെള്ളം നിറച്ച ബക്കറ്റിൽ മുക്കിക്കൊന്നെന്നാണു പ്രാഥമിക നിഗമനം. തുണിയിൽ പൊതിഞ്ഞ് പറമ്പിൽ മറവുചെയ്യുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വിശദമായ വിവരം ലഭ്യമാകൂ എന്നു പൊലീസ് പറ‍ഞ്ഞു.