Tuesday 14 March 2023 03:25 PM IST : By സ്വന്തം ലേഖകൻ

മാലിന്യക്കൂനകൾക്കു നടുവിൽ വിഷപ്പുക ശ്വസിച്ച് രാപ്പകലുകൾ! സ്റ്റാറായി ഫയർ ഓഫീസർ സതീശൻ: ഹൃദയത്തിൽ നിന്നും സല്യൂട്ട്

satheeshan-fire

മാർച്ച് 2ന് ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്കു തീ പിടിച്ചപ്പോൾ ആദ്യ കോൾ വന്നതു തൃക്കാക്കര ഫയർ സ്റ്റേഷനിലേക്കാണ്. ‘ഇൻസിഡന്റ് റിപ്പോർട്ട്’ ആയതും സ്റ്റേഷനിലെ ഫയർ ടെൻഡറുകൾ ബ്രഹ്മപുരത്തേക്കു കുതിച്ചു. തൃക്കാക്കര ഫയർ ഓഫിസർ കെ.എൻ.സതീശന്റെ നേതൃത്വത്തിൽ വിരലിലെണ്ണാവുന്ന അഗ്നിരക്ഷാ സേനാംഗങ്ങളായിരുന്നു ആദ്യം ബ്രഹ്മപുരത്തെത്തിയത്.

ഫയർ ടെൻഡറുകൾക്ക് ഉള്ളിലേക്കു കടക്കാൻ നേരെചൊവ്വേ വഴി പോലുമില്ലാതിരുന്നിട്ടും എല്ലാ പ്രതിസന്ധികളെയും അവഗണിച്ച് അവർ ജോലി തുടങ്ങി. 12 ദിവസത്തെ, സമാനതകളില്ലാത്ത അഗ്നിരക്ഷാ പ്രവർത്തനത്തിന്റെ തുടക്കം അവരിൽ നിന്നായിരുന്നു. കേരള ഫയർഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിരക്ഷാ ദൗത്യം ‘മിഷൻ സേഫ് ബ്രത്ത്’ അവിടെ ആരംഭിച്ചു. ആളിക്കത്തുന്ന തീയുടെയും ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയുടെയും നടുവിൽ മാർച്ച് 3 മുതൽ കെ.എൻ.സതീശനുണ്ട്. അവിടെ നടന്ന എല്ലാ രക്ഷാപ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു സതീശൻ.

അഗ്നിവൃത്തം: കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പുകഞ്ഞു കത്തുന്ന മാലിന്യങ്ങൾ അണയ്ക്കുന്ന ജോലി പുരോഗമിക്കുമ്പോൾ അതിനിടയിലൂടെ ചൂടും പുകയും സഹിച്ചു നിർദേശങ്ങൾ നൽകാൻ നീങ്ങുന്ന അഗ്നിരക്ഷാ സംഘാംഗം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള അഗ്നിരക്ഷാ സേനയുടെ ഫയർ ടെൻഡറുകൾ, ബിപിസിഎൽ, നേവി, സിയാൽ എന്നിവയുടെ അഗ്നിരക്ഷാ യൂണിറ്റുകൾ, മുന്നൂറ്റൻപതോളം ഫയർഫോഴ്സ് അംഗങ്ങൾ, രാപകൽ ഇടതടവില്ലാതെ പണിയെടുക്കുന്ന മണ്ണുമാന്തികൾ തുടങ്ങിയവയെല്ലാം എണ്ണയിട്ട യന്ത്രം പോലെ നിലയ്ക്കാതെ പ്രവർത്തിച്ചതിനു പിന്നിൽ സതീശന്റെ കയ്യൊപ്പുണ്ട്. റീജനൽ ഫയർ ഓഫിസർ ജെ.എസ്.സുജിത്കുമാർ, ജില്ലാ ഫയർ ഓഫിസർ കെ.ഹരികുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കിയായിരുന്നു പ്രവർത്തനങ്ങൾ. ഏകോപനച്ചുമതല സതീശനും.

satheeshan-4

ഒരു ദിവസം രണ്ടു ഷിഫ്റ്റുകളിലായി അഗ്നിരക്ഷാസേനാംഗങ്ങൾ മാറി മാറിയെത്തി. പലരും ഇടയ്ക്ക് ആശുപത്രി സേവനം തേടേണ്ടി വന്നു. പക്ഷേ, പിൻമാറാൻ അവർ തയാറായിരുന്നില്ല. അഗ്നിരക്ഷാസേനാംഗങ്ങൾക്കു പുറമേ 12 ജില്ലകളിൽ നിന്നായി 650 സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. കൂലിപ്പണിക്കാർ മുതൽ ബിസിനസുകാർ വരെയുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങളിൽ പലരും ജോലി കഴിഞ്ഞു വീട്ടിൽ പോകുന്നതിനു പകരം ബ്രഹ്‌മപുരത്തേക്കാണു കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.

satheeshan-3

മുൻ വർഷങ്ങളിൽ ബ്രഹ്മപുരത്തുണ്ടായ തീപിട‌ിത്തം അണയ്ക്കുന്നതിനു നേതൃത്വം കൊടുത്ത ഫയർ ഓഫിസറാണു സതീശൻ. മാലിന്യ സംസ്കരണ കേന്ദ്രത്തിനുള്ളിലെ മേഖലകളെല്ലാം ഉള്ളംകൈ രേഖകൾ പോലെ സുപരിചിതമാണെന്ന ഘടകം തന്നെയാണു പ്രവർത്തനം ആദ്യഘട്ടം മുതൽ തന്നെ ഏകോപിപ്പിക്കുന്നതിന്റെ ചുമതല സതീശന്റെ ചുമലിൽ വരാൻ കാരണവും. മുൻപു നടന്ന തീപിട‌ിത്തങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെപ്പറ്റി വിശദമായ റിപ്പോർട്ടും ഇദ്ദേഹം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.

satheeshan-2

തീയിലും പുകയിലും പതറാതെ ആദ്യവസാനം തങ്ങൾക്കൊപ്പം ഉറച്ചുനിന്ന സതീശനെ തലയ്ക്കു മീതെ എടുത്തുയർത്തി ആരവം മുഴക്കിയാണ് തീ പൂർണമായും അണച്ച നിമിഷം അഗ്നിരക്ഷാ സേനാംഗങ്ങൾ ആഘോഷിച്ചത്. ഉന്നത ഉദ്യോഗസ്ഥരെല്ലാം സതീശന് അഭിനന്ദനങ്ങളുമായെത്തി. ‘കഴിഞ്ഞ ദിവസങ്ങളിലെ ഡ്യൂട്ടി ശരീരത്തെ അൽപമൊന്നു ക്ഷീണിപ്പിച്ചിട്ടുണ്ട്. എങ്കിലും രണ്ടുദിവസം റെസ്റ്റ് എടുത്താൽ മാറാവുന്നതേയുള്ളൂ’. മിഷൻ സേഫ് ബ്രത്ത് പൂർത്തിയാക്കിയ ആഹ്ലാദത്തിൽ നിറഞ്ഞ ചിരിയോടെ സതീശന്റെ പ്രതികരണം.