കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആദ്യം കണ്ടത് ധനഞ്ജയ എന്ന യുവതി. കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്‍കി. ശേഷം പൊലീസിനെ അറിയിച്ചു. ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് യുവതി പറഞ്ഞു.
ഒരു സ്ത്രീ അബിഗേലിന് ഒപ്പമുണ്ടായിരുന്നു. അടുത്തുനിന്ന് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം. പടം വച്ചു നോക്കി സ്ഥിരീകരിച്ചതോടെ ഒപ്പം കൂടിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ധനഞ്ജയ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിക്കും. 20 മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും പരിശ്രമഫലമെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ടുകിട്ടിയപ്പോള്‍ കടുംനീലയിൽ പൂക്കളുള്ള ഫ്രോക്ക് ആണ് വേഷം.
ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു
പ്രതികള്‍ കൃത്യം ചെയ്തത് ആസൂത്രണത്തോടെയെന്നു വ്യക്തം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറിന്റെ നമ്പർ ലഭിക്കാത്തതും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് തിരിച്ചടിയാകുന്നു. എങ്കിലും ചില തെളിവുകൾ ലഭിച്ചിട്ടുണന്ന് ഐ.ജി. സ്പർജൻ കുമാർ അറിയിച്ചു. ഡി.ജി.പിയും എ.ഡി. ജീപി യും ഉൾപ്പടുന്ന ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ മേൽനോട്ടം ഏറ്റെടുത്തു.
ഇന്നലെ വൈകിട്ട് പെട്ടെന്ന് ആസൂത്രണം ചെയ്തതല്ല തട്ടിക്കൊണ്ടുപോകലെന്നു വ്യക്തം. കുട്ടികൾ ഒറ്റക്ക് വരുന്ന സമയവും വഴിയും ദിവസങ്ങളെടുത്ത് നിരീക്ഷിച്ചാണ് നടപ്പാക്കിയത്. തട്ടിക്കൊണ്ടുപോകലിനു ശേഷം രക്ഷപ്പെടാനുള്ള മാർഗവും പ്രതികൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് കാറിന് വ്യാജ നമ്പർ ഉപയോഗിച്ചത്. ആ നമ്പർ ഇതുവരെ സ്ഥിരീകരിക്കാനാവാത്തതാണ് പൊലീസ് നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി.
പാരിപ്പള്ളിയിലെ വ്യാപാരിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയാണ് പ്രതികൾ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഇതും അന്വേഷണം വഴി തെറ്റിക്കാനുള്ള ആസൂത്രിത തിരക്കഥയായിരുന്നിരിക്കാം. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ വഴി അവിടെ അടഞ്ഞു. പ്രതികൾ ആരും അവരുടെ മൊബൈൽ ഫോൺ ഇതുവരെ ഉപയോഗിക്കാത്തതിനാൽ സൈബർ തെളിവുകൾ കണ്ടെത്താൻ ആകാത്തത് പോലീസിന് രണ്ടാമത്തെ വെല്ലുവിളിയും ആകുന്നു.
പാരിപ്പള്ളിയിലെ കടയിലേക്ക് ഫോൺ വിളിക്കാനായി എത്തിയ പ്രതികൾ അവരുടെ തന്നെ കൈവശമുള്ള ഓട്ടോറിക്ഷയാണ് ഉപയോഗിച്ചത്. ടാക്സി ഓട്ടോ വിളിക്കാത്തത് കൊണ്ട് ഓട്ടോക്കാരനെ കണ്ടെത്തി പ്രതികളിലേക്ക് എത്താനുള്ള പൊലീസിന്റെ വഴിയും ഇല്ലാതായി.