ADVERTISEMENT

തൃശൂര്‍ വടക്കേക്കാട് ദമ്പതികളെ കൊന്ന ചെറുമകന്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. കഴുത്തുമുറിച്ച് കൊന്നതാണെന്നാണ് മൊഴി. അറസ്റ്റിലായ ചെറുമകനെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ലഹരിയ്ക്കടിമയായിരുന്നു ചെറുമകന്‍ അക്മല്‍. ഇരുപത്തിയെട്ടു വയസു വരെ നിഴലായി കൂടെനിന്ന് വളര്‍ത്തിയ മുത്തച്ഛനേയും മുത്തശിയേയും കഴുത്തറുത്ത് കൊലപ്പെടുത്തി. 

ഒന്നര വര്‍ഷമായി തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു പ്രതി. തുടര്‍ച്ചയായി ലഹരി ഉപയോഗിച്ച് മാനസിക നിയന്ത്രണം നഷ്ടപ്പെട്ടു. വടക്കേക്കാട് സ്വദേശി അബ്ദുല്ലയും ഭാര്യ ജമീലയുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകളുടെ മകനായിരുന്നു അക്മല്‍. മകള്‍ വിവാഹമോചനം നേടിയ ശേഷം മറ്റൊരാളെ വിവാഹം കഴിച്ച് കൊല്ലത്തായിരുന്നു താമസം. അക്മലാകട്ടെ മുത്തച്ഛനും മുത്തശിയ്ക്കുമൊപ്പം ജീവിച്ചു.  

ADVERTISEMENT

കൊല നടത്തിയ ശേഷം മുങ്ങിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ജമീലയുടെ ആഭരണങ്ങള്‍ അക്മലിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ തെളിവെടുപ്പിനായി വീട്ടില്‍ എത്തിച്ചു. കൊലപാതകം നടത്തിയ രീതിയും പ്രതി വിവരിച്ചു. കൊല്ലാന്‍ ഉപയോഗിച്ച കത്തി മൃതദേഹത്തിനരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രതി കുറ്റസമ്മതവും നടത്തി. ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലതവണ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. ആക്രമണ സ്വഭാവം കാണിക്കുമായിരുന്ന അക്മല്‍ എന്നെങ്കിലും ഒരിക്കല്‍ ദമ്പതികളെ ആക്രമിക്കുമെന്ന് ബന്ധുക്കള്‍ ഭയപ്പെട്ടിരുന്നു. 

സ്നേഹിച്ച് കൂടെനിന്ന ഞങ്ങളെ ചെറുമകന്‍ അപായപ്പെടുത്തില്ലെന്ന് ആ ദമ്പതികള്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ, പ്രായത്തിന്റെ അവശതയ്ക്കിടയിലും സ്വന്തം വീട്ടില്‍തന്നെ താമസിച്ചു. മക്കള്‍ പലതവണ കൂടെപ്പോരാന്‍ നിര്‍ബന്ധിച്ചിരുന്നു. അക്മല്‍ ഒറ്റപ്പെടുമെന്ന ചിന്തയിലായിരുന്നു ദമ്പതികള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT