Saturday 25 November 2023 09:59 AM IST : By സ്വന്തം ലേഖകൻ

കിടപ്പുരോഗിയായ പിതാവിന്റെ തലയ്ക്ക് വാക്കർ കൊണ്ട് അടിച്ചു; നിലത്തിട്ടു നെഞ്ചത്ത് ചവിട്ടി! കൊലപ്പെടുത്തിയത് സഹോദരൻ വീട്ടിൽ ഇല്ലാത്ത സമയത്ത്...

sebin-arrested

കിടപ്പിലായിരുന്ന പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് ഈരേശേരിൽ സെബാസ്റ്റ്യൻ (65) കൊല്ലപ്പെട്ട കേസിൽ മകൻ സെബിൻ ക്രിസ്റ്റി (26) യാണ് പിടിയിലായത്. കഴിഞ്ഞ 21ന് ആയിരുന്നു സംഭവം. 2019 ൽ ദേശീയപാതയിൽ കപ്പക്കടയ്ക്ക് സമീപം കെഎസ്ആർടിസി ബസിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് സെബാസ്റ്റ്യൻ കിടപ്പിലായിരുന്നു. ഭാര്യ എട്ടു മാസം മുൻപ് മരിച്ചു. അതിനു ശേഷം മക്കളായിരുന്നു ശുശ്രൂഷിച്ചിരുന്നത്. 21ന് വൈകിട്ടാണ് സെബാസ്റ്റ്യനെ മരിച്ചനിലയിൽ മകൻ സെബിൻ ക്രിസ്റ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. 

കട്ടിലിൽ നിന്നു തറയിൽ വീണു പരുക്കേറ്റെന്നും ആശുപത്രിയിലേക്കു കൊണ്ടുവരും വഴി മരിച്ചു എന്നുമാണ് എന്നാണ് സെബിൻ ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്. പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും കൊലപാതകമാണെന്ന സംശയം ഉന്നയിച്ചതോടെ വ്യാഴാഴ്ച സെബിനെ പൊലീസ് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. 

സെബാസ്റ്റ്യനെ ശുശ്രൂഷിക്കുന്നതിന്റെയും ആഹാരം നൽകുന്നതിന്റെയും പേരു പറഞ്ഞ് പ്രകോപിതനായ സെബിൻ വാക്കർ ഉപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നു. കട്ടിൽ നിന്നു താഴെ വീണതോടെ നിലത്തിട്ടു നെഞ്ചത്ത് ചവിട്ടി. സെബാസ്റ്റ്യൻ നിലവിളിച്ചപ്പോൾ തൊണ്ടയിൽ കാലുകൊണ്ട് ശക്തിയായി ചവിട്ടി പിടിച്ചു.

തലയ്ക്കും കഴുത്തിനും ഏറ്റ മാരകമായ പരുക്കുകൾ ആണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാം ക്രിസ്റ്റിയാണ് സെബാസ്റ്റ്യന്റെ മറ്റൊരു മകൻ. സ്റ്റേഷൻ ഹൗസ് ഓഫിസർ ലൈസാദ് മുഹമ്മദ് എസ്ഐമാരായ ആർ.രാകേഷ്,  വിനോദ് കുമാർ, സിദ്ദിക്ക്, അനസ്,സിവിൽ പൊലീസ് ഓഫിസർമാരായ  സേവ്യർ , രതീഷ്, അഭിലാഷ്, രമേശ് ബാബു, രാജേഷ്, ഷെഫീഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊലപ്പെടുത്തിയത് സഹോദരൻ വീട്ടിൽ ഇല്ലാത്ത സമയത്ത് 

വാഹനാപകടത്തിൽ കൈകാലുകളുടെ തളർച്ചയും സ്നേഹനിധിയായ ഭാര്യയുടെ വേർപാടും മനസ്സിൽ കനലായി നീറുമ്പോഴാണ് സെബാസ്റ്റ്യന്റെ ദാരുണാന്ത്യം. 4 വർഷം മുൻപ് കെഎസ്ആർടിസി ബസിടിച്ചു കൈകാലുകൾക്ക് പരുക്കേറ്റ സെബാസ്റ്റ്യൻ മെഡിക്കൽ  കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ കഴിയുമ്പോൾ 8 മാസം മുൻപ് ഭാര്യ പുഷ്പമ്മ കാൻസർ ബാധിച്ച് മരിച്ചു.  മക്കളായ സെബിൻ, സാം എന്നിവരോട്  ഒപ്പമായിരുന്നു താമസം. ഇളയ മകൻ സാം ആലപ്പുഴയിൽ ജോലിക്ക് പോയ സമയത്താണ് മൂത്തമകൻ സെബിൻ പിതാവിനെ കൊലപ്പെടുത്തിയത്.

Tags:
  • Spotlight