മൂന്നര വയസ്സുകാരനെ അങ്കണവാടിയിലെ ഹെൽപർ മർദിച്ചതായി പരാതി. പാറശാല കാരോട് പഞ്ചായത്ത് ചാരോട്ടുകോണം വാർഡിൽ പ്രവർത്തിക്കുന്ന 101 ാം നമ്പർ അങ്കണവാടിയിലെ വിദ്യാർഥിയായ കാന്തള്ളൂർ എളളുവിള വീട്ടിൽ അഭിജിത്തിന്റെ മകൻ ആദിക്കാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് മാതാവ് അങ്കണവാടിയിൽ നിന്ന് കുഞ്ഞിനെ വിളിക്കാൻ എത്തിയപ്പോൾ കരയുന്നത് കണ്ട് കാരണം അന്വേഷിച്ചെങ്കിലും ഹെൽപർ വ്യക്തമായ ഉത്തരം നൽകിയില്ല. വീട്ടിലെത്തിയപ്പോൾ വലതുകൈയിൽ നുള്ളിയ പാടും, വലതു കാലിൽ തുടയുടെ ഭാഗത്ത് കൈ വടി കൊണ്ട് മർദിച്ച പാടുകളും കണ്ടെത്തി. ശരീരത്തിലെ പലഭാഗത്തും നുള്ളു കൊണ്ട് ചുവന്ന് തടിച്ചിട്ടുണ്ട്.
കാലിൽ അടിയേറ്റ ഭാഗത്ത് നീരു വന്ന വീർത്ത നിലയിൽ ആയിരുന്നു. കുഞ്ഞിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ പൊഴിയൂർ പൊലീസ് കുഞ്ഞിന്റെ വീട്ടിലെത്തി രക്ഷിതാക്കൾ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
അധ്യാപിക ഒരു മാസമായി അവധിയിലായതിനാൽ ഹെൽപർ മാത്രം ആണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. പൊഴിയൂർ പൊലീസ് കേസെടുത്തു. കുട്ടിയുടെ പരുക്കുകൾ ഡോക്ടറെ കൊണ്ട് പരിശോധിച്ച ശേഷം കേസ് സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വിശദീകരണം.