പാലക്കാട് വല്ലപ്പുഴയിൽ യുവതിയുടെ ദുരൂഹമരണത്തില്‍ അറസ്റ്റിലായ ഭർത്താവ് ബാബുരാജിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുത്തു. ആത്മഹത്യാപ്രേരണയും ഭര്‍തൃ പീഡന കുറ്റവും ചുമത്തിയാണ് ബാബുരാജിനെയും മാതാവ് സുജാതയെയും പട്ടാമ്പി പൊലീസ് പിടികൂടിയത്. അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വല്ലപ്പുഴ ചെറുകോട് സ്വദേശി ബാബുരാജിന്റെ ഭാര്യ അഞ്ജനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റവും, ഭർതൃ പീഡനവും ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് ബാബുരാജിനെയും, ഭർതൃമാതാവ് സുജാതയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബാബുരാജിനെ ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസന്റെ നേതൃത്വത്തിലാണ് വീട്ടിലെത്തിച്ച് തെളിവെടുത്തത്. അര മണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടു.
കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി അഞ്ചിനാണ് അഞ്ജനയെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. നേരത്തെയും അഞ്ജന ഭർതൃ പീഡനവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നും നാട്ടുകാർ. അഞ്ജനയുടെ സ്വദേശമായ ശ്രീകൃഷ്ണപുരം പാറയിലും നാട്ടുകാർ പൗരസമിതി രൂപീകരിച്ച് പ്രതിഷേധത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.