Saturday 30 March 2024 11:27 AM IST : By സ്വന്തം ലേഖകൻ

‘ബലമായി കൂട്ടിക്കൊണ്ടുപോയി; അനുജയ്ക്ക് കാറിൽ വച്ച് മർദ്ദനമേറ്റു?’; കാര്‍ ഇടയ്ക്കിടെ പാളി, ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്ന് നിഗമനം

adoor-accidentkutta.jpg.image.845.440

അടൂരിൽ അപകടത്തിൽ കൊല്ലപ്പെട്ട അനുജയ്ക്ക് കാറിൽ വച്ച് മർദ്ദനമേറ്റതായി സംശയം. അമിതവേഗത്തിൽ പോയ കാര്‍ ഇടയ്ക്കിടെ പാളിപ്പോയി. ഡോർ പലവട്ടം തുറന്നതായും ദൃക്സാക്ഷിയായ പഞ്ചായത്ത് അംഗം മൊഴി നൽകി. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിവില്ലായിരുന്നു . മകന്‍ ജീവനൊടുക്കില്ലെന്നാണ് ഹാഷിമിന്‍റെ പിതാവ് പറയുന്നത്. 

അടൂരിൽ രണ്ടുപേർ മരിച്ച അപകടം ആസൂത്രിതമെന്നാണ് നിഗമനം.  അധ്യാപികയും അടുപ്പമുള്ള ബസ് ഡ്രൈവറുമാണ് മരിച്ചത്. അധ്യാപികയെ നിർബന്ധിച്ച് വിളിച്ചു കൊണ്ടു പോയ കാറ് ലോറിയിലേക്ക് ഇടിച്ചു കയറ്റിയെന്നാണ് നിലവിലെ നിഗമനം. അനുജയ്ക്ക് ഭര്‍ത്താവും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്. ഹാഷിമിന്‍റെ ഭാര്യയും കുഞ്ഞും മലപ്പുറത്താണ്. 

ആലപ്പുഴ ജില്ലയിലെ മറ്റപ്പള്ളി സ്വദേശിനിയായ അധ്യാപിക അനുജ രവീന്ദ്രൻ , സുഹൃത്ത് ചാരുംമൂട് സ്വദേശി സ്വകാര്യ ബസ് ഡ്രൈവർ ഹാഷിം എന്നിവരാണ് മരിച്ചത്. തുമ്പമൺ നോർത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് അനുജ. സഹ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞു വന്ന വാഹനത്തിൽ നിന്നാണ് കുളക്കടയിൽ വാഹനം തടഞ്ഞ് അനുജയെ ഹാഷിം ബലമായി കൂട്ടിക്കൊണ്ടുപോയത്. പത്തുമണിക്ക് പട്ടാഴി മുക്കിനു വച്ച് ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി. രണ്ടുപേരും ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. 

കാർ തെറ്റായ ദിശയിൽ നിന്ന് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ക്ലീനർ പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. അനുജയെ കൊണ്ടുപോയതിൽ സംശയം തോന്നിയ അധ്യാപകർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടയാണ് അപകടവാർത്ത പുറത്തുവരുന്നത്. 

Tags:
  • Spotlight