Friday 23 June 2023 11:40 AM IST

‘ആശുപത്രിയിലേക്കു നടന്നുവന്ന ആളാണ്, പിന്നെ അറിഞ്ഞതു മരണമാണ്’: അതിനർഥം ഡോക്ടറുടെ ഭാഗത്ത് തെറ്റുണ്ടെന്നാണോ?

Rakhy Raz

Sub Editor

dr-bhagee-krishna ഡോ. ഭാഗീലക്ഷ്മിയും സഹപ്രവർത്തകരും

‘ആശുപത്രിയിലേക്കു നടന്നു വന്ന ആളാണ്, പിന്നെ അറിഞ്ഞതു മരണമാണ്’: അതിനർഥം ഡോക്ടറുടെ ഭാഗത്ത് തെറ്റുണ്ടെന്നാണോ?

മാസത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകർ കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.

അതു ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും. നിശ്ചയമാണ്.

ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി 2023 ഏപ്രിൽ ഒന്നാം തീയതി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്.

2023 മേയ് പത്താം തീയതി ഈ വാക്കുകൾ സ ത്യമായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരണമടഞ്ഞു.

അതുവരെയുള്ള എല്ലാ സംയമനവും നഷ്ടപ്പെട്ടു ഡോക്ടർമാർ തെരുവിലിറങ്ങി. ആത്മരോഷത്താൽ അവരുടെ വാക്കുകൾ വിറകൊണ്ടു. ഒപി ബഹിഷ്ക്കരിച്ച് അവർ സമരമുഖത്ത് അണിനിരന്നു. ആരോഗ്യരംഗത്ത് കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയ നമ്മുടെ ഡോക്ടർമാർ അർഹിക്കുന്നത് ഈ വിധമുള്ള മുറിവുകളാണോ? ഡോക്ടർമാർ പ്രതികരിക്കുന്നു.

ആറു മാസം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി സീനിയർ റസിഡന്റ് ആയ വനിതാ ഡോക്ടറെ രോഗിയുടെ കൂടെ വന്നയാൾ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. സംഭവത്തെത്തുടർന്നു ഡോക്ടർമാർ സമരത്തിലേക്കു നീങ്ങി. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണു സംഭവം. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം രാത്രിയോടെ സങ്കീർണത ഉടലെടുക്കുകയും രോഗി മരിക്കുകയുമായിരുന്നു. മരണം അറിയിക്കാൻ ചെന്ന ഡോക്ടറെയാണു ചവിട്ടി വീഴ്ത്തിയത്.

House-surgeons-protst-over

പിഴവും സങ്കീർണതയും തിരിച്ചറിയണം-ഡോ. ഭാഗീ ലക്ഷ്മി എസ്.

കൺസൽറ്റന്റ് അനസ്തീഷ്യോളജിസ്റ്റ്

ഐഎംഎ ജൂനിയർ ഡോക്ടേഴ്സ് നെറ്റ്‌വർക്

കോ ഓർഡിനേറ്റർ, ആലപ്പുഴ

എതിരഭിപ്രായങ്ങൾ പറയുന്നതും രോഷം പ്രകടിപ്പിക്കുന്നതും മനസ്സിലാക്കാം. അതവരുടെ അവകാശമാണ്. എന്നാ ൽ മറ്റൊരാളെ ശാരീരികമായി ഉപദ്രവിക്കുന്നത് അനുവദനീയമാണോ ?

എല്ലാ ഹോസ്പിറ്റൽ മരണങ്ങളും ചികിത്സാപിഴവല്ല. ‘ആശുപത്രിയിലേക്കു നടന്നു വന്ന ആളാണ്, പിന്നെ അറിഞ്ഞതു മരണമാണ്. അതുകൊണ്ടു തെറ്റ‌ു ഡോക്ടറുടെ ഭാഗത്താണ്’ എന്നു പറയാനാകില്ല. ഒരു വിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്തവർ വിചാരിച്ചിരിക്കാതെ മരിക്കുന്നില്ലേ?

ഇന്നു രോഗിക്ക് എന്തു സംഭവിച്ചാലും ഡോക്ടറുടെ പിഴവ് എന്ന നിലയിലാണു കാര്യങ്ങൾ കാണുന്നത്. സങ്കീർണ ആരോഗ്യാവസ്ഥയും ചികിത്സാ പിഴവും തിരിച്ചറിയാനുള്ള അവബോധം ജനങ്ങൾക്കു നൽകുകയാണ് ഇതിനു പ്രതിവിധി.

ഞാൻ സ്വകാര്യ ആശുപത്രിയിൽ കാഷ്വാലിറ്റി ഡോക്ടറായി ജോലി ചെയ്യുന്ന സമയം കാഷ്വാലിറ്റിക്കുള്ളിലുള്ള ക്യാബിനിലേക്ക് രോഗിയുടെ കൂടെ വന്നയാൾ അനുവാദമില്ലാതെ കയറിവന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. ചികിത്സ വൈകുന്നു എന്നായിരുന്നു പരാതി.

കാഷ്വാലിറ്റിയിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആയിരിക്കും കൂടുതൽ ശ്രദ്ധിക്കുക. ചെറിയ പനിയുമായി വരുന്നവർ കാത്തിരിക്കേണ്ടി വന്നേക്കും. ഇന്നു ഞാൻ അനസ്തീഷ്യോളജിസ്റ്റ് ആണ്.

രോഗിക്കു മറ്റു രീതിയിൽ പ്രശ്നം വന്നാൽ പോലും അ നസ്തീഷ്യോളജിസ്റ്റിന്റെ കുറ്റമായി വ്യാഖ്യാനിക്കാനുള്ള പ്രവണത കൂടുതലാണ്. സങ്കീർണതകൾ പലപ്പോഴും വരുന്നത് അത്രനാളും അറിയാതെ പോയ മറ്റു പല രോഗങ്ങൾ മൂലമായിരിക്കും.