അവിചാരിതമായി ആമാശയത്തിൽ ബ്ലേഡ് കുടുങ്ങിയ യുവാവിനെ അത്യപൂർവ എൻഡോസ്കോപ്പിയിലൂടെ കോട്ടയം കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി. കലശലായ പുറംവേദനയെ തുടർന്നാണ് യുവാവിനെ കാരിത്താസ് ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലും സി.ടി. സ്കാനിലുമായി അന്നനാളത്തിൽ മുറിവുള്ളതായും ശരീരത്തിൽ അന്യവസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോർട്ടയ്ക്ക് വളരെ അരികിലായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങൾ വൻ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.
ഗുരുതരമായ അവസ്ഥയായതിനാൽ, സങ്കീർണ്ണതകൾ ഒഴിവാക്കാൻ ഡോ. ദീപക്ക് മധുവിന്റെ നേതൃത്വത്തിലുള്ള സംഘം എൻഡോസ്കോപ്പി തിരഞ്ഞെടുത്തു. വളരെ കൃത്യതയോടെ നടന്ന ചികിത്സാ പ്രക്രിയയിൽ വളരെ വേഗം തന്നെ പ്രശ്നത്തിന് പരിഹാരം കാണാനും രോഗിക്ക് ആശ്വാസം പകരാനും കാരിത്താസിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന് സാധിച്ചു.
കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ബിനു കുന്നത്ത് പറഞ്ഞു.