ADVERTISEMENT

ഇതു നാലാം തവണയാണ് കേരളത്തിൽ നിപ്പ സ്ഥിരീകരിക്കുന്നത്. 2018 ൽ കോഴിക്കോട്ട് രോഗബാധ തിരിച്ചറിഞ്ഞു, 2019 ൽ കൊച്ചിയിൽ,  2021ലും 2023ലും വീണ്ടും കോഴിക്കോട്ട്. ആദ്യതവണ പേരാമ്പ്രയ്ക്കടുത്ത സൂപ്പിക്കടയിൽ രോഗസ്ഥിരീകരണം നടത്തിയപ്പോൾ പ്രദേശത്തെ പഴംതീനി വവ്വാലുകളിൽ വൈറസുണ്ടെന്നു കണ്ടെത്തി. ആ പ്രദേശത്ത് വൈറസ് സാന്നിധ്യം കൂടുതലായിരിക്കാം. ശ്വാസകോശരോഗ ലക്ഷണങ്ങളുമായി മറ്റു പല സ്ഥലങ്ങളിലും ആളുകൾ ചികിത്സ തേടിയിരിക്കാം. എന്നാൽ, രോഗം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. 

ഇത്തവണ സ്വകാര്യ ആശുപത്രിയിൽ ഒരു രോഗി മരിച്ചെങ്കിലും കാരണം നിപ്പയാണെന്നു തിരിച്ചറിഞ്ഞിരുന്നില്ല. എങ്കിലും, നിപ്പ എന്ന വഴിക്ക് വേഗം ആലോചന പോയി. മുൻ അനുഭവമുള്ളതുകൊണ്ടാണ് ഈ മട്ടിൽ കോഴിക്കോടു ജില്ലയിൽ വരുന്ന രോഗികളെ അങ്ങനെയൊരു ആലോചനയോടെ നിരീക്ഷിക്കാനാകുന്നതും പെട്ടെന്നു രോഗം തിരിച്ചറിയുന്നതും.

ADVERTISEMENT

2018 ൽ രോഗം സ്ഥിരീകരിക്കുമ്പോൾ നിപ്പ നമുക്കു പുതുമയുള്ള വൈറസായിരുന്നു. രോഗബാധിതരിലെ ലക്ഷണങ്ങളിൽ അസ്വാഭാവികത കണ്ടപ്പോഴാണ് രോഗബാധയെക്കുറിച്ചു സംശയം തോന്നിയത്. അന്നു സാംപിളുകൾ എവിടെ പരിശോധനയ്ക്ക് അയയ്ക്കണമെന്നുപോലും അറിയുമായിരുന്നില്ല. അന്നു സാംപിൾ നേരെ മണിപ്പാൽ വൈറോളജി സെന്ററിലേക്ക് അയയ്ക്കുകയും അവിടെനിന്നു പുണെയിലേക്ക്  അയയ്ക്കുകയുമായിരുന്നു. ഇതേ മേഖലയിൽ ഇത്രയും വർഷങ്ങളായി സ്ഥിരമായി ജോലി ചെയ്യുന്നതുകൊണ്ടാണ് ഇപ്പോൾ രോഗം പെട്ടെന്നു തിരിച്ചറിയാൻ കഴിഞ്ഞത്.

ഇത്തവണ രണ്ടു കുട്ടികളെ മിംസ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലാണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് അസ്വാഭാവിക രോഗലക്ഷണങ്ങൾ കണ്ടപ്പോഴാണ് രോഗമെന്താണെന്നു കണ്ടുപിടിക്കാൻ ശ്രമം തുടങ്ങിയത്. കുട്ടികളുടെ ബന്ധുക്കളുമായി സംസാരിച്ചു. വീട്ടിൽ രണ്ടാഴ്ച മുൻപ് ഒരാൾ മരിച്ചെന്നും അദ്ദേഹം മരണത്തിനുമുൻപ് പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നെന്നും സൂചന ലഭിച്ചു. അങ്ങനെയാണ് ഒരു കുടുംബത്തിന്റെ ക്ലസ്റ്റർ തിരിച്ചറിഞ്ഞത്. ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ ഇവർക്കെല്ലാവർക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തി. ഒരു കുട്ടി അപസ്മാര ലക്ഷണങ്ങളും കാണിച്ചുതുടങ്ങി. 

ADVERTISEMENT

ഇങ്ങനെ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് നിപ്പയാണോ എന്ന സംശയമുദിച്ചത്. ഉടനടി ആരോഗ്യമന്ത്രിയുമായി സംസാരിക്കുകയും സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതേ സമയത്താണ് വടകരയിൽ ഒരു രോഗി ന്യുമോണിയയുമായി ചികിത്സ തേടിയത്. ഇദ്ദേഹം പെട്ടെന്നു മരിച്ചു. ന്യുമോണിയ അല്ലാതെ മറ്റു ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ആരോഗ്യവാനായ യുവാവ് പെട്ടെന്നു മരിച്ചപ്പോൾ ഇദ്ദേഹത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. വടകര, പേരാമ്പ്ര ഭാഗത്തുനിന്നുള്ളയാളായതിനാൽ ആദ്യം മരിച്ച രോഗിയുമായി ബന്ധമുണ്ടോ എന്നു പരിശോധിച്ചു. എന്നാൽ, ഇവർ ബന്ധുക്കളായിരുന്നില്ല. 

തുടർന്ന് ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് ഇദ്ദേഹം ഒരു ബന്ധുവുമൊത്ത് സ്വകാര്യ ആശുപത്രിയിൽ പോയ കാര്യമറിഞ്ഞത്. തുടർന്ന്, ആദ്യം മരിച്ച രോഗി ഇതേ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സമയത്തെക്കുറിച്ചു വിവരം ശേഖരിക്കുകയായിരുന്നു. ഒരേ സമയത്ത് ഇരുവരും ഒരേ സ്വകാര്യാശുപത്രിയിൽ എത്തിയതായി സ്ഥിരീകരിച്ചത് അങ്ങനെയാണ്. തുടർന്നാണ് ശരീരം വിട്ടുകൊടുക്കാതെ പരിശോധന പൂർത്തിയാക്കിയത്.

ADVERTISEMENT

കോവിഡ് വന്നതോടെ കേരളത്തിൽ അനേകം ആന്റി വൈറൽ മരുന്നുകൾ ലഭ്യമാണ്. ആദ്യ നിപ്പ ബാധയുടെ കാലത്ത് റിബാവൈറിൻ എന്ന മരുന്നു മാത്രമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, പിന്നീട് അനേകം മരുന്നുകൾ പരീക്ഷിച്ചു വിജയിച്ചത് ആശാവഹമാണ്. മുൻപു നിപ്പ ബാധിച്ചവരെ ആശുപത്രിയിൽ എത്തിച്ചാലും അവർ മരിക്കുന്ന സാഹചര്യമായിരുന്നു. നിലവിൽ നിപ്പ പോലുള്ളവയുടെ ചികിത്സയ്ക്കു വിവിധ മോണോക്ലോണൽ ആന്റിബോഡികൾ ലഭ്യമാണ്. എന്നാൽ, ഇവ ഇന്ത്യയിൽ എത്തിയിട്ടില്ല. ഉടനെ ഇവ ഇന്ത്യയിലും ഉപയോഗിക്കാൻ അനുമതി ലഭിക്കണം.

തലവേദന, ഛർദി, ബോധക്ഷയം തുടങ്ങിയ  മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ മാത്രമാണ് ലോകത്ത് ഇതുവരെ നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്. പക്ഷേ, കോഴിക്കോട്ട് ഇത്തവണ നിപ്പ സ്ഥിരീകരിച്ചത് ശ്വാസകോശരോഗമായ ന്യുമോണിയ ബാധിച്ചു മരിച്ച രോഗിയിലാണ്. നമ്മുടെ നാട്ടിൽ പലർക്കും ചുമയും പനിയുമുള്ള സീസണാണിത്. നിലവിൽ വെല്ലുവിളിയുയർത്തുന്നതും ഇതാണ്. മഴക്കാലത്ത് പനി, ഇൻഫ്ലുവൻസ, ഡെങ്കി, എലിപ്പനി തുടങ്ങിയവ വ്യാപകമാണ്. ഇത്തരം രോഗങ്ങളുള്ളവരിലും നിപ്പയുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുള്ളവർ രോഗം തിരിച്ചറിയാതെ സമൂഹത്തിൽ ഇടപെടാം; അതുവഴി രോഗവ്യാപനമുണ്ടാവാം.  

കോവിഡ് കാലത്തേതുപോലെ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക. ഇക്കാര്യങ്ങൾ ഉറപ്പാക്കണം. ചുമയോ മറ്റു രോഗലക്ഷണമോ ഉണ്ടെങ്കിൽ ചികിത്സ തേടണം. ചികിത്സിക്കുന്നവർക്കും മനസ്സിൽ എല്ലാ സാധ്യതയും തേടുന്ന കരുതൽ വേണം.

നാലാം തവണ എന്നതിൽ കാര്യങ്ങൾ നിൽക്കണമെന്നില്ല. കേരളത്തിൽ ഇനിയുമിനിയും രോഗം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവു നമുക്കുവേണം. 2018ൽ രോഗബാധയുണ്ടായപ്പോൾത്തന്നെ പ്രത്യേക ഐസലേഷൻ സൗകര്യമൊരുക്കണമെന്നും പരിശോധനാ സൗകര്യം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ എവിടെയുമെത്തിയിട്ടില്ല. നിപ്പ വീണ്ടും എപ്പോൾ വേണമെങ്കിലും വരാനിടയുണ്ടെന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നമുക്കു വേണം. എങ്ങനെ രോഗം പൊട്ടിപ്പുറപ്പെടുമെന്നും അതെങ്ങനെ നേരിടണമെന്നുമൊക്കെയറിഞ്ഞുവേണം പദ്ധതി രൂപീകരിക്കാൻ.

കോവിഡ് പരിശോധന വ്യാപകമായി നടത്തിയതുപോലെ നിപ്പ ബാധ തിരിച്ചറിയാനും ഇവിടെ കൂടുതൽ പരിശോധനാ സൗകര്യങ്ങൾ വേണം. എങ്കിൽ മാത്രമേ സംശയമുള്ളവരെ ഉടനടി പരിശോധിക്കാനും രോഗവ്യാപനം തടയാനും കഴിയൂ. ഡോക്ടർമാർക്കു കൂടുതൽ ബോധവൽക്കരണം വേണം. എങ്കിലേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധന നടത്താനും കഴിയൂ. ബന്ധുക്കളിൽ രോഗലക്ഷണങ്ങളുണ്ടോ എന്നു ചോദിച്ചറിയാനും കഴിയണം.

2018 ൽ രോഗി ചികിത്സതേടി വന്ന് 36 മണിക്കൂറുകൊണ്ട് രോഗം തിരിച്ചറിയാൻ കഴിഞ്ഞതിനു ലോകാരോഗ്യസംഘടന കേരളത്തെ അഭിനന്ദിച്ചതാണ്. ഇത്തവണ വെറും ആറു മണിക്കൂർകൊണ്ട് രോഗം തിരിച്ചറിഞ്ഞു. വിശദപരിശോധനയ്ക്കു സാംപിൾ അയയ്ക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ അതിവേഗം രോഗം തിരിച്ചറിയുക പ്രധാനമാണ്. അതു കഴിയുന്നതുകൊണ്ടാണ് കേരളത്തിൽ രോഗബാധ പിടിച്ചുനിർത്താൻ നമുക്ക് കഴിയുന്നത്. 

(കോഴിക്കോട് ആസ്റ്റർ മിംസിൽ ഫിസിക്കൽ കെയർ മെഡിസിൻ ഡയറക്ടറായ ലേഖകൻ 2018ൽ കേരളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട നിപ്പ രോഗത്തെ സ്ഥിരീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ്)

എഴുതിയത്: ഡോ. എ.എസ്. അനൂപ്കുമാർ

ADVERTISEMENT