"നിപ്പ വൈറസ് ഭീതിയും ജാഗ്രതയും വാർത്തകളിൽ നിറയുമ്പോൾ ഡോ. സുൽഫി നൂഹിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. നിപ്പ വൈറസ് ബാധയെ സംബന്ധിച്ചുള്ള അബദ്ധധാരണകളെ പൊളിച്ചെഴുതുന്ന പഴയ കുറിപ്പാണ് പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നത്. ആയിരക്കണക്കിന് വൈറസ് രോഗങ്ങൾ പടർത്തുന്ന വൈറസ് കൂമ്പാരമാണ് വവ്വാലിന്റെ ശരീരം. അതിനെയെല്ലാം കൂടെ കുത്തി ഇളക്കി ഓടിച്ചാൽ തീരില്ല ആശങ്കയെന്ന് ഡോ. സുൽഫി ഓർമിപ്പിക്കുന്നു. നിപ്പ വന്നപോലെ പോകും. അത് കരുതി വവ്വാലിനെ തൊട്ടുപോകരുതെന്നും ഡോ സുൽഫി നൂഹു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഡോ സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;
തൊട്ടുപോകരുത്
"ഈ വവ്വാലുകളെ അടിച്ചോടിച്ചാലോ?
പ്രഭാതസവാരിക്കിടയിൽ സ്ഥിരം നടത്തകാരൻറെ ഒരു സംശയം. ഗ്രീൻ ഫീൽഡിലെ നടപ്പാതയുടെ വശത്ത് വലിയ മരത്തിൽ വവ്വാൽ കൂട്ടം. അത് ചൂണ്ടി ഇതിനെ ഇവിടുന്നോടിക്കണ്ടേയെന്നു ചോദ്യം. എൻറെ കാലിൽ നിന്നും മുകളിലേക്ക് ഒരു തരിപ്പ് പടർന്നു വന്നു. "തൊട്ടുപോകരുത്." എൻറെ ശബ്ദത്തിൽ ഭയം, ആശങ്ക, കോപം എന്നിവ കലർന്നിരുന്നുവെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു.
വവ്വാൽ കൂട്ടത്തെത്തെ അടിച്ചൊടിച്ചാൽ നിപ്പാ വരില്ലത്രെ. അങ്ങനെ ധരിക്കുന്നവർ കുറവല്ല എന്നത് സത്യം.. രണ്ടു കാര്യങ്ങൾ വളരെ വ്യക്തം.
ഒന്ന്- നിപ്പ വ്യാപകമായി പടർന്നു പിടിക്കുന്ന രോഗമല്ല. തനിയെ കെട്ടടങ്ങുന്ന രോഗം.
രണ്ട് - നിപ്പ വവ്വാലുകളിൽ നിന്ന് പ്രധാനമായും അപൂർവ്വമായി മറ്റ് മൃഗങ്ങളിൽ നിന്നും വരുന്നുവെന്നുള്ളത് വ്യക്തമാണ്. ഓരോ വവ്വാലിന്റെ ശരീരത്തിലും ദശലക്ഷക്കണക്കിന് വൈറസുകളാണ് കുടിയിരിക്കുന്നത്. അതിനെ അടിച്ചോടിക്കാൻ ശ്രമിച്ചാൽ ആ ലക്ഷക്കണക്കിന് വൈറസുകളെ അവിടെയെല്ലാം ചിതറി വിളമ്പും ഈ വീരൻ. പിന്നെ കേൾക്കണോ പുകിൽ.
നിപ്പ വൈറസ് മാത്രമല്ല, ആയിരക്കണക്കിന് വൈറസ് രോഗങ്ങൾ പടർത്തുന്ന വൈറസ് കൂമ്പാരമാണ് വവ്വാലിന്റെ ശരീരം.
അതിനെയെല്ലാം കൂടെ കുത്തി ഇളക്കിയാൽ "ബലേ ഭേഷ്" ആയിരിക്കും. വീണ്ടും ആവർത്തിക്കുന്നു. നിപ്പ വന്നപോലെ പോകും. അത് കരുതി വവ്വാലിനെ തൊട്ടുപോകരുത്.!