Monday 21 August 2023 02:24 PM IST : By സ്വന്തം ലേഖകൻ

കൊതുകുനാശിനിയിൽ നിന്ന് തീ പടർന്നു; മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും ഉറക്കത്തിൽ ശ്വാസംമുട്ടി മരിച്ചു, ദാരുണം

chennai-tragic-death

വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന കൊതുകുനാശിനിയിൽ നിന്ന് തീപടർന്ന് മുത്തശ്ശിയും 3 കൊച്ചുമക്കളും ഉറക്കത്തിൽ ശ്വാസംമുട്ടി മരിച്ചു. ചെന്നൈ തെങ്കാശി സ്വദേശിനി സന്താനലക്ഷ്മി (65), കൊച്ചുമക്കളായ സന്ധ്യ (10), പ്രിയ രക്ഷിത (8), പവിത്ര (8) എന്നിവരാണു നഗരത്തിനടുത്തുള്ള മണലി മാത്തൂരിൽ മരിച്ചത്. സന്താനലക്ഷ്മിയുടെ മകളായ സെൽവിയുടെ മക്കളാണ് സന്ധ്യയും പ്രിയ രക്ഷിതയും. ഫുഡ് ഡെലിവറി ജീവനക്കാരനായ ഇവരുടെ അച്ഛന് അപകടത്തിൽ പരുക്കേറ്റിരുന്നു.

വീട്ടിൽ സഹായത്തിനായി അമ്മയെ വരുത്തിയ ശേഷം സെൽവി ആശുപത്രിയിലേക്കു പോയ രാത്രിയാണ് ദുരന്തം.  സെൽവിയുടെ സഹോദരന്റെ മകളാണു പവിത്ര. കൊതുകുനാശിനിയിലെ രാസദ്രാവകം തീർന്നതോടെ മെഷീൻ ഉരുകി തീപിടിച്ച് താഴെയുണ്ടായിരുന്ന കാർഡ്ബോർഡ് പെട്ടിയിലേക്കു വീണ്, അടച്ചിട്ട മുറിയിൽ പുക നിറഞ്ഞുവെന്നാണു കരുതുന്നത്. ഉറക്കത്തിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ചതു മൂലം മരിച്ചെന്നാണു പ്രാഥമിക നിഗമനം.  മാത്തൂരിലെ സർക്കാർ സ്‌കൂൾ വിദ്യാർഥിനികളാണു മരിച്ച കുട്ടികൾ.

നോവായി 3 കുട്ടികളുടെയും മുത്തശ്ശിയുടെയും മരണം

ചെന്നൈ നഗരത്തിന്റെ വടക്കൻ പ്രദേശമായ മണലി ശനിയാഴ്ച ഉറക്കമുണർന്നത് അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിലേക്ക്. ഇലക്ട്രിക് കൊതുകുനാശിനിയിൽ നിന്ന് തീ പടർന്ന് മുത്തശ്ശിയും ചെറുമക്കളും മരിച്ചത് പ്രദേശവാസികൾക്കു വിശ്വസിക്കാനായില്ല. പിതാവിന് അപകടം സംഭവിച്ച് ആശുപത്രിയിലായതിന്റെ വേദന മാറും മുൻപേയാണു കുട്ടികളെയും മുത്തശ്ശിയെയും മരണം തട്ടിയെടുത്തത്.

ശ്വാസം മുട്ടിച്ച മരണം പിതാവിന്റെ അപകടത്തിന് പിന്നാലെ വൻ ദുരന്തം

സന്ധ്യയുടെയും പ്രിയരക്ഷിതയുടെയും പിതാവ് ഉടയാർ ഒരാഴ്ച മുൻപാണ് അപകടത്തിൽപ്പെട്ടത്. ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയിലെ ജീവനക്കാരനായ ഇയാളുടെ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് പരുക്കേറ്റ് 10 ദിവസമായി കിൽപോക് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഉടയാറിനെ പരിചരിക്കാനായി ഭാര്യ സെൽവി ആശുപത്രിയിൽ നിൽക്കേണ്ടതിനാൽ കുട്ടികളെ നോക്കാനാണ് മുത്തശ്ശി സന്താനലക്ഷ്മി തെങ്കാശിയിൽ നിന്നെത്തിയത്.

മുത്തശ്ശി എത്തിയതിനാൽ കുട്ടികളുടെ ബന്ധു കൂടിയായ പവിത്രയും തൊട്ടടുത്ത വീട്ടിൽ നിന്നു കൂട്ടു കിടക്കാനെത്തി. എന്നാൽ നിനച്ചിരിക്കാത്ത അപകടത്തിൽ 4 പേരും ജീവൻ വെടിഞ്ഞു. കുട്ടികളെ ഉണർത്താനായി പവിത്രയുടെ അമ്മ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വാതിലിൽ തട്ടി വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ കുട്ടികൾ കിടക്കുന്ന മുറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നാലുപേരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടത്.

ജീവനെടുക്കുമോ കൊതുകുനാശിനി?

പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്നതാകാമെന്നാണ് തുടക്കത്തിൽ കരുതിയത്. അന്വേഷണത്തിനെത്തിയ പൊലീസിന്റെയും ആദ്യ നിഗമനവും സിലിണ്ടറാണ് അപകട കാരണമെന്നായിരുന്നു. എന്നാൽ സിലിണ്ടറിനും സ്റ്റൗവിനും കേടുപാടുകളില്ലാതിരുന്നത് കൂടുതൽ അന്വേഷണത്തിലേക്കു നയിച്ചു. സമീപത്തുണ്ടായിരുന്ന ടവർ ഫാനും കത്തിയെരിഞ്ഞ നിലയിലായിരുന്നു. ഇതോടെ ഷോർട് സർക്യൂട്ട് അടക്കമുള്ള സാധ്യതകളും അന്വേഷണ വിഷയമായി.

ഇതിനിടെ കുട്ടികൾ ഉറങ്ങിയ മുറിയിൽ നിലത്തു നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കൊതുകുനാശിനി അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതാണ് കൊതുകുനാശിനിയിൽ നിന്നുള്ള തീയാകാം അപകടകാരണമെന്ന നിഗമനത്തിലേക്ക് സംഘത്തെ  എത്തിച്ചത്. വാതിൽ അടച്ചിരുന്നതിനാൽ പുക പുറത്തേക്കു പോകാതിരുന്നത്, ഉറക്കത്തിൽ കൂടിയ തോതിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കാൻ കാരണമായതായാണ് നിഗമനം. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊതുകു നാശിനികൾ അടക്കമുള്ളവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

– പ്ലഗുകളിൽ തകരാറുകളില്ലെന്ന് ഉറപ്പാക്കുക.

– ഉപകരണത്തിൽ ആവശ്യത്തിന് ലായനി ഉണ്ടെന്ന് ഉറപ്പു വരുത്തുക

– തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉപകരണങ്ങളുടെ സമീപത്തു വയ്ക്കരുത്.

– മുറികളിൽ ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തണം

– വീട്ടിലെ വയറിങ് അടക്കമുള്ളവയുടെ സുരക്ഷിതത്വം ഇടയ്ക്കിടെ വിദഗ്ധരെക്കൊണ്ട് പരിശോധിക്കണം

– കുട്ടികൾ വീട്ടിലുള്ളപ്പോൾ, അവർ സുരക്ഷിതരാണെന്ന് ഇടയ്ക്കിടെ ഉറപ്പു വരുത്തണം

Tags:
  • Spotlight