സിവിൽ സർവീസ് പരീക്ഷയിൽ മിന്നും വിജയം നേടിയ രണ്ട് മിടുക്കികളെ മനസു നിറഞ്ഞ് അഭിനന്ദിക്കുകയാണ് നാട്. ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന കാജൽ രാജു ഷെറിൻ ഷഹാന എന്നിവരാണ് നാടിന് അഭിമാനമാകുന്നത്. പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് കീഴിൽ പഠിച്ച് മികച്ച വിജയം നേടിയ ഇരുവർക്കും അഭിനന്ദനങ്ങളുമായി ശശി തരൂർ എംപി അടക്കമുള്ളവർ രംഗത്തെത്തി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമി നേതൃത്വം നൽകുന്ന കെആർഇഎ പ്രോജക്ടിലൂടെയാണ് കാജലും ഷെറിനും മികച്ച പരിശീലനം സിദ്ധിച്ചത്.
പരീക്ഷയിൽ 913ആം റാങ്കാണ് ഷഹാന കരസ്ഥമാക്കിയത്.ടെറസിൽ നിന്ന് വസ്ത്രമെടുക്കുന്നതിനിടയിൽ കാൽ വഴുതി വീണാണ് പെരിന്തൽമണ്ണ സ്വദേശിയായ ഷെറിൻ ഷഹാനയ്ക്ക് പരുക്കേൽക്കുന്നത്. അപകടത്തിൽ ഷഹാനയുടെ നട്ടെല്ലിനും വാരിയെല്ലിനുമാണ് പരുക്കേറ്റത്. തുടർന്നങ്ങോട്ട് വീൽ ചെയറിലായിരുന്നു ഷഹാനയുടെ ജീവിതം.
കാസർകോട് സ്വദേശിയാണ് കാജൽ രാജു. അക്കാദമിക്ക് ഇത് അഭിമാന നിമിഷമാണെന്ന് സ്ഥാപനത്തിന് നേതൃത്വം നൽകുന്ന നജീബ് കാന്തപുരം എംഎൽഎ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നജീബ് കാന്തപുരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:
ഐ.എ.എസിലേക്ക് രണ്ടു പേർ❤️❤️
പെരിന്തൽമണ്ണ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിക്ക് ഇത് അഭിമാന നിമിഷം.
രാജ്യത്തിന്റെ പരമോന്നത സർവ്വീസിലേക്ക് അക്കാദമിയുടെ ഇന്റർവ്വ്യൂ കോച്ചിംഗിലൂടെ കടന്നു വന്ന രണ്ട് മിടുക്കർ ഇടം നേടിയിരിക്കുന്നു.
കാസർക്കോട് ജില്ലക്കാരി കാജൽ രാജുവും വയനാട് സ്വദേശി ഷറിൻ ശഹാനയും. ഈ ദൗത്യത്തിൽ ഞങ്ങൾക്കൊപ്പം പങ്കു ചേർന്ന മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ സാർ, എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങൾക്കൊപ്പം നിന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ ജാഫർ മാലിക്,ഷാ ഫൈസൽ , അഞ്ജു കെ.എസ്, വിഗ്നേശ്വരി, എന്നിവർക്ക് പ്രത്യേക നന്ദി….
ക്രിയയുടെ യാത്ര സഫലമാകുന്നു.