Thursday 05 October 2023 02:47 PM IST : By സ്വന്തം ലേഖകൻ

‘മൃതദേഹം കാണാൻ പോലും സഹപ്രവർത്തകരെ അനുവദിക്കരുത്! എനിക്ക് ഇനി ജീവിക്കാൻ താൽപര്യമില്ല’: ജീവനൊടുക്കി പൊലീസുകാരൻ

joby-das

സഹപ്രവർത്തകർക്കെതിരെ ആരോപണങ്ങളുന്നയിച്ച് പൊലീസുകാരൻ ജീവനൊടുക്കി. മൂവാറ്റുപുഴയിലാണ് സംഭവം. കളമശേരി എആര്‍ ക്യാംപിലെ ഡ്രൈവര്‍ ജോബി ദാസ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരാണ് മരണത്തിനു ഉത്തരവാദികളെന്ന് ജോബി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കി. മൃതദേഹം കാണാൻ സഹപ്രവർത്തകർ വരരുതെന്നും കുറിപ്പിലുണ്ട്.

ജോബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. കൂടെ ജോലി ചെയ്യുന്നവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ കുറിപ്പിലുള്ളത്. തന്റെ ശമ്പളം കൂട്ടുന്നതിനെതിരെ സഹപ്രവർത്തകർ ഗൂഢാലോചന നടത്തിയെന്ന ആരോപണം കുറിപ്പിലുണ്ട്.

കുറച്ചുനാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ജോബി വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവരുടെയും മരണത്തിനു കാരണക്കാരായവരുടെയും പേര് ഉൾപ്പെടെ ജോബി ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്. മരണശേഷം തന്റെ മൃതദേഹം കാണാൻ പോലും ഇവരെ അനുവദിക്കരുതെന്നും എഴുതിയിട്ടുണ്ട്.

‘‘വലിയ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും ഒരൊറ്റ ഇൻക്രിമെന്റ് പോലും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇന്‍ക്രിമെന്റ് പൊയിട്ടുള്ളത്. എനിക്ക് ഇനി ജീവിക്കാൻ താൽപര്യമില്ല.’’- ജോബി ദാസ് എഴുതി.

വിഷമിക്കരുതെന്നും അമ്മയെ നന്നായി നോക്കണമെന്നും മക്കളോടായി ജോബി കുറിച്ചു. നന്നായി പഠിച്ച് പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കണമെന്നും അമ്മയെ നന്നായി നോക്കണമെന്നുമാണ് ജോബി മക്കൾക്കായി കുറിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Tags:
  • Spotlight