കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെർമിനലിൽ രാജസ്ഥാൻ സ്വദേശികളുടെ മകൻ മരിച്ച സംഭവത്തിൽ മാലിന്യക്കുഴി തുറന്ന നിലയിലായിരുന്നു കിടന്നതെന്നു റിപ്പോർട്ട്. അപകടശേഷം മാലിന്യക്കുഴി പ്ലാസ്റ്റിക് കൊണ്ടു മൂടുകയായിരുന്നു. അതേസമയം, കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് വാർത്താക്കുറിപ്പിലൂടെ സിയാൽ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണു രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജു കുഴിയിലേക്കു വീണത്. പത്തു മിനിറ്റോളം കുഴിയിൽ കിടന്നു. പുറത്തെടുത്ത ഉടനെ കുട്ടി മാലിന്യം ഛർദിച്ചു. പിന്നാലെ അനക്കമറ്റ കുട്ടിക്ക് സിപിആർ നൽകിയതിനു പിന്നാലെ തൊട്ടടുത്ത അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അവിടെവച്ചു മരണം സ്ഥിരീകരിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു കുട്ടിയെ കാണാതായത്. മാതാപിതാക്കൾ കഫെയുടെ അകത്തും പുറത്തുമെല്ലാം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോടു കുട്ടിയെ കാണാതായ വിവരം അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപം കുട്ടിയുടെ ചെരുപ്പ് പിതാവ് കണ്ടെത്തി. കുട്ടിയെ വലിച്ചു മുകളിലേക്ക് എടുത്തപ്പോൾ വായിലുൾപ്പെടെ മാലിന്യം ഉണ്ടായിരുന്നു.