ADVERTISEMENT

പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിനെ പുറത്താക്കി. മനുവിൽനിന്ന് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതിവാങ്ങി. പരാതിക്കാരിയായ കൊച്ചി സ്വദേശിയായ ഇരുപത്തഞ്ചുകാരിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. ചോറ്റാനിക്കര പൊലീസിലാണ് യുവതി പരാതി നൽകിയത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, വിവിധ ഐടി വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം ആകെ നാണക്കേടായതോടെയാണ് ഇയാളെ പുറത്താക്കാൻ തീരുമാനിച്ചത്.

2018 ൽ ഉണ്ടായ പീഡനക്കേസിൽ ഇരയായ യുവതി കേസ് എങ്ങും എത്താത്തതിനെ തുടർന്നാണ് നിയമസഹായം തേടി മനുവിനെ സമീപിച്ചത്. കേസിൽ യുവതിയെ സഹായിച്ചിരുന്നത് അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഒരു എഎസ്ഐ ആയിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് സഹായം തേടി ഈ യുവതി ഗവൺമെന്റ് പ്ലീഡർക്കു മുന്നിലെത്തുന്നത്. ഒക്ടോബർ ഒൻപതിനായിരുന്നു ഇത്.

ADVERTISEMENT

ഓഡിയോ ക്ലിപ് സഹിതം പരാതി

പിന്നീട് മനു കടവന്ത്രയിലെ ഓഫിസിലേക്കു നിയമസഹായം നൽകാനെന്ന രീതിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഇതു പലതവണ ആവർത്തിച്ചതായും പരാതിയിൽ പറയുന്നു. ഇതിനിടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ഫോൺ വിളിച്ച് അശ്ലീല സംഭാഷണം നടത്തുകയും ചെയ്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഈ ഗവൺമെന്റ് പ്ലീഡർ അയച്ച സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും തെളിവായി പെൺകുട്ടി ഹാജരാക്കിയിരുന്നു. പരാതിയാകുമെന്ന് ഉറപ്പായപ്പോൾ ബന്ധുക്കളെ വിളിച്ച് മാപ്പപേക്ഷിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുമുണ്ട്.

ADVERTISEMENT

ഇയാൾ പീഡിപ്പിച്ച വിവരം യുവതി ആദ്യം അമ്മയെയാണ് അറിയിച്ചത്. അമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇക്കാര്യം രേഖാമൂലം പൊലീസിൽ പരാതിയായി നൽകിയത്. ഇയാളുടെ ഓഫിസിൽവച്ച് രണ്ടു തവണ കടന്നുപിടിക്കാൻ ശ്രമിച്ചു. പിന്നീട് യുവതിയുടെ വീട്ടിലെത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറെന്ന നിലയിൽ പ്രത്യേകം ബോർഡ് വച്ച കാറിലെത്തിയാണ് പീഡനത്തിന് ഇരയാക്കിയത്.  കേസിന് ആവശ്യമായ സഹായം നൽകണമെങ്കിൽ വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി.

പരാതിയിൽ പറയുന്ന സംഭവം ഇങ്ങനെ

ADVERTISEMENT

ഒക്ടോബര്‍ 9ന് അച്ഛനും അമ്മയ്ക്കും ഒപ്പം പി.ജി. മനുവിന്റെ കടവന്ത്ര ഓഫീസിൽ എത്തിയ തന്നെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതിനാല്‍ മാതാപിതാക്കളോടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടശേഷം വാതില്‍ അടച്ചിട്ടായിരുന്നു ഇത്. പീഡനക്കേസില്‍ ഇരയായ താന്‍ പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടി തന്നെ ഭയപ്പെടുത്തി. ഒക്ടോബര്‍ പതിനൊന്നിനും കേസുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചുവരുത്തി. അച്ഛനോടു പുറത്തുപോകാന്‍ പറഞ്ഞ് അന്നും പീ‍‍ഡനശ്രമം തുടര്‍ന്നു.

വാട്സാപ് കോളും ചാറ്റുംവഴി അശ്ലീല സംഭാഷണം തുടര്‍ന്ന പ്രതി കഴിഞ്ഞ 24നു നിര്‍ബന്ധപൂര്‍വം വീട്ടിലെത്തി. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി മാതാപിതാക്കളും സഹോദരനും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കി പീഡനത്തിന് ഇരയാക്കി. പീഡനശേഷം ആകെ തകര്‍ന്ന തന്റെ മനോഭാവം മനസിലാക്കാന്‍ പിന്നീടൊരിക്കല്‍ അമ്മയുള്ളപ്പോള്‍ പ്രതി വീട്ടിലെത്തി. പ്രതിയെ കണ്ടപ്പോഴുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ അന്വേഷിച്ചപ്പോഴാണ് തനിക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായത്. പീഡനത്തിനു പുറമെ തന്റെ നഗ്നശരീരത്തിന്റെ ദൃശ്യങ്ങൾ പ്രതി പകർത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞു.

‘നിന്റെ മണം എന്റെ മൂക്കിൽനിന്നു പോകുന്നില്ല’

അധികാരം ദുർവിനിയോഗം ചെയ്ത് വിശ്വസിപ്പിച്ച് വഞ്ചനയും ചതിയും ചെയ്ത് ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.

‘‘അഞ്ച് വർഷമായി നരകിക്കുന്ന ഈ കേസ് തീരണമെങ്കിൽ ഞാൻ ആവശ്യപ്പെടുന്ന രീതിയിലെല്ലാം സഹകരിക്കണം. എങ്കിൽ മാത്രമേ കേസ് നല്ലപോലെ തീരുകയുള്ളൂ. നീ വിചാരിക്കുന്നതു പോലെയല്ല. ഈ കേസിൽ നീ പ്രതിസ്ഥാനത്ത് എത്താൻ വളരെ സാധ്യതയുണ്ട്. പക്ഷേ, ഞാൻ നിന്നെ രക്ഷിക്കാം, ഊരിയെടുക്കാം, നീ ഒന്നു മനസ്സു വച്ചാൽ മാത്രം മതി’ – മനു പറഞ്ഞതായി പരാതിയിൽ വിശദീകരിക്കുന്നു. ഇതു കേട്ടു താൻ കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനെന്നവണ്ണം മനു കടന്നുപിടിച്ചതായും ആരോപണമുണ്ട്.

‘‘നിന്റെ സ്നേഹം എനിക്കു വേണം. അതു മറ്റാർക്കും പകുത്തു പോകുന്നത് എനിക്കു സഹിക്കാൻ കഴിയില്ല. നമുക്ക് ഇങ്ങനെ സഹകരിച്ച് പോകാം. അപ്പോൾ കേസും വേഗത്തിലാകും. നമുക്കൊന്നിച്ച് ഇങ്ങനെ കഴിയാം. നിന്റെ മണം എന്റെ മൂക്കിൽനിന്നു പോകുന്നില്ല.’’ – മനു പറഞ്ഞതായി പരാതിയിൽ വിശദീകരിക്കുന്നു.

ADVERTISEMENT