Monday 24 April 2023 04:31 PM IST

കൊച്ചി വാട്ടർ മെട്രൊ പ്രധാനമന്ത്രി നാളെ രാജ്യത്തിനു സമർപ്പിക്കും: വാട്ടർ മെട്രൊ യാത്ര; അറിയേണ്ടതെല്ലാം

Baiju Govind

Sub Editor Manorama Traveller

water-metro-kochi-cover കൊച്ചി വാട്ടർ മെട്രൊ; Photo: Tibin Augustine

കൊച്ചി നഗരത്തിന്റെ വേഗം കൂട്ടാൻ വാട്ടർ മെട്രൊയുടെ ആദ്യ സർവീസ് നാളെ ആരംഭിക്കും. എറണാകുളത്തിന്റെ സിരകളെന്നു പറയാവുന്ന ജലപാതകളിലൂടെ പത്ത് ദ്വീപുകളിലേക്കാണ് വാട്ടർ മെട്രോയുടെ ഇലക്ട്രിക് ബോട്ടുകൾ സർവീസ് നടത്തുക. നഗരയാത്രയ്ക്ക് ഇലക്ട്രിക് ബോട്ടുകൾ ഉപയോഗിക്കുന്ന ആദ്യ നഗരമാകാൻ കൊച്ചി ഒരുങ്ങുന്നതായുള്ള റിപ്പോർട്ട് രാജ്യാന്തര ശ്രദ്ധ നേടി. സർവീസ് തുടങ്ങുന്നതിനു മുൻപു തന്നെ ഫ്രാൻസ് കേന്ദ്രീകരിച്ചുള്ള സംഘടനയുടെ ഗസീസ് എന്നൊരു പുരസ്കാരം വാട്ടർ മെട്രൊയെ തേടിയെത്തി. മെട്രൊ റെയിലിന്റേതിനു തുല്യമായ സൗകര്യങ്ങളോടെ നീറ്റിലിറങ്ങുന്ന വാട്ടർ മെട്രൊ നാളെ (ചൊവ്വ) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കും.

വാട്ടർ മെട്രോയ്ക്കു വേണ്ടി ബോട്ടുകൾ നിർമിച്ചതു കൊച്ചി ഷിപ് യാഡാണ്. ബാറ്ററിയിലാണ് എൻജിൻ പ്രവർത്തിക്കുന്നത്. പതിനഞ്ച് മിനിറ്റ് ചാർജർ കണക്ട് ചെയ്താൽ ഒരു മണിക്കൂർ സഞ്ചരിക്കാം. ഇന്ധനമാലിന്യം തെല്ലുമില്ല. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ബോട്ടുകൾ നഗരസഞ്ചാരത്തിന് ഉപയോഗിക്കുന്നത് ലോകത്ത് ഇതാദ്യം. ഒരു ബോട്ടിന് നിർമാണ ചെലവ് 7.6 കോടി രൂപ.

water-metro-kochi-boat-interior വാട്ടർ മെട്രൊ ബോട്ട് ; Photo: Tibin Augustine

ഒരു ബോട്ടിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു ജോലിക്കാരാണുള്ളത്. ബോട്ടിന്റെ വേഗതയും ദിശയും ദൃശ്യങ്ങളും വാട്ടർ മെട്രോയുടെ കൺട്രോൾ റൂം മോണിറ്ററിൽ ദൃശ്യമാകും. വൈറ്റില ടെർമിനലിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. സുരക്ഷാ ബോട്ട് സദാസമയം തയാറാക്കി നിർത്തും. 20 പേരെ കയറ്റാവുന്ന അതിവേഗ യാനമാണ് ‘റസ്ക്യു ബോട്ട്’.

‘‘കൊല്ലം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലും വാട്ടർ മെട്രൊയ്ക്കു സാധ്യതയുണ്ട്. ജലപാതകൾ യാത്രാമാർഗമായി മാറുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു വിനോദസഞ്ചാരികൾ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തും’’ സാജൻ ജോൺ പ്രതീക്ഷ പങ്കുവച്ചു.

water-metro-kochi-charging-station-coo-sajan കൊച്ചി വാട്ടർ മെട്രൊ ചാർജിങ് പോയിന്റ്, സിഒഒ സാജൻ ജോൺ; Photo: Tibin Augustine

വാട്ടർ മെട്രോയിൽ കയറുന്നവർ അറിയാൻ:

വാട്ടർ മെട്രൊ റൂട്ട് – വൈറ്റില-കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 മുതൽ. ആദ്യഘട്ടത്തിൽ സർവീസ് രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ.

15 മിനിറ്റ് ഇടവേളയിൽ ഹൈക്കോടതി – വൈപ്പിൻ (തിരക്കുള്ള സമയങ്ങളിൽ മാത്രം)

ടിക്കറ്റ് നിരക്ക്:

മിനിമം ടിക്കറ്റ് നിരക്ക് 20 രൂപ. പരമാവധി 40 രൂപ.

ഹൈക്കോടതി വൈപ്പിൻ – 20 രൂപ.

വൈറ്റില– കാക്കനാട് – 30 രൂപ

ആഴ്ചതോറുമുള്ള പാസ് – 180 രൂപ.

മാസംതോറും പാസ് – 600 രൂപ

3 മാസത്തേക്ക് പാസ് – 1500 രൂപ

ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും യാത്രാ പാസും ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ലഭിക്കും.

മെട്രോ റെയിൽ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാം.

water-metro-kochi-highcourt-terminal കൊച്ചി വാട്ടർ മെട്രൊ ഹൈകോർട്ട് ടെർമിനൽ; Photo: Tibin Augustine

നിലവിൽ 8 ബോട്ടുകളാണ് സർവീസ് നടത്തുക. ബോട്ടിന്റെ വേഗം – ഇലക്ട്രിക് എൻജിൻ ഉപയോഗിക്കുമ്പോൾ മണിക്കൂറിൽ 8 നോട്ടിക്കൽ മൈൽ. ഡീസലിൽ 10 നോട്ടിക്കൽ മൈൽ. ബാറ്ററിയിലും ഡീസലിലും ബോട്ട് ഒാടിക്കാം. ബാറ്ററി ഫൂൾ ചാർജിങ്ങിന് 15 മിനിറ്റ്. ബോട്ടിൽ 100 പേർക്ക് യാത്രചെയ്യാം. 50 പേർക്ക് ഇരുന്നും, 50 പേർക്ക് നിന്നും. 100 പേരിൽ കൂടുതൽ ബോട്ടിൽ കയറുന്നത് തടയാൻ സംവിധാനമുണ്ട്. കയറുന്നവരെ യന്ത്രസഹായത്താൽ എണ്ണും. ബോർഡിൽ നമ്പർ തെളിയും. 100 പേർക്കേ പോന്റൂണിലേക്ക് (ടെർമിനലിനും ബോട്ടിനും ഇടയിൽ ഉള്ള പ്ലാറ്റ്ഫോം) പ്രവേശനമുള്ളൂ.

വാട്ടർ മെട്രൊ നീറ്റിലിറങ്ങുന്നതോടെ നഗരത്തിന്റെ സമീപ പ്രദേശത്തേക്കുള്ള യാത്രാ ദുരിതത്തിനും പരിഹാരമാകും. ഹൈക്കോടതി ടെർമിനലിൽ നിന്നു വൈപ്പിനിലേക്കു യാത്രയ്ക്കുള്ള ബോട്ട് തയാർ. വൈറ്റിലയിൽ നിന്നു കാക്കനാട്ടേക്കും ബോട്ട് റെഡി. 15 റൂട്ടുകളിലേക്ക് 78 ബോട്ടുകൾ. നൂറു പേർക്ക് കയറാവുന്ന ബോട്ടുകൾ 23, അൻപതു യാത്രക്കാർക്ക് സഞ്ചരിക്കാവുന്നവ 55. ഈ വർഷം അവസാനിക്കുമ്പോൾ ജലപാതയിൽ ജനം നിറയുമെന്നാണു പ്രതീക്ഷ.

ഒരേ ദിശയിലേക്ക് സിംഗിൾ യാത്രയ്ക്ക് വാട്ടർ മെട്രോയിലും മെട്രൊ റെയിലിലും ഒരു ടിക്കറ്റ് മതി. ഹൈക്കോടതി – വൈപ്പിൻ, വൈറ്റില – കാക്കനാട് സർവീസുകൾക്ക് ബോട്ട് എത്തി. സൗത്ത് ചിറ്റൂരിൽ ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതുവരെ ഏഴു ബോട്ടുകളാണു ലഭിച്ചിട്ടുള്ളത്. അധികം വൈകാതെ 16 ബോട്ടുകൾ കൂടി കിട്ടും. ഉടൻ തന്നെ സർവീസ് തുടങ്ങാമെന്നാണു കരുതുന്നത്. – സിഒഒ സാജൻ പി. ജോൺ പറഞ്ഞു. ഇന്ധന മാലിന്യം ഇല്ല, ഇലക്ട്രിക് ചാർജിങ് സ്ഥിരം യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും പ്രയോജനപ്പെടും വിധമാണ് വാട്ടർ മെട്രോ ഡിസൈൻ ചെയ്തിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ വീൽ ചെയർ ബോട്ടിനുള്ളിലേക്കു കയറ്റാൻ നടപ്പാത (പോണ്ട്യൂൺ) ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്കു മുലയൂട്ടാനുള്ള ക്യാബിനുമുണ്ട്.

കൊച്ചിക്കു വേണ്ടി മെട്രൊ അവതരിപ്പിക്കുന്ന പുതുമുഖത്തെ പരിചയപ്പെട്ടതിനു ശേഷം ടെർമിനലിലേക്കു നടന്നു. മെട്രൊ റെയിൽ സ്‌റ്റേഷന്റെ മാതൃകയിലാണ് വാട്ടർ മെട്രോ ടെർമിനലിന്റെയും രൂപകൽപന. പ്രധാന ഹാളിന്റെ ഇരുവശങ്ങളിലായി ടിക്കറ്റ് കൗണ്ടർ. ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ടെർമിനലിലേക്കു പ്രവേശനം. റൂട്ട്, സമയം എന്നിവ പ്രദർശിപ്പിച്ച് എൽഇഡി ബോർ‍ഡ്. എല്ലായിടങ്ങളിലും നിരീക്ഷണ ക്യാമറകൾ. വൃത്തിയുള്ള ശുചിമുറി, വിശ്രമകേന്ദ്രം. നിർദേശം ലഭിച്ചാൽ അടുത്ത നിമിഷം ബോട്ടിറക്കാൻ തയാറായി നിൽക്കുകയാണ് ക്യാപ്റ്റൻമാർ. പരിശീലന സവാരികൾക്കു ശേഷം കന്നിയാത്ര മനോരമ ട്രാവലറിനു വേണ്ടി ഒരുക്കിയപ്പോൾ എൻജിൻ ചലിപ്പിക്കുന്നവർക്ക് ഇരട്ടി സന്തോഷം. എൻജിൻ റൂമിലേക്ക് കയറുന്നതിനു മുൻപ് ക്യാപ്റ്റൻ അനീഷ് ചാർജിങ് പോയിന്റിലേക്കു നടന്നു. ബാറ്ററി നൂറു ശതമാനം ചാർജുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ ബോട്ട് പുറപ്പെടുകയുള്ളൂ.

water-metro-kochi-boat-terminal കൊച്ചി വാട്ടർ മെട്രൊ ബോട്ടുകൾ; Photo: Tibin Augustine

കൊച്ചി നഗരത്തിൽ മെട്രൊ റെയിൽ യാഥാർഥ്യമാക്കിയ കെഎംആർഎൽ ജലദൗത്യമാണു വാട്ടർ മെട്രൊ. ഒന്നും രണ്ടുമല്ല, എഴുപത്തിയെട്ട് ആധുനിക ബോട്ടുകളാണ് വാട്ടർ മെട്രോക്കു വേണ്ടി നിർമിക്കുന്നത്. ‘‘ഇലക്ട്രിക് എസി ബോട്ടുകൾ നീറ്റിലിറങ്ങുന്നതോടെ കൊച്ചിയിലെ ജലപാതകളുടെ തലവര തെളിയും’’ പ്രതീക്ഷ പങ്കുവച്ചുകൊണ്ട് പിആർഒ ഷെറിൻ വിൽസൺ ടെർമിനലിലേക്കു സ്വാഗതം ചെയ്തു.

water-metro-kochi കൊച്ചി വാട്ടർ മെട്രൊ; Photo: Tibin Augustine

15 റൂട്ട്, 78 എസി ബോട്ടുകൾ എറണാകുളത്ത് പതിനഞ്ച് റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ബസ് സർവീസ് വരുന്നതിനു മുൻപ്, അതായത് ഗോശ്രീ പാലം നിർമിക്കുന്നതിനും മുൻപ് ആളുകൾ തോണിയിൽ പോയിരുന്ന റൂട്ടുകളിലൂടെയാണു വാട്ടർ മെട്രൊ സവാരി. ഗതാഗത കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം ബസ്സിനുള്ളിൽ തള്ളി നീക്കുന്നവർക്ക് വാട്ടർ മെട്രോ ആശ്വാസമാകും. വൈറ്റിലയിൽ നിന്നു വാട്ടർ മെട്രൊ ബോട്ട് കാക്കനാടെത്താൻ ഇരുപതു മിനിറ്റ് മതി – വാട്ടർ മെട്രോയുടെ ചീഫ് ഓപറേറ്റിങ് ഓഫിസർ സാജൻ പി. ജോൺ കൊച്ചിയിലെ ജലപാതയിലെ മെട്രൊ വിശേഷങ്ങൾ പറഞ്ഞു.