‘വെടിപൊട്ടും പോലൊരു ശബ്ദം കേട്ടാണു പുറത്തിറങ്ങി നോക്കിയത്. അപകടസ്ഥലത്ത് തെറിച്ചുവീണു കിടക്കുകയായിരുന്നു മൂന്നുപേരും’ – അപകടമുണ്ടായ മിലേനിയം ജംക്‌ഷനിൽ കട നടത്തുന്ന സജി ലൂക്കോസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി 2 ഓട്ടോയും ഒരു കാറും തടഞ്ഞുനിർത്തി അവയിലാണു മുഹമ്മദ് ഫാറൂഖിനെയും ആൽവിനെയും പ്രമിനെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. ആശുപത്രിയിലെത്തും മുൻപേ മൂന്നുപേരും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണു മരണകാരണമായി വിലയിരുത്തുന്നത്.
മൂന്ന് യുവാക്കളും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. ബൈക്ക് നേരെ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.. ഓവർ ടേക്കിനിടെയാണ് അപകടമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ഇവർക്ക് ഹെൽമറ്റും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഓവർടേക്കിനിടെ ബൈക്ക് എതിർവശത്ത് കൂടി വന്നിരുന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.
അമിതവേഗത്തിൽ ബൈക്ക് നേരെ വരുന്നതുകണ്ട് ലോറി റോഡിന്റെ വശത്തേക്ക് ഒതുക്കിയതായി ലോറി ഡ്രൈവർ കുമരകം കണ്ണാടിച്ചാൽ സ്വദേശി അനൂപ് ബാലകൃഷ്ണൻ പൊലീസിനോടു പറഞ്ഞു. മറ്റക്കര പാദുവയിൽ നിന്ന് ലോഡുമായി അയ്മനം പുലിക്കുട്ടുശേരി പുത്തൻതോടിലേക്ക് പോകുകയായിരുന്നു ലോറി. സക്കീറും ജാസ്മിനുമാണു മുഹമ്മദ് ഫാറൂഖിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾ: ഫാത്തിമ, ഫൈറോസ്. ആൽവിന്റെ സംസ്കാരം ഇന്നു 4നു തെള്ളകം സെന്റ് മേരീസ് പള്ളിയിൽ. ബാബുവും ഷേർളിയുമാണു മാതാപിതാക്കൾ. സഹോദരങ്ങൾ: അനീഷ ബാബു, അലൻ ബാബു. പ്രമിൻ മാണിയുടെ സംസ്കാരം ഇന്ന് 3.30നു കളത്തിപ്പടി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പ്രദീപ് മാണിയും മഞ്ജുവുമാണു മാതാപിതാക്കൾ. സഹോദരൻ: പ്രദിൻ.