Monday 29 May 2023 12:33 PM IST : By സ്വന്തം ലേഖകൻ

‘ഒരു വര്‍ഷമായി ഈ അമ്മയുടെ കണ്ണുനീര്‍ തോര്‍ന്നിട്ടില്ല, നീതി തേടി മുട്ടാത്ത വാതിലുകളില്ല’; റീ-പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ട് ലിത്താരയുടെ മാതാപിതാക്കള്‍

lithara4567bj

ദേശീയ ബാസ്ക്റ്റ് ബോള്‍ താരവും റെയില്‍വേ ജീവനക്കാരിയുമായിരുന്ന കെ.സി. ലിത്താരയുടെ ദുരൂഹമരണത്തില്‍ നീതിതേടി അലയുകയാണ് മാതാപിതാക്കള്‍. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ലിത്താരയുടെ മാതാപിതാക്കള്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവിന് നിവേദനം കൈമാറി. മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 

ഒരു വര്‍ഷമായി ഈ അമ്മയുടെ കണ്ണുനീര്‍ തോര്‍ന്നിട്ടില്ല. മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് അമ്മ ലളിതക്കും അച്ഛന്‍ കരുണനും അഭ്യര്‍ഥിക്കാനുള്ളത്. നീതി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പക്ഷെ ഫലമൊന്നും ഉണ്ടായിട്ടില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവിന് ലിത്താരയുടെ മാതാപിതാക്കള്‍ നിവേദനം കൈമാറി. ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി അനുചാക്കോ നിവേദനം ഏറ്റുവാങ്ങി. 

2022 ഏപ്രില്‍ 26നാണ് ലിത്താരയെ ബീഹാറിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങമരിച്ച നിലയില്‍ കണ്ടത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണ് മാതാപിതാക്കള്‍ക്ക്. അതിനാലാണ് റീപോസ്റ്റുമോര്‍ട്ടം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും മാതാപിതാക്കള്‍ നേരത്തെ നിവദേനം നല്‍കിയിരുന്നുവെങ്കിലും യാതൊരുഫലവും ഉണ്ടായിട്ടില്ല.

Tags:
  • Spotlight