ADVERTISEMENT

പക്രംതളം ചുരത്തിനു സമീപം ചാത്തങ്കോട്ടുനടയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 96.44ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാരക്കര മുതലോളി വീട്ടിൽ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് തൊട്ടിൽപാലം ഇൻസ്‌പെക്ടർ കെ.ഉണ്ണിക്കൃഷ്ണൻ, ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് അംഗങ്ങൾ എന്നിവർ ചേർന്നു പിടികൂടിയത്. 

ജിതിൻ ബാബു സ്ഥിരമായി കോഴിക്കോട്, വടകര, കണ്ണൂർ ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമിക്കു വിവരം ലഭിച്ചിരുന്നു. മാസങ്ങളായി പൊലീസ് ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു നടത്തിയ നീക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കാറിൽ കടത്തി കൊണ്ടു വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 

ADVERTISEMENT

പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇയാൾ ഭാര്യയെ ലഹരി കടത്തിന് ഒപ്പം കൂട്ടുന്നത്. ബെംഗളൂരുവിലെ മൊത്തവിതരണക്കാരിൽ നിന്നാണ് ഇയാൾ സ്ഥിരമായി എംഡിഎംഎ വാങ്ങുന്നതെന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി. കെ.എസ്.ഷാജി പറഞ്ഞു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

സ്പെഷൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, പി.ബിജു, എഎസ്ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, എസ്‌സിപിഒ എൻ.എം.ജയരാജൻ, സിപിഒമാരായ കെ.പി.അനിൽ കുമാർ, ഇ.കെ.അഖിലേഷ്, കെ.ദീപക്, പി.പി,ജിനീഷ്, തൊട്ടിൽപാലം സ്റ്റേഷൻ എസ്ഐമാരായ എം.പി.വിഷ്ണു, സി.ഐ.പ്രകാശൻ, എസ്‌സിപിഒ പി.വി.ദീപ, സിപിഒമാരായ വി.കെ.ശ്രീനാഥ്, പി.പി.അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT