Wednesday 29 March 2023 04:13 PM IST : By സ്വന്തം ലേഖകൻ

കാലിലെ വൈകല്യം വകവയ്ക്കാതെ നാരായണൻ; നാടിന്റെ ദാഹം തീർക്കാന്‍ 35 വർഷം കൊണ്ട് കുഴിച്ചത് 400 ലധികം കിണറുകൾ!

well.jpg.image.845.440

കാലിലെ വൈകല്യത്തെ വകവയ്ക്കാതെ നാടിന് ദാഹം തീർക്കാനായി അറുപത്തിയേഴാം വയസിലും കിണർ കുഴിക്കുന്നതിൽ സജീവമാണ് പന്തളം കുരമ്പാല സ്വദേശി നാരായണൻ. 35 വർഷം കൊണ്ട് നാനൂറിലധികം കിണറുകൾ കുഴിച്ചു. എട്ടാം വയസിൽ കാലിലെ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവാണ് വൈകല്യത്തിന് കാരണമായത്. 

മരവിപ്പിക്കാതെയാണ് എട്ടാം വയസിൽ കാലിനു ശസ്ത്രക്രിയ നടത്തിയത്. വേദന കൊണ്ടുളള പിടച്ചിലിലാണ് കാലിലെ ഒരു ഞരമ്പ് മുറിഞ്ഞത്. പിന്നീട് ആ കാല് വളർന്നില്ല. കാലുകൾക്ക് രണ്ട് നീളം. മുപ്പത്തിമൂന്നാം വയസിലാണ് നാരായണൻ ആദ്യമായി കിണര്‍ വെട്ടിനിറങ്ങിയത്. ആഴത്തിലിറങ്ങി കിണർ കുഴിക്കാൻ കാലിന്റെ തകരാറൊരു തടസമല്ല. 

വിവിധ ദേശങ്ങളിലായി നാനൂറിലധികം കിണറുകൾ വെട്ടി. 15 കിണർ വരെ വെട്ടിയ വർഷങ്ങളുണ്ട്. മഴക്കാലമൊഴിഞ്ഞാലേ കിണറു പണി നടക്കൂ. ആഴം കൂടുമ്പോൾ ഓക്സിജൻ കിട്ടാതാവും. പ്രാദേശികമായ രീതി പച്ചയോല മെടഞ്ഞെടുത്ത വല്ലം പലവട്ടം കെട്ടിത്താഴ്ക്കുകയും ഉയർത്തുകയുമാണ്. 

വെട്ടിയ കിണറുകളിൽ മൂന്നെണ്ണത്തിലാണ് വെള്ളം കാണാതെ പോയത്. ആഴത്തിലെ മണ്ണിന്റെ വേവു സഹിച്ച്, ജീവശ്വാസത്തോട് മല്ലിട്ട് ഇനിയും എത്ര കിണർ വെട്ടാനും നാരായണൻ തയാറാണ്. ഈ പ്രായമൊന്നും പ്രശ്നമല്ലെന്ന് നാരായണൻ പറയുന്നു. കിണര്‍ വെട്ടില്ലാത്ത കാലത്ത് കൂലിപ്പണിയാണ് തൊഴില്‍. 

Tags:
  • Spotlight
  • Motivational Story