ആക്രോശിച്ചു കൊണ്ടാണ് അയാൾ എന്റെ നേർക്കു വന്നത്. അസഭ്യവർഷത്തോടെ ഇൻജക്‌ഷൻ ട്രേ തട്ടിത്തെറിപ്പിച്ചു. വലതു കയ്യിൽ ശക്തിയായി പിടിച്ചുതിരിച്ചു. മഗ് എടുത്തെറിഞ്ഞു. ഭാഗ്യം കൊണ്ടാണു കൊള്ളാതെ പോയത്. പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണം. ഇപ്പോഴും അക്കാര്യങ്ങൾ ഓർക്കുമ്പോൾ ഭയമാണ്.
തലയിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ആ രോഗി ചികിത്സയ്ക്കു വന്നത്. 9നു പുലർച്ചെ 5.30ന് ആയിരുന്നു ആക്രമണം. മരുന്നു കൊടുക്കാനായി ചെന്നപ്പോൾ മുതൽ അസഭ്യവർഷമായിരുന്നു. എനിക്കു നിന്റെ മരുന്നു വേണ്ടെന്ന് അലറിക്കൊണ്ടിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ എന്റെ വലതുകൈ ഇടത്തേക്കു പിടിച്ച് തിരിച്ചൊടിച്ചു. നിലവിളി കേട്ടാണു മറ്റു രോഗികളുടെ കൂട്ടിരുപ്പുകാരും സഹപ്രവർത്തകരും ഓടിയെത്തിയത്. അപ്പോഴും എന്റെ കയ്യിൽ ബലമായി അയാൾ പിടിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് കയ്യിലെ പിടിത്തം വിടുവിച്ചത്.
അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കൈ നീരുവച്ചു തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ കൈക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി പ്ലാസ്റ്ററിട്ടു. ഒന്നര മാസത്തെ വിശ്രമമാണു പറയുന്നത്. ശസ്ത്രക്രിയയ്ക്കും നിർദേശിച്ചിട്ടുണ്ട്. തുടർന്നാണ് വിവരം ആശുപത്രി അധികൃതരെയും ഗാന്ധിനഗർ പൊലീസിനെയും അറിയിച്ചത്.