കുവൈറ്റിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഭർത്താവിന്റെ ഇൻഷുറൻസ് തുകയ്ക്കായി ഏഴ് വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ഭാര്യയും കുടുംബവും. അവസാന പ്രതീക്ഷ കൂടി മങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ് രോഗി കൂടിയായ ഭാര്യ സജിത.
2016 ലാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശിനി സജിതയുടെ ഭർത്താവ് മുരളി കുവൈറ്റിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്. കുവൈറ്റിൽ ബിസിനസ് നടത്തി വന്നിരുന്നയാളായിരുന്നു മുരളി. ഭർത്താവിന്റെ മരണശേഷം രോഗിയായി സജിത. അപകടം നടന്നതിനു പിന്നാലെ സജിതയുടെ ബന്ധുക്കൾ ഇന്ത്യൻ എംബസി വഴി കുവൈത്തിലെ അമാൻ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. കമ്പനി ആവശ്യപ്പെട്ട എല്ലാ രേഖകളും അയച്ചുകൊടുത്തു.
ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകാൻ തീരുമാനമായെങ്കിലും ഏഴു വർഷമായിട്ടും കമ്പനി പണം അനുവദിച്ചില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പണം അനുവദിക്കാനാവില്ല എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഇതോടെ രോഗിയായ സജിത കടുത്ത പ്രതിസന്ധിയിലായി. വയോധികരായ മാതാപിതാക്കൾക്കൊപ്പം വടക്കാഞ്ചേരി പടിഞാറ്റുമുറിയിലെ വീട്ടിലാണ് താമസം.
വിവാഹം കഴിഞ്ഞ് 21 ദിവസങ്ങൾക്ക് ശേഷമായിരുന്നു അപകടം. ഭർത്താവിന്റെ മരണത്തെ തുടർന്ന് മാനസികനില തകരാറിലായ സജിത ഏറെനാളുകൾക്ക് ശേഷമാണ് പൂർവസ്ഥിതിയിലായത്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതി. ഇൻഷുറൻസ് തുകയായിരുന്നു ഏക പ്രതീക്ഷ. അതും ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയിലായി കേന്ദ്ര മന്ത്രി വി.മുരളീധരന് പരാതി നൽകി. നോർക്കാ പ്രതിനിധികളേയും കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളേയും എംബസി ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടു, പരിഹാരമുണ്ടായില്ല. ഏതെങ്കിലും കോണിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സജിതയും കുടുംബവും.