45 വർഷം, ആശങ്കയിലും രുചിയോടെ...
പ്രവേശനോത്സവം കാത്തിരിക്കുകയാണ് എൽ. ഓമനയും. പഠിക്കാനല്ല; പാചകം ചെയ്യാൻ. കഴിഞ്ഞ 45 വർഷമായി കടപ്പാക്കട കെവി എസ്എൻഡിപി യുപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നത് അറുപത്തിയേഴു വയസ്സുള്ള ഓമനയാണ്. ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്കു 10 പൈസ നൽകിയിരുന്ന കാലത്താണ് പാചകം ചെയ്യാനായി ഈ സ്കൂളിൽ എത്തുന്നത്. പ്രധാന അധ്യാപകൻ എത്തുംമുൻപ് സ്കൂൾ മുറ്റത്ത് ഓമനയുണ്ടാകും. അത്യാവശ്യം ശുചീകരണം പൂർത്തിയാക്കി അടുക്കളയിലേക്കു കടക്കും. ഏറ്റവും രുചികരമായ ഭക്ഷണം ഒരുക്കാനാണ് ഓരോ ദിവസവും ശ്രമിക്കുന്നത്. ഒന്നു മുതൽ എഴു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഭക്ഷണം ഒരുക്കുന്നത്.

പ്രധാനാധ്യാപകൻ ടി. അഭിലാഷ് ഉൾപ്പെടെ 19 അധ്യാപകരും സഹായത്തിനുണ്ടെന്നും അവർ പറഞ്ഞു. സ്കൂൾ പാചകത്തൊഴിലാളിയുടെ ജീവിതം ദുരിത പൂർണമാണ്. ജോലിയിൽ നിന്നു പിരിഞ്ഞാൽ താനുൾപ്പെടെയുള്ള പാചകത്തൊഴിലാളികൾ എന്തുചെയ്യുമെന്ന ആശങ്കയുണ്ട്. ജോലി ചെയ്യുന്ന ദിവസം ലഭിക്കുന്ന 600 രൂപ കൊണ്ടാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. അതുതന്നെ കൃത്യമായി ലഭിക്കില്ല. അവധിക്കാല അലവൻസ് തുക ഇനിയും ലഭിച്ചിട്ടില്ല – ഓമന പറയുന്നു. ആരോഗ്യ വകുപ്പിന്റെ പരിശോധന സർട്ടിഫിക്കറ്റ് ഇന്നു ഹാജരാക്കിയാൽ മാത്രമേ അടുക്കളയിലേക്ക് കടത്തിവിടൂ.
സ്കൂൾ പരിശോധിക്കാൻ എത്തുന്ന ഉന്നത ഉദ്യോഗസ്ഥർ ഞങ്ങളുടെ ശുചിത്വവും മറ്റും നോക്കും, പക്ഷേ ആരും അന്വേഷിക്കില്ല, ഞങ്ങളുടെ വേതന– ആനുകൂല്യങ്ങളുടെ കാര്യങ്ങൾ – നനഞ്ഞ മിഴികളോടെ ഓമന പങ്കുവയ്ക്കുന്നു. ഓച്ചിറ സ്വദേശിയായ ഓമന വിവാഹിതയായി കടപ്പാക്കട കരിമ്പാലിൽ വീട്ടിൽ എത്തിയിട്ട് അഞ്ചര പതിറ്റാണ്ടിലധികമായി. ഭർത്താവു സുരേന്ദ്രൻ 6 വർഷം മുൻപു മരിച്ചു. വീട്ടിൽ ഒപ്പം ശാരീരിക ക്ഷീണമുള്ള മകൾ ജയകുമാരി മാത്രം. മറ്റു മൂന്നു മക്കൾ കൊല്ലം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നു. ഇവിടെ പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയും വലിയനിലയിൽ എത്തണമേ എന്നാണ് എന്നുമുള്ള പ്രാർഥന. പഠിച്ചിറങ്ങിപ്പോയ കുട്ടികൾ കാണാൻ എത്തും. അവർ സമ്മാനങ്ങൾ തരുമ്പോൾ കണ്ണുനിറയും. ആ സ്നേഹ സമ്മാനത്തിനു വിലയിടാൻ പറ്റുമോ – ഓമന ചോദിക്കുന്നു.
എങ്കിലും എനിക്ക് അവരെ എന്നും കാണാമല്ലോ
മൂന്ന് പതിറ്റാണ്ടുകാലത്തെ സേവനത്തിനു ശേഷം ഉമയനല്ലൂർ പേരേത്ത് പത്മവിലാസം യുപി സ്കൂളിന്റെ പടിയിറങ്ങിയ അധ്യാപിക ബി.എസ് ജയലത പറയുന്നു. നാളെ മുതൽ ക്ലാസിൽ ഹാജർ ബുക്കുമായി എത്തി കുട്ടികളുടെ പേരു വിളിച്ചു ഹാജർ രേഖപ്പെടുത്താനാകില്ലെങ്കിലും നിറഞ്ഞ സംതൃപ്തിയോടെയാണ് ഇന്നലെ സ്കൂളിന്റെ പടിയിറങ്ങിയത്. സഹപ്രവർത്തകർ പകർന്നു നൽകിയ മധുരം നുണയുമ്പോൾ ഞാനോർത്തു, എത്ര പെട്ടെന്നാണു കാലം കടന്നുപോകുന്നത്..

ക്ലാസ് മുറികളിൽ എത്തിയില്ലെങ്കിലും വിദ്യാർഥികളെ കാണാനാകില്ല എന്ന വിഷമം എനിക്കില്ല. വീടിന് അടുത്തു തന്നെയാണ് സ്കൂൾ. അവരെ മിക്കപ്പോഴും കാണാനാകും. എങ്കിലും ക്ലാസ് മുറി ഇന്നു മുതൽ നഷ്ടമാകുമെന്ന വിഷമമുണ്ട്. മക്കൾ രണ്ടുപേരും പഠിച്ചത്. ഇവിടെയാണ്. ഭർത്താവ് എസ്.സിദ്ധാർഥൻ പഠിച്ചതും ഇതേ സ്കൂളിൽ ആയിരുന്നു. ഭർത്താവ് സിദ്ധാർഥൻ,ചെറുമകൾ സിയാന ആനന്ദ് എന്നിവരും ഇന്നലെ ജയലതയോടൊപ്പം സ്കൂളിൽ എത്തിയിരുന്നു.