Saturday 25 March 2023 12:50 PM IST : By സ്വന്തം ലേഖകൻ

ചൂട് കാരണം ജനാലകൾ തുറന്നിട്ട് ഉറങ്ങി; കിടപ്പുമുറിയില്‍ മേശപ്പുറത്ത് ഊരി വച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു, തോട്ടി ഉപയോഗിച്ച് കവർച്ച!

pathanamthitta-arun-pradap-house.jpg.image.845.440

പത്തനംതിട്ട വെട്ടൂരിലെ 100 മീറ്റർ അകലത്തിലുള്ള രണ്ടു വീടുകളിൽ നിന്നായി 9 പവൻ സ്വർണവും 2.10 ലക്ഷം രൂപയും കവർന്നു. ഇന്നലെ പുലർച്ചെ ഒന്നിനും മൂന്നിനും മധ്യേ ആശാരിപ്പറമ്പിൽ അരുൺ പ്രതാപ്, ശാസ്താംതുണ്ടിൽ അനീഷ്കുമാർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.

അരുണിന്റെ വീട്ടിൽ നിന്ന് ഭാര്യയുടെ താലിമാലയും 2 മാലകളും ഒരു ജോടി കമ്മലും ഉൾപ്പെടെ 6 പവനോളം സ്വർണാഭരണങ്ങളും അനീഷ്കുമാറിന്റെ വീട്ടിൽ നിന്ന് ഒരു മാലയും 2 ജോടി കമ്മലും ഉൾപ്പെടെ 3 പവനോളം സ്വർണാഭരണങ്ങളും 2.10 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. രണ്ടിടത്തും കിടപ്പു മുറികളുടെ തുറന്നിട്ട ജനാലകൾ വഴിയാണ് മോഷണം നടന്നത്.

അരുണിന്റെ വീട്ടിൽ കിടപ്പുമുറിയിലെ മേശപ്പുറത്ത് ഊരിവച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അരുണിന്റെ ഭാര്യ രാവിലെ 6 മണിക്ക് ഉണർന്നു നോക്കിയപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്ന് മനസ്സിലായത്. അനീഷിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ വാതിൽ ഇല്ലാത്ത അലമാരയിൽ വച്ചിരുന്ന ബാഗുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. 

രാവിലെ മൂന്നു മണിയോടെ അനീഷ് ഉണർന്നു നോക്കിയപ്പോൾ ബാഗുകൾ മുറിക്കുള്ളിൽ തുറന്ന നിലയിൽ കിടക്കുന്നത് കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മോഷണവിവരം അറിയുന്നത്. ബാഗിൽ ഉണ്ടായിരുന്ന ബാങ്ക് പാസ് ബുക്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ ജനാലയുടെ പുറത്ത് ചിതറിക്കിടക്കുകയായിരുന്നു.

മലയാലപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

സംശയം ജനിപ്പിച്ച് സിസി ടിവി ദൃശ്യങ്ങൾ

മോഷണം നടന്ന രണ്ട് വീടുകളിലെയും ആളുകൾ കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്നത് പുലർച്ചെ ഒരു മണിയോടെയാണ്. ഇതിൽ ശാസ്താംതുണ്ടിൽ അനീഷ് കുമാർ പുലർച്ചെ മൂന്നിന് ഉണരുകയും ചെയ്തു. അതിനുള്ളിൽ മോഷണം നടന്നുകഴിഞ്ഞിരുന്നു. അതേസമയം മോഷണം നടന്ന വീടുകൾക്ക് സമീപത്തുള്ള കവലയിലെ സിസിടിവി ദൃശ്യങ്ങളിൽ പുലർച്ചെ 2.03ന് വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ കയ്യിൽ കവറുമായി ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപത്തേക്ക് നടന്നു വരുന്നതായി കാണുന്നുണ്ട്. ഇയാളുടെ കാലിൽ മുറിവ് കെട്ടിവച്ചതുപോലെയുള്ള ഒരു കെട്ടുമുണ്ട്. 

എന്നാൽ അവിടെ നിന്ന് അയാൾ മറ്റെവിടേക്കും പോയതായി ദൃശ്യങ്ങളിൽ ഇല്ല. ഇയാൾ രണ്ടും വീടുകളിലും മോഷണം നടത്തിയശേഷം സമീപത്തെ കൃഷിടിയത്തിന് നടുവിലുള്ള തോടിന്റെ വരമ്പിലൂടെ നടന്ന് റോഡിൽ എത്തിയതാകാമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. പൊലീസ് നായയും ഈ വഴികളിലൂടെയാണ് സഞ്ചരിച്ചതെന്നത് നാട്ടുകാരുടെ സംശയം ബലപ്പെടുത്തുന്നു.

മോഷണത്തിന് തോട്ടി!

ആഭരണങ്ങളും പണവും അപഹരിക്കാൻ മോഷ്ടാക്കൾ ആയുധമാക്കിയത് സമീപ വീട്ടിലെ തോട്ടി. മോഷണം നടന്ന ഇരുവീടുകളിലും ചൂട് കാരണം കിടപ്പുമുറികളുടെ ജനാലകൾ തുറന്നിട്ടിരുന്നു. ഈ ജനാലകൾ വഴിയാണ് മോഷ്ടാക്കൾ ആഭരണങ്ങളും പണവും അപഹരിച്ചത്. സമീപ വീട്ടിലെ തോട്ടിയുടെ ഭാഗങ്ങൾ മോഷണം നടന്ന അരുണിന്റെ വീടിനിന്റെ ജനാലയ്ക്കു പുറത്തു നിന്ന് പൊലീസ് കണ്ടെടുത്തു.

അനീഷ് കുമാറിന്റെ വീടിന്റെ ജനൽപാളികളിൽ ഇലകൾ പറ്റിപിടിച്ച് ഇരുപ്പുണ്ടായിരുന്നു. ഇവിടെയും കമ്പുകളോ മറ്റോ ഉപയോഗിച്ച് ബാഗുകൾ ജനാലയുടെ ഭാഗത്തേക്ക് അടുപ്പിച്ച ശേഷം പണവും ആഭരണങ്ങളും കൈക്കലാക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അലമാരക്കുള്ളിൽ 3 ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരങ്ങളും സമീപത്തുണ്ടായിരുന്ന തുണിയുൾപ്പെടെ മറ്റൊന്നിനും അനക്കമുണ്ടാക്കാതെ ജനാലവഴി എങ്ങനെ കൈക്കലാക്കി എന്നതിൽ പൊലീസിന് സംശയമുണ്ട്.

ചിട്ടി പിടിച്ച 2 ലക്ഷം രൂപ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് ബാങ്കിൽ നിന്ന് പിൻവലിച്ച് വീട്ടിൽ കൊണ്ടുവന്നത്. അതേ ബാഗിൽ തന്നെയായിരുന്നു പണം സൂക്ഷിച്ചിരുന്നതും. ആ ബാഗിലും സമീപത്തുണ്ടായിരുന്ന മറ്റ് 2 ബാഗുകളിലും ഉണ്ടായിരുന്ന പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്.

Tags:
  • Spotlight