ADVERTISEMENT

കൊല്ലം ഒയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയിൽനിന്നു മൂന്നുപേരെയും പിടികൂടിയത്. ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സൂചനയുണ്ട്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം.

കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായത്. നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.

ADVERTISEMENT

ഇദ്ദേഹം ഭാരവാഹിയായ സംഘടനയിൽപെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗൾഫിൽ നിന്നു തുക ട്രാൻസ്ഫർ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ADVERTISEMENT

തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർടേക്കറാണെന്നും സംശയമുണ്ട്. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണു നഴ്സിങ് കെയർടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്.

ADVERTISEMENT

ഒയൂരിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.

പൊലീസ് തന്നെ ടാർഗറ്റ് ചെയ്യുന്നു എന്നു കുട്ടിയുടെ പിതാവ്

അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ഒഴിവാക്കിയെങ്കിലും തുടർഘട്ടങ്ങളിൽ തന്നെ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നതായി കുട്ടിയുടെ പിതാവ്. ‘പിന്നീട് അത് സംഘടനയിലേക്കു മാറി. പൊലീസ് അന്വേഷിക്കട്ടെ. അവർക്ക് അതിനുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ. എന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. പിതാവിന്റെയും മാതാവിന്റെയും പെൻഷൻ അക്കൗണ്ടും പൊലീസിനു നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ എന്താവശ്യമുണ്ടെങ്കിലും അതെല്ലാം നൽകാൻ ഞാൻ തയാറാണ്. ഒഇടി (ഒക്യുപേഷനൽ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് എനിക്ക് എതിരായി ഏതെങ്കിലും പരാതിയുണ്ടെങ്കിൽ പൊലീസ് തെളിയിക്കട്ടെ. കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് രണ്ടു ദിവസം പിന്നിടുമ്പോൾ എന്നെ ടാർഗറ്റ് ചെയ്യുകയാണ് പൊലീസ്. ഞാൻ എസ്പി ഓഫിസിൽ ഇരിക്കുമ്പോഴാണ് എന്റെ കുഞ്ഞിനെ കണ്ടുവെന്ന വാർത്ത ഭാര്യ എന്റെ ഫോണിൽ വിളിച്ചറിയിക്കുന്നത്. എന്റെ സഹോദരൻ ബഹ്റൈനിലാണ്. അവർ നാട്ടിലെത്തുമ്പോൾ ഉപയോഗിക്കാനായുള്ള സിം കാർഡ് എന്റെ ഫോണിലാണുളളത്.–കുട്ടിയുടെ പിതാവ് പറഞ്ഞു.

കൂടുതൽ വാർത്തകൾ

ADVERTISEMENT