Saturday 18 March 2023 04:44 PM IST : By സ്വന്തം ലേഖകൻ

വികാസിനി ജനിച്ചത് പുനലൂർ താലൂക്ക് ആശുപത്രിയിൽ; പക്ഷേ, പൗരത്വം നിയമക്കുരുക്കിൽ...

vikasini-srilankan-illegal-imigration-victim-punaloor-cover

പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരി 27ന് വികാസിനി ജനിച്ചു. പക്ഷേ, ആ ജനനം നിയമക്കുരുക്കുകളിലേക്ക് ആയിരുന്നു. ശ്രീലങ്കയിൽ നിന്ന് നിയമവിരുദ്ധമായി കാനഡയിലേക്കു കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജസിന്തൻ, ശരണ്യ ദമ്പതികളുടെ മകളാണ് വികാസിനി. കൊല്ലം വാടി കടപ്പുറത്തു നിന്ന് അറസ്റ്റിലാകുമ്പോൾ ആറു മാസം ഗർഭിണിയായിരുന്നു ശരണ്യ.

ശ്രീലങ്കയിൽ നിന്നു കാനഡയിലേക്കു കടക്കുന്നതിന് വന്ന 15 അംഗ സംഘത്തോടൊപ്പമാണ് ഇവരും എത്തിയത്. ശരണ്യയുടെ സഹോദരിയുടെ മകന്റെ ചികിത്സയുടെ പേരിൽ മെഡിക്കൽ വീസയിൽ ചെന്നൈയിൽ വന്ന ഇവർ ഉൾപ്പെട്ട സംഘം, ട്രെയിനിൽ കൊല്ലത്തെത്തി. ഏജൻസികളുടെ നിർദേശം അനുസരിച്ച് വാടി കടപ്പുറത്തെത്തിയപ്പോഴായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലത്തു നിന്നും കപ്പലിൽ യാത്രയാക്കാം എന്ന് പറഞ്ഞാണ് ഇവരെ ഏജൻസികൾ വാടിയിലെത്തിച്ചത്.

അറസ്റ്റിലായ ഇവർ ജയിലിൽ കിടക്കുമ്പോൾ, കെൽസയുടെ കീഴിലുള്ള വിക്ടിംസ് റൈറ്റ് സെന്റർ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം അനുവദിച്ച് 11 പേരെ ഗാന്ധിഭവനിലേക്കും നാലു പേരെ കൊല്ലത്തെ സ്ഥാപനത്തിലേക്കും മാറ്റുകയായിരുന്നു. ഇവരിൽ പലരുടെയും വീസ കാലാവധി കഴിഞ്ഞു. ശ്രീലങ്കയിലേക്കു മടങ്ങുന്നതിന് ജാമ്യത്തിൽ ഇളവു തേടി വീണ്ടും ഇവർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കുഞ്ഞിന്റെ ജനനം.

വികാസിനിക്ക് ഇന്ത്യയിൽ ജനന സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാമെങ്കിലും ജനിച്ചതിന്റെ പേരിൽ പൗരത്വം ലഭിക്കില്ല. ജസീന്തയും ശരണ്യയും ശ്രീലങ്കൻ വംശജരാണോ, അതോ അഭയാർഥികളാണോയെന്ന കാര്യത്തിൽ കോടതി വിധി വന്നെങ്കിലേ വ്യക്തമാകൂ. ഈ സാഹചര്യത്തിൽ ശ്രീലങ്കൻ നിയമങ്ങളെ ആശ്രയിച്ചിരിക്കും കുഞ്ഞിന്റെ പൗരത്വം സംബന്ധിച്ച കാര്യങ്ങളുടെ തുടർനടപടി. പുനലൂർ ഗാന്ധിഭവനിലാണ് ഇപ്പോൾ അമ്മയും കുഞ്ഞും.