Wednesday 24 May 2023 03:18 PM IST

ജോലി, വീട്ടുകാര്യങ്ങൾ എന്നീ തിരക്കുകളിൽ ആ ലക്ഷണങ്ങൾ അവഗണിച്ചു, പതിയിരുന്നത് കാൻസർ: താളം തെറ്റുന്ന ആരോഗ്യം

Rakhy Raz

Sub Editor

cervical-problems

സാധനയുടെ സുന്ദരമായ ചിത്രം ഫെയ്സ്ബുക്കിൽ ക ണ്ട സന്തോഷത്തിലാണു നോക്കിയത്. കുറച്ചു നാളായി സാധനയുടെ പോസ്റ്റുകളൊന്നും വരുന്നുണ്ടായിരുന്നില്ല. ഏറ്റവും സുന്ദരിയായി ആ മുപ്പത്തിയെട്ടുകാരിയെ ക ണ്ട ചിത്രത്തിനൊപ്പമുള്ള വാക്കുകൾ ആദരാഞ്ജലികൾ എന്നായിരുന്നു. ഇത്ര ചെറിയ പ്രായത്തിൽ... എങ്ങനെ...? എന്താണ് ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ...?

പല സ്ത്രീകളെയും പോലെ ജോലി, കുട്ടികൾ, വീട്ടുകാര്യങ്ങൾ എ ന്നീ തിരക്കുകളിൽ ശരീരം കാണിച്ച ചെറിയ ചില ലക്ഷണങ്ങൾ അവഗണിച്ചു. ശ്രദ്ധിച്ചപ്പോഴേക്കും സെർവിക്കൽ കാൻസർ ഗുരുതരമായവിധം പിടിമുറുക്കിയിരുന്നു. സാധനയുടെ ജീവിതം ഓരോ സ്ത്രീക്കും പാഠമാകേണ്ടതാണ്. പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിക്കുന്ന തിരക്കിൽ പ്രിയപ്പെട്ടവർക്കും നമുക്കുമായി ആരോഗ്യത്തോടെ ഏറെ നാൾ ജീവിക്കാൻ സ്വയം പ്രാപ്തരാകേണ്ടതുണ്ട്.

അപൂർവം അവസരങ്ങളിലൊഴികെ ഗുരുതരമായ രോഗങ്ങളെക്കുറിച്ചു ശരീരം തുടക്കം മുതൽ തന്നെ സൂചനകൾ നൽകും. അവ അവഗണിക്കുന്നതാണു പലരെയും അപകടത്തിൽ കൊണ്ടെത്തിക്കുന്നത്.

ശരീരത്തെ സ്നേഹിച്ചു ശരീരം പറയുന്നതു കേട്ടാൽ സ്ത്രീകളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളെയും തടഞ്ഞു നിർത്താം.

സ്തനങ്ങളിൽ മാറ്റമുണ്ടോ?

പ്രായമേറുകയല്ലേ, അതൊക്കെ കാണും എന്നു തീരുമാനിച്ച് അവഗണിച്ചു കളയരുത്. സ്തനങ്ങളിലെ ഏതു തരം മാറ്റവും ശ്രദ്ധയോടെ നിരീക്ഷിക്കണം.

നിറവ്യത്യാസം, മുലഞെട്ടുകൾ ഉൾവലിയുക, ത ള്ളി വരിക, സ്തനങ്ങളിൽ വേദന, വേദനയുള്ളതും ഇല്ലാത്തതുമായ മുഴകൾ, ഒരു സ്തനത്തിനു മാത്രം വലുപ്പം വയ്ക്കുക, സ്തനങ്ങളിൽ നിന്നും സ്രവങ്ങ ൾ വരിക എന്നിവയുണ്ടോ എന്നു ശ്രദ്ധിക്കുക.

സ്തനങ്ങളിൽ നിന്നുള്ള സ്രവങ്ങൾ വെള്ളം പോലെയുള്ളതോ പാൽ പോലെയോ, പച്ച നിറം കലർന്നോ രക്തം കലർന്നോ വരാം. ഓരോ സൂചനയും അണുബാധ മുതൽ ഗുരുതര രോഗങ്ങളുടെ വരെ ആ ദ്യ ലക്ഷണമാകാം.

കാരണം ഇതാകാം

സ്തനങ്ങളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങൾ സ്തനാർബുദ സൂചനയാകാം. പരിശോധനകളിലൂടെ മാത്രമേ അതു നിർണയിക്കാനാകൂ.

ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്കു സ്തനങ്ങളിൽ വേദനയുണ്ടാകുന്നതു സ്വാഭാവികമാണ്. ആർത്തവാരംഭത്തിനു മുൻപു തുടങ്ങുന്ന വേദന ആർത്തവം തുടങ്ങുന്നതോടെ ഇല്ലാതാകും. അതല്ലാതെ വേദനയുണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.

അപകടകരമല്ലാത്ത ട്യൂമർ മൂല‍‌വും അണുബാധ ഉണ്ടാകാം. നിസാരമാക്കാതെ പരിശോധനയ്ക്ക് വിധേയമാകുക. ചെറിയ പ്രശ്നമാണെങ്കിൽ ഉടനടി പരിഹരിക്കാനും സ്തനാർബുദ സാധ്യതയാണെങ്കിൽ തുടക്കത്തിലേ തടയാനും സാധിക്കും.

മടിക്കരുത്, മറക്കരുത്

മാസത്തിൽ ഒരു തവണയെങ്കിലും സ്തനങ്ങൾ പരിശോധിക്കണം.ആറു മാസത്തിലൊരിക്കൽ ക്ലിനിക്ക ൽ ബ്രസ്റ്റ് എക്സാമിനേഷൻ ചെയ്യുന്നതു നന്നായിരിക്കും. 35 വയസ്സിനു ശേഷം വർഷത്തിൽ ഒരിക്കൽ അൾട്രാസൗണ്ട് ബ്രെസ്റ്റ് സ്ക്രീനിങ് ചെയ്യുക. 40 വയസ്സിനു ശേഷം വർഷത്തിലൊരിക്കൽ മാമോഗ്രാം പരിശോധന ചെയ്യുക.

ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തസ്രാവം?

ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തസ്രാവം അഥവാ പോസ്റ്റ് കോയ്റ്റൽ ബ്ലീഡിങ് പല സ്ത്രീകളും കാര്യമാക്കാറില്ല. രണ്ടു ദിവസം കൊണ്ടു ശരിയാകും എന്ന മട്ടിൽ ഇത് അവഗണിക്ക രുത്. തീർച്ചയായും ഗൈനക്കോളജിസ്റ്റിനെ ക ണ്ടു പരിഹാരം തേടണം.

കാരണം ഇതാകാം

അണുബാധകൾ, യോനിയിലെ വരൾച്ച, ഗർഭാശയമുഖത്ത് ഉണ്ടാകുന്ന ചെറിയ വളർച്ചകളായ പോളിപ്സ് ഇവ മൂലം പോസ്റ്റ് കോയ്റ്റൽ ബ്ലീഡിങ് ഉണ്ടാകാം. അതേസമയം സെർവിക്കൽ കാ ൻസറിന്റെ ലക്ഷണമായും ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാകാം.

യോനിയിലെ വരൾച്ച ലൂബ്രിക്കന്റുകൾ, ഈ സ്ട്രജൻ തെറപ്പി എന്നീ മാർഗങ്ങളിലൂടെ പരിഹരിക്കാം. അണുബാധ മരുന്നുകളിലൂടെയും ചികിത്സിച്ചു ഭേദമാക്കാം. സെർവിക്കൽ കാൻസറിന്റെ ലക്ഷണമാണെങ്കിൽ ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ തുടങ്ങാനാകും. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധി ക്കുന്ന കാൻസർ ആണിത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ബാധയാണു സെർവിക്കൽ കാൻസറിനു കാരണമാകുന്നത്.

ആർത്തവവിരാമത്തിനു ശേഷം ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തികൾ നേർത്തു പോകുന്നതു മൂലവും യോനി വരൾച്ച മൂലവും ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാകാം. ഇതിനു ലൂബ്രിക്കന്റുകൾ ഉപയോഗിക്കുകയോ ഹോർമോൺ തെറപ്പിയോ ആവാം.

മടിക്കരുത്, മറക്കരുത്

ലളിതവും വേദനരഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പാപ്‌സ്മിയർ പരിശോധനയിലൂടെ സെർവിക്കൽ കാൻസർ കണ്ടുപിടിക്കാം. 30 വയസ്സിനു ശേഷം മൂന്നു വർഷത്തിലൊരിക്കൽ പാപ്സ്മിയർ ടെസ്റ്റ് ചെയ്യുക. പാപ്സ്മിയറിനൊപ്പം എച്ച്പിവി ഡിഎൻഎ ടെസ്റ്റ് കൂടി നടത്തി രണ്ടും നെഗറ്റീവ് ആണെങ്കിൽ മറ്റു സ്ക്രീനിങ് ആവശ്യമില്ല. പാപ്സ്മിയർ ടെസ്റ്റിൽ കോശ വ്യതിയാനം കണ്ടാൽ കോൾസ്കോപ്പി പരിശോധന ചെയ്യണം. കാൻസർ സാധ്യത കണ്ടെത്തിയാൽ ബയോപ്സി കൂടി ചെയ്യേണ്ടി വരും.

സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ വാക്സീൻ ലഭ്യമാണ്. ഒൻപതു മുതൽ 26 വയസ്സു വരെയാണു പ്രതിരോധ വാക്സീൻ നിഷ്‌കർഷിച്ചിട്ടുള്ളതെങ്കിലും 45 വയസ്സു വരെയുള്ളവർക്ക് കുത്തിവയ്പ് എടുക്കാം.

ആർത്തവ ദിനങ്ങളിലെ അമിത രക്തസ്രാവം ക്ഷീണമുണ്ടാക്കുന്നുണ്ടോ?

ഏതു പ്രായത്തിലാണെങ്കിലും ഒട്ടും നിസ്സാരമാക്കരുതാത്തതാണ് ആർത്തവ ദിനങ്ങളിലെ അമിത രക്തസ്രാവം. എത്രയും പെട്ടെന്നു ചികിത്സ തേടണം. ആർത്തവത്തിലൂടെ നഷ്ടപ്പെടുന്നതു മോശം രക്തമാണെന്നും അതു ശരീരത്തിനു പ്രശ്നമല്ല എന്നും കരുതുന്നവരുണ്ട്. അതു ശരീര ശുദ്ധീകരണമായി കരുതുന്നവരുമുണ്ട്. ആർത്തവത്തിലൂടെ പുറത്തു പോകുന്ന ര ക്തം ശരീരത്തിലെ സാധാരണ രക്തം തന്നെയാണ്. അമി ത രക്തസ്രാവം ചികിത്സിക്കുക തന്നെവേണം.

കാരണം ഇതാകാം

ആർത്തവാരംഭം തൊട്ടു 17 വയസ്സു വരെയുള്ള കുട്ടികളിൽ പ്യുബർട്ടി മെനോറേജിയ ആയിരിക്കാം അമിത രക്തസ്രാവത്തിനു കാരണം. പ്രായത്തിന്റെ പ്രത്യേകതയായ ഹോർമോൺ വ്യതിയാനം കൊണ്ടാകാം ഇ തു സംഭവിക്കുന്നത്.

25 – 35 വയസ്സിൽ പോളിസിസ്റ്റിക് ഓവറി സിൻ ഡ്രം, ഫൈബ്രോയിഡുകൾ എന്നിവയാകാം കാരണം. 35 – 45 വയസ്സിനിടയിലുള്ളവരിൽ ഹോർമോൺ വ്യതിയാനം കൊണ്ടും അഡിനോമയോസിസ്, എൻഡോമെട്രിയോസിസ് തുടങ്ങിയ കാരണങ്ങളാലുമാകാം അമിത രക്തസ്രാവം.

തൈറോയ്ഡ് ഉള്ളവരിൽ ആർത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകാം. 45നു മേൽ പ്രായമുള്ളവരിൽ ആർത്തവവിരാമ ലക്ഷണങ്ങൾ തുടങ്ങുന്നത് അമിത രക്തസ്രാവമുണ്ടാക്കും.

മടിക്കരുത്, മറക്കരുത്

കാരണം തിരിച്ചറിഞ്ഞു പരിഹരിച്ചില്ലെങ്കിൽ അമിത രക്തസ്രാവം ശരീരത്തിൽ രക്തക്കുറവ് ഉണ്ടാക്കും. വിളർച്ചയ്ക്കു കാരണമാകും. കടുത്ത ക്ഷീണം, ഓർമക്കുറവ്, പേശി വേദന, മുടികൊഴിച്ചിൽ, തൊലിപ്പുറത്തെ വരൾച്ച, കുനിഞ്ഞു നിവരുമ്പോഴും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴും തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ രക്തക്കുറവു മൂലം അനുഭവപ്പെടാം.

രക്തപരിശോധനയിലൂടെ രക്തക്കുറവു തിരിച്ചറിയാം. ഭക്ഷണ – ജീവിത ക്രമീകരണവും ആവശ്യമെങ്കിൽ മരുന്നുകളും മറ്റു പരിഹാര മാർഗങ്ങളും ഡോക്ടർ നിർദേശിക്കും.

വജൈനൽ ഡിസ്ചാർജ് അസ്വസ്ഥമാക്കാറുണ്ടോ?

യോനി സദാ നനവു നിലനിൽക്കുന്ന ശരീരഭാഗമാണ്. അണ്ഡോൽപാദന സമയത്തു യോനീ സ്രവങ്ങൾ കൂടുകയും ആ ഘട്ടം കഴിയുമ്പോൾ കുറയുകയും ചെയ്യും. സാധാരണ നിലയിൽ യോ നീസ്രവം ജലം പോലെയോ അല്ലെങ്കിൽ ചെറിയ വെള്ള നിറത്തിലോ ആയിരിക്കും.

അമിതമായ അളവിൽ യോനീ സ്രവങ്ങൾ ഉ ണ്ടാകുക, മഞ്ഞയോ പച്ചയോ നിറത്തിൽ വരിക, യോനീ സ്രവത്തിൽ രക്തം കലരുക, അസാധാരണ ഗന്ധമുണ്ടാകുക, തൈരു പോലെ ആ കുക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതിനോടൊപ്പം ചൊറിച്ചിൽ, വേദന, നീറ്റൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക എന്നീ അവസ്ഥകളുമുണ്ടെങ്കിൽ ഉടനടി ചികിത്സ തേടണം.

കാരണം ഇതാകാം

പ്രധാനമായും അണുബാധയാണ് അമിത യോ നീസ്രാവത്തിനു കാരണം. യോനീസ്രാവത്തിന്റെ സ്വഭാവമനുസരിച്ച് അണുബാധ, പഴുപ്പ് പോലുള്ള പ്രശ്നങ്ങൾ മുതൽ അർബുദം പോലുള്ള ഗുരുതര കാരണങ്ങൾ വരെയാകാം. ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുക, ലൈംഗിക രോഗങ്ങളുടെ തുടക്കം, പ്രമേഹം എന്നിവയും ഇതിനു കാരണമാകാം.

മടിക്കരുത്, മറക്കരുത്

ആർത്തവ സമയത്തും ലൈംഗികബന്ധത്തിനു ശേഷവും ശുചിത്വം പാലിക്കുക. ആർത്തവ പാഡ് നാലു മണിക്കൂർ കൂടുമ്പോൾ മാറ്റുക, മെൻസ്ട്രൽ കപ്പ് ആണെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. 12 മണിക്കൂർ കഴിഞ്ഞാൽ കപ്പ് പുറത്തെടുത്ത‌ു രക്തം കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കുക. ലൈംഗിക ബന്ധത്തിനു ശേഷം ടിഷ്യുവോ തുണിയോ ഉ പയോഗിച്ചു തുടയ്ക്കുകയാണെങ്കിൽ മുന്നിൽ നിന്നും പിന്നിലേക്കു തുടയ്ക്കുക (മലദ്വാരത്തിനടുത്തു നിന്നുള്ള അണുക്കൾ യോനിയിൽ അ ണുബാധ ഉണ്ടാക്കാം).

1150619087

ആർത്തവ വിരാമ ശേഷം രക്തസ്രാവം ഉണ്ടായാൽ കുഴപ്പമുണ്ടോ?

ആർത്തവവിരാമ ശേഷം രക്തസ്രാവം ഒരു തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ എങ്കിൽ പോ ലും ഡോക്ടറെ കാണണം. ആർത്തവം നിൽക്കേണ്ട പ്രായത്തിൽ ഒരു വർഷം വരെ ആർത്തവം വരാതിരുന്നാൽ ആർത്തവ വിരാമമായതായി കണക്കാക്കാം. അതിനു ശേഷം തുള്ളികളായോ (സ്പോട്ടിങ്) അല്ലാതെയോ രക്തസ്രാവമുണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.

കാരണം ഇതാകാം

ആർത്തവവിരാമ ശേഷം എൻഡോമെട്രിയൽ കാൻസർ ബാധിക്കാൻ 10–16% സാധ്യതയുണ്ട് എന്നതിനാലാണു പരിശോധന മാറ്റിവയ്ക്കരുതെന്നു പറയുന്നത്. ആർത്തവ വിരാമ ശേഷം ഗർഭാശയത്തിനുള്ളിൽ കാൻസർ സാധ്യതയുള്ളതോ അല്ലാത്തതോ ആയ വളർച്ചകൾ ( പോളിപ്സ്) ഉണ്ടാകുന്നത് ആർത്തവ ശേഷം രക്തസ്രാവമുണ്ടാക്കാം.

മടിക്കരുത്, മറക്കരുത്

ആർത്തവ വിരാമത്തിനു ശേഷം രക്തസ്രാവമുണ്ടെങ്കിൽ പാപ്സ്മിയർ ടെസ്റ്റ്, ട്രാൻസ് വജൈനൽ അൾട്രാ സൗണ്ട് തുടങ്ങിയവ ചെയ്ത് ഗർഭാശയ മുഖം, ഗർഭാശയം എന്നിവയിൽ വളർച്ചയുണ്ടെങ്കിൽ വിലയിരുത്തി നീക്കം ചെയ്യാം. അമിത ശരീരഭാരം നിയന്ത്രിക്കുന്നതു നന്നായിരിക്കും. കുടുംബാംഗങ്ങളിൽ ഇ ത്തരം രോഗാവസ്ഥകൾ കണ്ടിട്ടുണ്ടെങ്കിൽ പാരമ്പര്യ സാധ്യത മുൻനിർത്തി കൂടുതൽ കരുതലെടുക്കാൻ മറക്കല്ലേ.

വയർ നിറഞ്ഞിരിക്കുന്നതു പോലുള്ള അനുഭവം എല്ലായ്പ്പോഴുമുണ്ടോ?

വയറിൽ സദാ വായു നിറഞ്ഞതായുള്ള തോന്നൽ, ഭക്ഷണം കഴിക്കാൻ തോന്നായ്ക, അൽപം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതോന്നൽ എന്നിവയെ പലപ്പോഴും സ്ത്രീകൾ നേരിടുന്നത് ഇഞ്ചി ചതച്ച നീരു കുടിച്ചോ, ഗ്യാസ് ഗുളികകൾ വാങ്ങി കഴിച്ചോ ആകും. ഗ്യാസ്ട്രബിൾ ഒരു നിത്യജീവിത കാര്യം എന്ന നിലയിലാണ് പലരും നേരിടുന്നത്. വീട്ടുവൈദ്യം കൊണ്ടു നല്ല രീതിയിൽ ഗ്യാസ് ട്രബിളിന് ശമനം ലഭിക്കുന്നില്ലായെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധിപ്പിക്കുക തന്നെ വേണം. വയറിനു മുകളിൽ തടിപ്പു തോന്നുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. കാൻസർ സാധ്യതയുള്ളതോ അല്ലാത്തതോ ആയ വളർച്ചകളായിരിക്കും തടിപ്പായി അനുഭവപ്പെടുന്നത്.

കാരണങ്ങൾ ഇതാകാം

ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിലുണ്ടാകുമ്പോൾ വയറിൽ വായു നിറഞ്ഞതായി തോന്നാം. അത് ആ ഘട്ടം കഴിയുമ്പോൾ മാറുന്നതാണ്. അണ്ഡാശയ കാൻസറിന്റെ ലക്ഷണമായും ഇത്തരം ഗ്യാസ് ട്രബിൾ പ്രത്യക്ഷപ്പെടാം. ഓവേറിയൻ കാൻസറിന്റെ സൂചനകൾ പലപ്പോഴും ശ്രദ്ധയിൽ പെടാത്ത വിധത്തിലാണ് ഉണ്ടാകുക. വയർ വീർക്കുക, നേർത്ത രീതിയിൽ അടിവയർ വേദന എന്നിവ മാത്രമായി അത് ഒതുങ്ങിയെന്നു വരും. ഓവേറിയൻ കാൻസർ ചെറുകുടലിന്റെയും വൻകുടലിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നതു കൊണ്ടാണു വിശപ്പില്ലായ്മയും ഗ്യാസ് ട്രബിളും തോന്നുന്നത്.

മടിക്കരുത്, മറക്കരുത്

സ്ക്രീനിങ് ടെസ്റ്റുകൾക്കൊന്നും അണ്ഡാശയ കാൻസർ തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. ഡോക്ടറെ കണ്ടു വേണ്ട പരിശോധനകൾ നടത്തുകയാണ് അണ്ഡാശയ കാൻസർ പ്രാരംഭത്തിലേ കണ്ടെത്താനുള്ള മാർഗം. പെൽവിക് പരിശോധന, വജൈനൽ അൾട്രാസൗണ്ട്, സിഎ125 എന്ന രക്തപരിശോധന, ബയോപ്സി എന്നിവ ഡോക്ടർ ആവശ്യമെങ്കിൽ നിർദേശിക്കും.

cervical-cancer-1

നടുവിന് ഇരു വശത്തുമായി വേദന തോന്നാറുണ്ടോ?

ആർത്തവ സമയത്തു പിൻവശത്ത് ഇരുവശത്തും വേദന അനുഭവപ്പെടുന്നതു സ്വാഭാവികമാണ്. ആർത്തവം തുടങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതു മാറുകയും ചെയ്യും. എന്നാൽ പല കാരണങ്ങളാൽ രോഗലക്ഷണമായും വേദന വരാം. ആർത്തവ ദിനങ്ങളിലെ നടുവിനു പിന്നിലായുള്ള വേദന അഥവാ പെൽവിക് പെയിൻ അത്തരത്തിലൊന്നാണ്. ഇടുപ്പെല്ലിൽ ഉണ്ടാകുന്ന വേദന അവഗണിക്കരുത്.

കാരണങ്ങൾ ഇതാകാം

ഗർഭപാത്രം, അണ്ഡാശയങ്ങൾ, അണ്ഡവാഹിനി കുഴലുകൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ പെർവിക് വേദനയുടെ പ്രധാന കാരണമാണ്. വൃക്ക, മൂത്രാശയം, മൂത്രനാളി എന്നിവിടങ്ങളിലെ അണുബാധയും കാരണമാകാം.

പെൽവിക് ഭാഗത്തെ ട്യൂമർ, കാൻസർ എന്നിവയുടെ സൂചനയായി പെൽവിക് വേദന വരാം. ഗർഭം, പ്രസവം അമിതഭാരം എന്നിവ കൊണ്ടുള്ള ആയാസവും പെൽവിക് വേദനയ്ക്കു തുടക്കമിടാം. ഇറിറ്റബി ൾ ബവൽ സിൻഡ്രോം, അപ്പെൻഡിസൈറ്റിസ്, ഹെ ർണിയ തുടങ്ങിയവയും പെൽവിക് വേദനയ്ക്കു കാരണമാകാം.

മടിക്കരുത്, മറക്കരുത്

സാധാരണ പെൽവിക് വേദനയാണെങ്കിൽ വേദന കുറയ്ക്കാനുള്ള ലേപനങ്ങൾ പുരട്ടുക, ചൂടു പിടിക്കുക, വേദന സംഹാരികൾ കഴിക്കുക എന്നിവ മതിയാകും.

അസ്വാഭാവികമായ വേദനയുടെ കാരണങ്ങൾ കണ്ടെത്തി അനുയോജ്യമായ ചികിത്സ ഡോക്ടർ നിർദേശിക്കും. കീഗൽ വ്യായാമങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ തുടങ്ങി പല മാർഗങ്ങൾ പെൽവിക് വേദന ശമിപ്പിക്കാൻ ആവശ്യമായെന്നു വരാം. വ്യായാമങ്ങൾ ആണെങ്കിലും ശരിയായ മാർഗങ്ങളിലൂടെ മനസ്സിലാക്കി മാത്രം ചെയ്യാൻ ശ്രദ്ധിക്കണേ.



യോനി ഭാഗത്തു ഭാരം തോന്നുന്നുണ്ടോ?

യോനിയുടെ മുകളിലായി ഭാരം തോന്നുന്നു, അല്ലെങ്കിൽ യോനിയിലൂടെ എന്തോ പുറത്തേക്കു വരാൻ വെമ്പുന്നതായി അനുഭവപ്പെടുന്നു. സങ്കൽപിക്കാൻ പ്രയാസമാണെങ്കിലും ഗർഭാശയം, ഗർഭാശയമുഖം, മൂത്രസഞ്ചി, മലാശയം ഇവയെല്ലാം യോനിയിലൂടെ ഇറങ്ങി വരുന്ന സ്ഥിതി സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട്.

കടുത്ത നടുവേദന, കാലുകൾക്കിടയിൽ എ ന്തോ തടയുന്നതായി തോന്നുക, രക്തം വരിക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടു നേരിടുക എന്നിവയാണ് രണ്ടാം ഘട്ട ലക്ഷണങ്ങൾ. ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപേ ചികിത്സ തേടണം. ഗർഭാശയത്തെ പിന്തുണയ്ക്കുന്ന ഘടനയുടെ ബലഹീനതയാണ് പ്രൊലാപ്സ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്.

cervical-cancer

കാരണങ്ങൾ ഇതാകാം

പ്രൊലാപ്സ് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ഒന്നിലധികം പ്രസവങ്ങൾ നടന്ന സ്ത്രീകളിൽ, പ്രസവ സമയത്തു കുഞ്ഞിനെ പുറത്തേക്കു തള്ളുമ്പോൾ ഗർഭാശയത്തിന് അത്യധികം സമ്മർദം വേണ്ടിവന്നത് പിൽക്കാലത്തു പ്രശ്നമുണ്ടാക്കാം.

ആർത്തവ വിരാമത്തിനു ശേഷം പെൽവിക് പേശികൾക്കും ഗർഭപാത്രത്തിന്റെ ഘടനകൾക്കും ബലം നൽകുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം മറ്റൊരു കാരണമാണ്. അമിതവണ്ണം ഗർഭാശയ തളർച്ചയ്ക്കു മറ്റൊരു കാരണമാണ്. സ്ഥിരമായി പുകവലിക്കുന്നതും പ്രൊലാപ്സിലേക്ക് നയിക്കാം.

മടിക്കരുത്, മറക്കരുത്

ഗർഭാശയത്തിനോ അടുത്തു നിൽക്കുന്ന ഘടനകൾക്കോ സ്ഥാനചലനം വന്നിട്ടുണ്ടോ എന്നു പെൽവിക് പരിശോധനയിലൂടെ അറിയാൻ സാധിക്കും. പ്രൊലാപ്സ് പരിഹരിക്കുന്നതിനു ശ സ്ത്രക്രിയ – ശസ്ത്രക്രിയേതര മാർഗങ്ങൾ ഉണ്ട്.

ഗർഭപാത്രം, മൂത്രസഞ്ചി, ലൈംഗിക അവയവങ്ങൾ ഇവയെ താങ്ങി നിർത്തുന്ന പേശികളെ ശക്തിപ്പെടുത്തുന്ന കീഗൽ വ്യായാമങ്ങളാണ് ഏറ്റവും ലളിതമായ പ്രതിരോധ മാർഗം. അവ വിദഗ്ധരുടെ നിർദേശം അനുസരിച്ചു ചെയ്യണം.

ഇറങ്ങിവരുന്ന ഗർഭാശയത്തിനു സപ്പോർട്ട് ന ൽകുന്ന വജൈനൽ പെസറി എന്ന ഉപകരണം ഉ പയോഗിച്ചു പ്രശ്നം നേരിടാനാകും. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ യഥാസ്ഥാനത്തേക്കു വലിച്ചു നിർത്താൻ കഴിയും. ഗർഭപാത്രം തന്നെ നീക്കം ചെയ്യുന്ന ഹിസ്ട്രെക്റ്റമി ചെയ്യുന്നതും പരിഹാരമാണ്.

തയാറാക്കിയത് : രാഖി റാസ്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. നിത്യ ചെറുകാവിൽ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്

ഇന്ദിരാ ഗാന്ധി ‌

കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ

കടവന്ത്ര, കൊച്ചി