ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ കാര്യം എന്താണ്? കൊച്ചി ഗാന്ധി നഗറിൽ ശ്രീ ബാലാജി ടീസ്റ്റാൾ നടത്തുന്ന വിജയനോടും ഭാര്യ മോഹനയോടും ചോദിച്ചു നോക്കൂ.. ഉത്തരം റെഡി – യാത്രകൾ... യാത്രകൾ.. യാത്രകൾ... അതിനുള്ള തെളിവ് അവരുടെ കടയിൽ തന്നെ കാണാം. പല രാജ്യത്തെയും സമയം കുറിക്കുന്ന ക്ലോക്കുകൾ, അവരുടെ യാത്രാനുഭവങ്ങൾ പന്ന പത്രങ്ങളുെടയും മാസികകളുെടയും പേജുകളുെട ഫ്രെയിമുകൾ... അമേരിക്ക, ലണ്ടൻ, ജർമനി, ഓസ്ട്രേലിയ, സ്വിറ്റ്സർലാൻഡ്, ഇറ്റലി, വത്തിക്കാൻ, ശ്രീലങ്ക, ഈജിപ്ത്, ദുബായ്, സിങ്കപ്പൂർ തുടങ്ങി ഇരുപതിനോടടുത്തു രാജ്യങ്ങൾ ഇവർ കണ്ടുതീർത്തു
∙ കാഴ്ചകൾ നൽകും ആനന്ദം
ഓരോ രാജ്യത്തെയും വ്യത്യസ്ത കാഴ്ചകൾ ഇവർക്ക് ആനന്ദമാണ്. ചേർത്തലയിൽ ജീവിച്ചപ്പോൾ എറണാകുളം നഗരമായിരുന്നു ആകർഷണം. അവിെട കപ്പലുണ്ട്, ട്രെയിനുണ്ട്, ദ്വീപുണ്ട്, വിമാനം ഉണ്ട്. ഈ ആനന്ദങ്ങൾ ലക്ഷ്യമാക്കി വിജയനും മോഹനയും ജീവിതം എറണാകുളത്തേക്കു പറിച്ചുനട്ടു.
വിജയനും മോഹനയും ആദ്യം പോകുന്നത് ഈജിപ്തിലേക്കാണ്. 2008–ൽ. അവിടുത്തെ തെരുവുകളിൽ സിനിമകളിലെ പോലുള്ള ബെല്ലി ഡാൻസും മറ്റും കണ്ടതാണ് മോഹനയെ സന്തോഷവതിയാക്കിയത്. വത്തിക്കാനിൽ മറ്റൊരു ആനന്ദം ഇവർ കണ്ടെത്തി. ആ രാജ്യത്തെ രാഷ്ട്രത്തലവനായ മാർപ്പാപ്പ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിനിൽക്കുന്നു, സുരക്ഷാവലയത്തിലല്ലാതെ. ആ കാഴ്ച നൽകിയ സന്തോഷം ഇന്നും വിജയന്റെ മനസ്സിലുണ്ട്. നമ്മുടെ അയൽരാജ്യമായ ചൈനയിലും സമാനമായ സ്ഥിതിയാണെന്നു വിജയൻ പറയുന്നു. പിന്നെ സ്വിറ്റ്സർലാൻഡിലെ സ്വാതന്ത്ര്യം. ഏതു അർധരാത്രിയിലും പേടിക്കാതെ പുറത്തിറങ്ങി നടക്കാം. അവിടെ രാത്രിയിലും കടകൾക്ക് ഷട്ടർ ഇട്ട് കണ്ടിട്ടില്ല. തുറിച്ചുനോട്ടങ്ങളും കുറവ്. കേദാർനാഥിൽ മഞ്ഞ് തെട്ടറിഞ്ഞി ആസ്വദിക്കാൻ കഴിഞ്ഞില്ലെന്ന ദുഃഖം സ്വിറ്റ്സർലാൻഡിൽ പോയപ്പോൾ മാറി.
∙ സഹായം എന്ന ആനന്ദം
വിജയന്റെയും മോഹനയുടെയും കഥ അറിഞ്ഞ അമിതാഭ് ബച്ചൻ, അനുപം ഖേർ, ശശി തരൂർ എംപി തുടങ്ങി പല പ്രശസ്ത വ്യക്തികളും യാത്രയ്ക്കു പണം നൽകി സഹായിച്ചിട്ടുണ്ട്. വിയറ്റ്നാം, കംബോഡിയ എന്നിവിടങ്ങളിലേക്ക് ഇവരെ കുടുംബസുഹൃത്ത് ക്ഷണിച്ചിട്ടുണ്ട്. വിമാനടിക്കറ്റിനുള്ള പണം മാത്രം മുടക്കിയാൽ മതി. ഭക്ഷണം, താമസം എല്ലാം ഫ്രീ. ഈ സഹായമെല്ലാം ഇവർക്ക് ആനന്ദസമ്മാനങ്ങളാണ്. സ്വന്തമായി പോയതു കൂടാതെ രണ്ടു പെൺമക്കളെയും അവരുെട കുടുംബത്തെയും കൂട്ടിയും യാത്ര പോയിട്ടുണ്ട്. അങ്ങനെ കുടുംബത്തിന്റെയും സന്തോഷം ഇവർക്കു മുഖ്യം തന്നെ.
യാത്ര പോലെ തന്നെ ദമ്പതികൾ സന്തോഷം കണ്ടെത്തുന്ന ഒന്നാണ് തൊഴിൽ. ഒരു ജോലിക്കാരനെ പോലും വയ്ക്കാതെയാണ് വിജയനും മോഹനയും കട നടത്തുന്നത്. സഹായത്തിനായി മകളും ഭർത്തവും ഉണ്ടാവും. ജോലിക്കാരനെ വച്ചാൽ അയാൾക്കു ശമ്പളം കൊടുക്കാൻ ഭക്ഷണസാധനങ്ങളുെട വില കൂട്ടേണ്ടി വരും. സ്വന്തം വിയർപ്പിൽ നിന്ന് അന്നം കഴിക്കുന്നതാണ് ഇവരുെട സന്തോഷം.
വിജയന്റെയും മോഹനയുെടയും ഈ യാത്രാജീവിതം ഡോക്യുമെന്ററി ആയിട്ടുണ്ട്– ഇൻവിസിബിൾ വിങ്സ്. തങ്ങളുെട ജീവിതം ഇങ്ങനെ അംഗീകരിക്കപ്പെടുന്നതിൽ ഇവർക്കു പെരുത്താനന്ദമാണ്. ലാറ്റിൻ അമേരിക്കയാണ് അടുത്ത ലക്ഷ്യം.
ദുബായിലെ ബുർജ് ഖലീഫ, പാരിസിലെ ഈഫൽ ടവർ, ഈജിപ്തിലെ പിരമിഡ്, അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം... അങ്ങനെ അതിവിശിഷ്ട കാഴ്ചകൾ മനംകുളിർക്കെ കാണാനായതു തന്നെ ജീവിതത്തിലെ വലിയ സന്തോഷമല്ലേ എന്നു ചോദിക്കുകയാണിവർ.
(മനോരമ ആരോഗ്യം ജൂൺ 2018 ലക്കത്തിൽ പ്രസിദ്ധീകരിച്ച ചിറകുള്ള ദമ്പതികൾ എന്ന ലേഖനത്തിന്റെ പൂർണരൂപം)