പ്രതിസന്ധികളിൽ മനസ്സ് ഇരുണ്ടുപോകുന്നവർക്കുള്ള കുറിപ്പടിയാണ് തൃശൂർ സ്വദേശി ഡോ. സിജു രവീന്ദ്രനാഥിന്റെ ജീവിതം. ഏതു പ്രതിബന്ധങ്ങൾക്കിടയിലും തളരാതെ, തോറ്റുപിന്മാറാതെ മുന്നോട്ടുപോകാനുള്ള പ്രത്യാശയുടെ പ്രകാശം.
ഇരുപതാമത്തെ വയസ്സിൽ എംബിബിഎസ്സിന് പഠിച്ചുകൊണ്ടിരിക്കെയാണ് ഡോ. സിജുവിന്റെ ജീവിതം മാറിമറിയുന്നത്. 1998 ഏപ്രിൽ. അന്നു രണ്ടാം വർഷ വൈദ്യവിദ്യാർഥിയായ സിജുവും സുഹൃത്തും കൂടി രാവിലെ പതിവുപോലെ മെഡി. കോളജിലേക്ക് പോയതാണ്. വിയ്യൂര് വച്ച് എതിർവശത്തു കൂടി പാഞ്ഞുവന്ന ഒരു ലോറി അവർ സഞ്ചരിച്ചിരുന്ന യമഹ ആർഎക്സ് 100 ബൈക്കിനെ ഇടിച്ചിട്ടു. പിന്നിലിരുന്ന സുഹൃത്ത് തെറിച്ചുപോയി. സിജു ലോറിയുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി.
വയറിലൂടെ ലോറി കയറിയിറങ്ങിയതുകൊണ്ട് ഇടുപ്പു തകർന്നുപോയിരുന്നു. ഇടുപ്പ് അസ്ഥിയുടെ (Pelvic girdle) ഒരു ഭാഗം നീക്കം ചെയ്തു (Hemipelvectomy). ഒപ്പം വലതുകാൽ മുറിച്ചുമാറ്റി.
അപകടം നടന്ന് ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം എംബിബിഎസ് പഠനം തുടർന്ന ഡോ. സിജു തുടർന്നു ശിശുരോഗചികിത്സയിൽ ഉപരിപഠനം നടത്തി. ഡെവലപ്മെന്റൽ പീഡിയാട്രിക്സിൽ പ്രത്യേക പരിശീലനം നടത്തിയ അദ്ദേഹം ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തൃശൂരിൽ പ്രവർത്തിക്കുന്ന ഇയാൻ എന്ന സ്ഥാപനത്തിന്റെ മെഡി. ഡയറക്ടറാണ് ഇപ്പോൾ....
‘‘പലരും ചോദിച്ചിട്ടുണ്ട്, ‘ 20–ാം വയസ്സിൽ കാൽ നഷ്ടപ്പെട്ടപ്പോൾ തകർന്നു പോയില്ലേ’ എന്ന്. സത്യത്തിൽ, ‘എന്റെ വിധി ഇങ്ങനെയായല്ലോ’ എന്നു വൈകാരികമായി ചിന്തിച്ചിട്ടേയില്ല. മനസ്സു മുഴുവൻ അക്കാദമിക് കാര്യങ്ങളായിരുന്നു. എല്ലാത്തിനും ഒരു കാരണമുണ്ടെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യവും കരുത്തുമൊക്കെ താനേ വന്നു ചേരും. ’’ ഡോ. സിജു പറയുന്നു.
ഡോ. സിജുവിന്റെ പോരാട്ടത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിശദമായറിയാൻ മനോരമ ആരോഗ്യം ജൂലൈ ലക്കം വായിക്കാം....
