Saturday 28 May 2022 04:40 PM IST : By Muneer GVR

മഴ നനയാം, കുന്നു കയറാം... പൊന്മുടി ചന്തത്തിൽ അലിയാം

pon04

പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാൻ നല്ലതു കെഎസ്ആർടിസി യാത്രയാണ്. ആനവണ്ടിയുടെ സൈഡ്സീറ്റിൽ നനുത്ത മഴ ആസ്വദിച്ച് യാത്ര. പ്രഭാതദൃശ്യങ്ങൾ ആസ്വദിക്കാനായി പുലർച്ചെ അഞ്ചരയ്ക്കുള്ള ബസിൽ കയറി. തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ ദൂരത്തിലാണു മഞ്ഞിന്റെ തലപ്പാവണി‍ഞ്ഞ പൊന്മുടി. നഗരത്തിന്റെ തിരക്കിൽ നിന്നു കുറച്ചു ദൂരം പിന്നിടുമ്പോൾ വിതുര ടൗണ്‍. ഇവിടെ നിന്നു വലത്തോട്ടു പോയാൽ പേപ്പാറ ഡാം.

53 കിലോമീറ്റർ ചുറ്റളവിൽ പച്ചപ്പിന്റെ കാഴ്ചകളൊരുക്കുന്ന വന്യജീവി സങ്കേതം. വാഴ്‌വന്തോൾ വെള്ളച്ചാട്ടവും അറുമുഖം കുന്നുമെല്ലാം കാഴ്ചയാകുന്ന പേപ്പാറ ഫൊട്ടോഗ്രാഫർമാരുടെ പ്രിയ ലൊക്കേഷനാണ്. സൈക്കിൾ ചവിട്ടി മലകയറുന്ന ചെറുപ്പക്കാരുടെ നിരയാണ് ആദ്യം കണ്ടത്. ഗ്രാമക്കാഴ്ച രസം പകർന്നു. കോഴിക്കോട്ടു നിന്നു പുറപ്പെട്ട് തിരുവനന്തപുരം കടന്ന് പൊന്മുടിയിൽ എത്തുമ്പോൾ പതിവു കാഴ്ചകൾക്കും ഭംഗിയേറിയതായി തോന്നി. ദൃശ്യചാരുതയുടെ വസന്തോത്സവമാണ് ഈ മനോഹരപാത യാത്രക്കാർക്ക് സമ്മാനിക്കുന്നത്. എല്ലാ വശങ്ങളും ഗിരിനിരകളാലും ഹരിതാഭമായ ഇടങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കുന്ന പാത. കുന്നിനു മുകളിലേക്ക് പ്രവേശിച്ചപ്പോൾ കാലാവസ്‌ഥ മാറി.

കോടമഞ്ഞും തണുപ്പും. തിരുവനന്തപുരത്തു വേനൽ കനക്കുന്ന സമയത്തു പോലും പൊന്മുടിയിൽ തണുപ്പാണ്. പരസ്പരം കൂട്ടിമുട്ടിയാൽ അറിയാത്തത്രയും മഞ്ഞുമൂടിയ പ്രഭാതത്തിലേക്ക് ഇറങ്ങി. പുൽമേടുകളിലൂടെ നടന്നു. പാതയോരത്ത് നിറങ്ങൾ ചാലിച്ചെഴുതിയ പോലെ കാട്ടുപൂക്കളുടെ നിര. നിറയെ പൂമ്പാറ്റകളുമുണ്ട്. കല്ലാറിലെത്തുമ്പോൾ ദൂരെയായി പൊന്മുടിക്കാഴ്ചകളുടെ പൊൻവെയി ൽ കാണാം. റോഡിനു സമാന്തരമായി ഒഴുകുന്ന കല്ലാർ അരുവിയുടെ കൈപിടിച്ചാണു യാത്ര. സഹ്യപർവത നിരകളിലെ ‘ചെനുമഞ്ചി’ൽ നിന്ന് ആരംഭിക്കുന്നുവെന്നു കരുതപ്പെടുന്ന കല്ലാറിൽ നിന്നാണു വാമനപുരം നദിയുടെ തുടക്കം. ഉരുളൻക്കല്ലുകളിൽ തട്ടിച്ചിതറി ഒഴുകുന്ന കല്ലാറിന്റെ താളം മുന്നോട്ടു ചെല്ലുന്നതിനനുസരിച്ചു മുറുകുന്നു. പൊന്മുടിയിലേക്കുള്ള പ്രവേശന കവാടമായ സുവർണ താഴ്‌വര(ഗോൾ ഡൻ വാലി)യിലാണ് ചെന്നെത്തുന്നത്.

വന സുരക്ഷാസമിതി പ്രവർത്തകരുടെ അനുവാദത്തോടെ മാത്രമേ ഇനി യാത്ര തുടരാനാവൂ. കുന്നുകയറിച്ചെല്ലുന്നവർ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും സമിതി പ്രവർത്തകർ കൃത്യമായി പറഞ്ഞു തരും. കാഴ്ചകൾക്കായി മനസ്സിനെ ഒരുക്കിയെടുക്കാനും വിശ്രമിക്കാനും ഗോൾഡൻ വാലിയിൽ സൗകര്യമുണ്ട്. റോഡിൽ നിന്നു പടവുകളിറങ്ങിച്ചെല്ലുന്നത് കല്ലാറിന്റെ മറ്റൊരു കാഴ്ചയിലേക്കാണ്. കാലം കടഞ്ഞെടുത്ത മിനുസമേറിയ വലിയ പാറക്കെട്ടുകൾക്കിടയിലൂടെ ചിന്നിച്ചിതറുന്ന അരുവി. മരം കോച്ചുന്ന തണുപ്പുള്ള വെള്ളത്തിൽ നീരാടാം. മലവെള്ളപ്പാച്ചിൽ കൊണ്ടുവന്ന് അരുവിക്ക് കുറുകെയിട്ട വലിയ മരങ്ങളും ദാഹമകറ്റാനെത്തിയ കുരുവികളും ഗോൾഡൻ വാലിയിലെ കാഴ്ചകൾക്കു മാറ്റു കൂട്ടുന്നു.

pon01

കയറിത്തുടങ്ങാം ചുരങ്ങൾ

22 ഹെയർപിൻ വളവുകൾ പിന്നിട്ടു വേണം പൊന്മുടിയിലെത്താൻ. ഓരോ വളവു കഴിയുമ്പോഴും കാടിന്റെ കാഴ്ചകൾക്കു കട്ടിയേറുന്നു. പച്ചപുതച്ചു നിൽക്കുന്ന വൻമരങ്ങൾ. തുള്ളിച്ചിതറിയൊഴുകുന്ന അരുവിയുടെ സംഗീതം. വനത്തിനുള്ളിലൂടെ മറ്റേതോ ലോകത്തേക്കു സഞ്ചരിക്കുന്ന പ്രതീതി. കാടിനു നടുവിലൂടെയുള്ള പാതയിലൂടെ യാത്ര തുടർന്നു. ഇരുവശത്തുമുള്ള മരങ്ങൾ ശിഖരങ്ങൾക്കൊണ്ടു പരസ്പരം കെട്ടി പ്പിടിക്കുന്നു. ഇടയ്ക്കിടെ പച്ചപ്പിന്റെ നിഴൽ തുളച്ചെത്തുന്ന വെളിച്ചത്തിന്റെ ചിത്രപ്പണികൾ. ഒരുവശത്ത് ആഴമേറിയ താഴ്‌വരയും മറുവശത്തു മനോഹരമായ തേയിലത്തോട്ടങ്ങളും. താഴേക്കു നോക്കുമ്പോൾ ഒന്നും കാണാൻ വയ്യ. കോടമഞ്ഞു കാഴ്ചകളെ മറച്ചുപിടിക്കുന്നു.

കോടമഞ്ഞിന്റെ താഴ്‌വരകളിലൂടെ

മൊട്ടക്കുന്നുകളെ തലോടി പുൽമേടുകളിൽ തട്ടിത്തടഞ്ഞു കാറ്റിനൊപ്പം ഒഴുകി നീങ്ങുന്ന മഞ്ഞ്. അതിനിടയിലൂടെ ദൂരെ ചോലവനങ്ങൾ കാണാം. കിളിക്കൊഞ്ചലുകൾ കേൾക്കാം. വിശ്രമിക്കാനായി പൊന്മുടിയിൽ കൂടാരങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് ‘പൊന്മുടി’യെന്ന ബോർഡു വച്ച്, നെടുമങ്ങാടും വിതുരം കല്ലാറും താണ്ടി, മഞ്ഞും മഴയും തൊട്ടറിഞ്ഞ് കുന്നു കയറിവരുന്ന ആനവണ്ടി കാത്തിരിക്കാൻ ഒരു ബസ് സ്റ്റോപ്പും. അതിനോടു ചേർന്നാണ് വാച് ടവറിലേക്കു നീളുന്ന നടപ്പാത. പടവുകൾ പിന്നിട്ടു വാച് ടവറിന്റെ മുകളിലെത്തുമ്പോൾ പൊന്മുടിക്കാഴ്ചകൾക്കു ഭംഗിയേറുന്നു. നിമിഷനേരം കൊണ്ടാണ് എവിടെ നിന്നാണെന്നറിയാതെ കോടമഞ്ഞ് കടന്നു വരുന്നത്. കോട പരക്കുന്നതോടെ ദൂരെ നിർത്തിയിട്ട വാഹനങ്ങളും ചോലവനങ്ങളുമെല്ലാം അപ്രത്യക്ഷമാവുന്നു. എങ്ങും വെള്ളപ്പുതപ്പുകൾ മാത്രം. കാറ്റിന്റെ തണുപ്പ് സിരകളെ ചുംബിക്കുന്നു...

pon03

കാട്ടുചോലയുടെ പാട്ട്

ഒരാൾക്കു നടന്നുപോകാൻ മാത്രം വീതിയുള്ള വഴി കുന്നിന്റെ അറ്റത്തു അവസാനിക്കുന്നു. മൂന്നുവശത്തും പുൽമേടുകൾ. താഴെ ദൂരെയായി ഇടതൂർന്ന ചോലവനം കടുംപച്ചയണിഞ്ഞു നിൽക്കുന്നു. കാടിനു നടുവിലുള്ള മൺവഴിയിലേക്കാണ് ഇറങ്ങിച്ചെന്നത്. ഇളംപച്ച പുതച്ച കാഴ്ചകൾക്കു പകരം കാടിന്റെ നിഴലുള്ള കടുംപച്ച കാഴ്ചകൾ ചുറ്റിലും നിറഞ്ഞു. ഇളകിക്കിടക്കുന്ന കല്ലുകളും ചരിവുകളും കടന്നു മുന്നോട്ടു പോയി. ഇടയ്ക്ക് വഴിക്കു കുറുകെ വീണുകിടക്കുന്ന വൻമരങ്ങൾ. കാടിന്റെ ഉള്ളറിഞ്ഞുള്ള നടത്തം അവസാനിക്കുന്നതു മറ്റൊരു അരുവിയുടെ ഓരത്താണ്. ശങ്കിലിയാറിന്റെ കൈവഴികളിലൊന്നാണ് ഈ കാട്ടരുവി. ആനയും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങളുടെയം കാട്ടുപക്ഷികളുടെയും ദാഹമകറ്റാനായി വേനലിലും ഈ അരുവി തന്നാലാകും വിധമൊഴുകുന്നു.

ഇവിടെയുണ്ട് സീതാതീർഥം

വിശ്രമ കേന്ദ്രത്തിനടുത്തു നിന്നാണ് വഴിയുടെ തുടക്കം. പൊന്മുടിയിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരം. നേരേ നടന്നാൽ കഥകളുറങ്ങുന്ന ‘സീതാതീർഥ’ത്തിലെത്താം. വൻമരങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ക്കും ഇടയിലൂടെയാണ് മൺവഴി. പുലിയും കടുവയുമടക്കമുള്ള മൃഗങ്ങള്‍ ഈ കാട്ടിലുണ്ട്. ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും ഇടയ്ക്കിടെ വഴിയിലിറങ്ങും. അവരെ കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്താൽ വഴിമാറി നടക്കണം. കാടിനുള്ളിൽ സാഹസികത കാണിക്കാനായി അവരെ ശല്യം ചെയ്യരുത്. അവർ നമ്മളെയും ശല്യം ചെയ്യും. പിന്നെ തിരിച്ചു കാടിറങ്ങാനായെന്നു വരില്ല. – ഗൈഡ് നിർദേശിച്ചു. വഴി അവസാനിക്കുന്നതു കുന്നിനു മുകളിലാണ്. ചുറ്റിലും പച്ചപ്പും പാറക്കെട്ടുകളും ഇടവിട്ടുള്ള മനോഹര കാഴ്ചകൾ. പച്ചപ്പിനിടയിലെ പാറയ്ക്കു മുകളിലൂടെയാണ് മുന്നോട്ടുള്ള വഴി. അതിന്റെ ഓരത്തായി പുൽമേടിൽ ഒരു കുളം. തൊട്ടപ്പുറത്തു പാറയുടെ മുകളിൽ ആഴത്തിൽ പതിഞ്ഞ കാൽപ്പാദത്തിന്റെ അടയാളം. അതിനു ചുറ്റും സംരക്ഷണ വേലി കെട്ടിയിട്ടുണ്ട്.

കുളത്തിനടുത്തു നിന്നു കുറച്ചുമാറി ഓലമേഞ്ഞ ചെറിയൊരു അമ്പലവുമുണ്ട്. സീതയെ തട്ടിക്കൊണ്ടുപോവുന്നതിനിടയിൽ രാവണൻ ഈ താഴ്‌വരയിൽ വിശ്രമിച്ചെന്നും ഐതിഹ്യം. വനവാസ കാലത്തു രാമലക്ഷ്മണന്മാർ സീതയോടൊപ്പം ഇവിടെ താമസിച്ചിരുന്നുവെന്നും സീത ഈ കുളത്തിൽ കുളിച്ചുവെന്നും മറ്റൊന്ന്. അന്നു പതിഞ്ഞ കാൽപ്പാദമാണ് ഇപ്പോഴും ഇവിടെ കാണുന്നതെന്നാണു വിശ്വാസം. സീതാതീർഥത്തിലെ വെള്ളം കുളിരുള്ളതാണ്. തീർഥത്തിന്റെ തണുപ്പിൽ മുങ്ങി മലയിറങ്ങിത്തുടങ്ങി. അപ്പോഴും പുൽമേടുകളെ തഴുകി മഞ്ഞൊഴുകുന്നുണ്ട്. ഉച്ചവെയിൽ മാഞ്ഞതൊന്നും പൊന്മുടി അറിഞ്ഞിട്ടില്ല !. മഞ്ഞിന്റെ കൂടാരത്തിനോടു യാത്ര പറഞ്ഞ് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മലയിറങ്ങി. തണുത്ത കാറ്റ് ഗോൾഡൻ വാലി വരെ കൂടെ സഞ്ചരിച്ചു. മരങ്ങളുടെ നിരയിൽ നിന്നു പട്ടണത്തിന്റെ ചൂടിലേക്കു കടന്നപ്പോൾ പൊന്മുടിയെ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി. പ്രകൃതി നമുക്കായി കാത്തുവയ്ക്കുന്ന സ്വർഗമാണു പൊന്മുടി...

Tags:
  • Manorama Traveller