Saturday 27 August 2022 04:40 PM IST : By Text : Aju Chirakkal, Photo : Dr. Ullas Kalappurayil

മഴ തൊട്ടുണർത്തിയ പ്രകൃതിയെ ആസ്വദിക്കാൻ പോകാം ചിമ്മിണി കാടുകളിലേക്ക്

chimmyni 1

രണ്ടാം തവണയാണ് ചിമ്മിണിയിലെ പച്ചപുതച്ച കാട്ടിലേക്കു കടന്നു ചെല്ലുന്നത്. ആദ്യ യാത്ര ട്രെക്കിങ് ആയിരുന്നു. ഇക്കുറി നേചർ ക്യാംപാണ്. എത്ര ചുറ്റിത്തിരിഞ്ഞാലും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ദൃശ്യങ്ങളാണ് തൃശൂരിലെ കാട്ടിലേക്ക് പിന്നെയും ആകർഷിച്ചത്.

എറണാകുളം – ത‍ൃശൂർ ദേശീയ പാതയിൽ ആമ്പല്ലൂർ കഴിഞ്ഞ് വരന്തരപ്പിള്ളിക്കു സമീപം പാലപ്പിള്ളി റോഡിൽ നിന്നാണു ചിമ്മിണിയിലേക്കു വഴി തിരിയുന്നത്. പാലപ്പിള്ളിയിൽ നിന്ന് 25 കിമീ. കൊച്ചി സർവകലാശാല യൂത്ത് വെൽഫെയർ ഡയറക്ടർ ബേബിയുടെ നേതൃത്വത്തിൽ ഞങ്ങൾ ചിമ്മിണി റോഡിലേക്ക് തിരിഞ്ഞു.

ഞങ്ങളുടെ യാത്രയ്ക്ക് “മണ്‍സൂൺ-മാഡ്നസ്” എന്നാണു ബേബി സര്‍ പേരിട്ടത്. ഒരു രാത്രി കാട്ടിൽ താമസം, കാടിനെക്കുറിച്ചുള്ള ക്ലാസ്, മഴ നനഞ്ഞൊരു ട്രെക്കിങ് ഇത്രയുമാണ് പ്രോഗ്രാം. കാടിനു സമീപത്ത് എത്തിയപ്പോഴേക്കും റോഡിനു വീതി കുറഞ്ഞു. വഴിയുടെ ഇരുവശത്തും റബർ തോട്ടങ്ങളാണ്. മുളങ്കാടുകൾ തളിരിട്ടു നിൽക്കുന്നു. അവയ്ക്കു താഴെ മഴ പെയ്തു രൂപപ്പെട്ട അരുവികൾ കണ്ടു. അവിടെ എത്തിയപ്പോഴേക്കും ആകാശം ഇരുണ്ടു. ഹോൺ മുഴക്കി കടന്നു പോയ ബസ്സിൽ യാത്രക്കാർ കുറവായിരുന്നു.

chimmyni damg

ചിമ്മിണി അണക്കെട്ടിനു സമീപത്ത് വീടുകൾ ഒട്ടേറെയുണ്ട്. ചിമ്മിണിപ്പുഴയ്ക്കു കുറുകെയാണ് അണക്കെട്ട്. ഡാമിന് ചുറ്റും ചിമ്മിണി വന്യജീവി സങ്കേതമാണ്. വന്യജീവി സങ്കേതത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഏച്ചിപ്പാറയിലാണ്. അവിടെ നിന്നു മുൻകൂട്ടി സന്ദർശക പാസ് വാങ്ങിയവർക്കു മാത്രമാണു പ്രവേശനം.

ഞങ്ങൾ ചിമ്മിണിയിൽ എത്തിയപ്പോൾ ആകാശം സൂര്യാസ്തമയത്തിന് ഒരുങ്ങിത്തുടങ്ങിയിരുന്നു. ഡാം എത്തുന്നതിനു മുൻപാണ് ഫോറസ്റ്റ് ഓഫീസ്. സമീപത്തുള്ള ഡോർമറ്ററിയിലാണ് താമസം. കാട്ടിലെ ക്യാംപിലേക്കുള്ള പാതയുടെ ഇരുവശത്തും പടുവൃക്ഷങ്ങൾ പന്തലിച്ചു നിൽക്കുന്നുണ്ട്. ഡോർമറ്ററിയുടെ സമീപത്തുള്ള ഹാളിലാണ് അതിഥികൾക്കുള്ള ഭക്ഷണം ഒരുക്കുന്നത്. ബാഗുകൾ മുറിയിൽ വച്ചതിനു ശേ ഷം അണക്കെട്ടു കാണാനിറങ്ങി. മഴയിൽ നനഞ്ഞ കാടിന് കടുംപച്ച നിറം. കോടമഞ്ഞ് പുകയുന്നുണ്ട്. പശ്ചാത്തലം അലങ്കരിക്കുന്നതു പക്ഷികളുടെ ശബ്ദമാണ്. ദൂരെ കാണുന്ന മലനിര നെല്ലിയാമ്പതിയാണ്. ഇവിടുത്തെ ഭംഗിയുള്ള പ്രകൃതി ദൃശ്യം മനോഹരമായി അവതരിപ്പിച്ച സിനിമയാണ് ‘ജവാൻ ഓഫ് വെള്ളിമല’. 

chimmyni dam and forest

നീർക്കാക്കകളുടെ സമ്മേളനം

അണക്കെട്ടിന്റെ മുകളിൽ നിന്നുള്ള ദൃശ്യം അതിമനോഹരമാണ്. ഡാമിന്റെ അരികിൽ നീർക്കാക്കയുണ്ട്. ജലത്തെ ധ്യാനിച്ചിരിക്കുന്ന നീർക്കാക്കകളുടെ കൂട്ടം വിഷ്വലുകൾക്കു ഭംഗി വർധിപ്പിച്ചു. കാടിനുള്ളിൽ ചേക്കേറാനുള്ള പക്ഷികളുടെ കോലാഹലമാണ്.

ചിമ്മിണി ഡാമിന്റെ ഇരു കരകളിലായി നൂറ് ചതുരശ്ര കിലോമീറ്ററിലാണു ചിമ്മിണി വന്യജീവി സങ്കേതം. നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറെ ചരിവിൽ, വാഴാനി, പീച്ചി, പറമ്പിക്കുളം വന്യജീവി സങ്കേതങ്ങൾ അതിരിടുന്ന ചിമ്മിണി, ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ഡാമിന് മുകളില്‍ നിന്നുള്ള കാഴ്ചകൾ ആസ്വദിച്ച്, ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം മുറിയിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടി.

chimmynitrek

ഡോർമറ്ററിയിലെത്തിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥൻ ചിമ്മിണി അണക്കെട്ടിനെ കുറിച്ചും വനപരിപാലനത്തെ കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. ചോദ്യോത്തരങ്ങളിലൂടെയുള്ള കാടറിവായിരുന്നു അത്. ചിമ്മിണി കാടും ആവാസ വ്യവസ്ഥയും മനസ്സിലാക്കാൻ കഴിയുംവിധമുള്ള തിരിച്ചറിവുകൾ അവിടെ നിന്നു ലഭിച്ചു. ക്ലാസ് കഴിഞ്ഞപ്പോൾ ഷിജിത്തിനെ പരിചയപ്പെട്ടു. വനംവകുപ്പിന്റെ ഗൈഡാണു ഷിജിത്ത്. ചിമ്മിണി കാടിനെ അടുത്തറിയുന്ന വഴികാട്ടി.

chimmyni forest

സസ്യ ജന്തു ജാലങ്ങളുമായി ഇടപഴകുന്ന മലയ ഗോത്രമാണ് ചിമ്മിണിക്കാടിനോട് ചേര്‍ന്നുള്ള അന്തേവാസികൾ. അവരിൽ ഇരുനൂറോളം അംഗങ്ങളെ ഉൾപ്പെടുത്തി ഇക്കോ ഡവലപ്മെന്‍റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ആദിവാസി അധിഷ്ഠിത ഇക്കോ ടൂറിസം പദ്ധതികൾ നടത്തി വരുന്നു. ഈ വിഭാഗത്തിൽ ജോലിക്കാരനാണു ഷിജിത്ത്.

അപൂർവ ശലഭങ്ങളുടെ വീട്

chimmyniflower

ചിമ്മിണിയിലെ രാത്രി സംഗീതം ചീവിടുകളുടേതാണ്. ഭക്ഷണം കഴിഞ്ഞ് ഡോർമറ്ററിയിലേക്കു പ്രവേശിച്ചപ്പോൾ‌ അവയുടെ കച്ചേരി കേട്ടു. ഇരുളിന്റെ ചിറകുമായി ജനലിലൂടെ നിശാശലഭങ്ങൾ പറന്നെത്തി. ലോകപ്രശസ്ത ചിത്രശലഭങ്ങൾ വളരുന്ന കാടാണു ചിമ്മിണി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം (Southern birdwing), പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ ചിത്രശലഭമായ കൃഷ്ണ ശലഭം (Blue Mormon), ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായ സർപ്പശലഭം (Atlas moth) എന്നിവയെ ചിമ്മിണി വനത്തിൽ കണ്ടിട്ടുണ്ട്. സൂര്യോദയത്തിനു മുൻപ് ഉറക്കമുണർന്നു. അണക്കെട്ടിനു മുകളിൽ ഉദയം കാണാൻ പോയി. തെളിഞ്ഞ കാറ്റ് ഉന്മേഷം പകർന്നു. തിരികെയെത്തി ചായകുടിച്ചു. പ്രഭാതഭക്ഷണം കഴിച്ചു. കൃത്യം ഒൻപതിനു ട്രെക്കിങ്ങിനു തിരിച്ചു.

chimmyni dam treking

രണ്ടു ഗൈഡുമാരുടെ നേതൃത്തിലാണു യാത്ര. സ്ത്രീകൾക്കു സഹായത്തിന് ഒരു വനിതയും എല്ലാവർക്കും വഴി കാട്ടിയായി മറ്റൊരാളും. വനംവകുപ്പിന്റെ ഓഫീസിൽ നിന്നു ട്രെക്കിങ്ങിനു പോകുന്ന വഴിയിലുള്ള തകർന്ന കെട്ടിടത്തിൽ ആൽമരത്തിന്റെ വേരുകൾ പിടി മുറുക്കിയിരിക്കുന്നു. പായലുകൾ പച്ച നിറം പടർത്തിയ മതിൽ തിളങ്ങി. എങ്ങും പച്ചപ്പ്. കൂട്ടിന് മഴ. കോഴിവേഴാമ്പൽ മുതൽ മലയണ്ണാൻ വരെ വ്യത്യസ്തമായ വനജീവികളുടെ കലവറ ആകർഷകമാണ്. ചിമ്മിണിയിലെ ട്രെക്കിംഗ് റൂട്ടുകളിൽ പാമ്പുണ്ട്, ജാഗ്രത പുലർത്തണം. അപകടകാരിയായ അണലിയുടെ സാന്നിധ്യം ഗൈഡ് സൂചിപ്പിച്ചു. മഴനനഞ്ഞ് കൂനയായി കിടക്കുന്ന കരിയിലകൾക്കിടയിൽ പാമ്പിനെ കണ്ടു. ശ്രദ്ധയോടെ നടത്തം തുടർന്നു. ഈ പാതയിൽ അരുവികളുണ്ട്. മരച്ചില്ലകളിലിരുന്ന് കുരങ്ങന്മാർ അപരിചിതരെ കണ്ടു ബഹളമുണ്ടാക്കി.

chimmyni tree roots

കൽത്താമരയാണു താരം

‘‘ഈ ട്രെക്കിങ്ങിന്റെ ആകർഷണം കൽത്താമരയാണ്’’ ഷിജിത്ത് പറഞ്ഞു. പാറകളില്‍ പറ്റിപ്പിടിച്ച് വളരുന്ന ഓരിലത്താമരയാണു കൽത്താമര. ഓര്‍ക്കിഡ് വിഭാഗത്തിലുള്ള ചെടിയാണിത്. വെള്ളം വീഴുന്ന ഉയരമുള്ള പാറകളിൽ പറ്റിപ്പിടിച്ച് വളരുന്നു. കൽത്താമരകള്‍ നിൽക്കുന്ന പാറക്കെട്ടിനോട് ചേര്‍ന്ന് ഒരു വെള്ളച്ചാട്ടം ഉണ്ട്. ചിമ്മിണിയിലെ ഉൾക്കാട്ടിലേക്ക് മൂന്ന് ട്രെക്കിങ് റൂട്ടുകൾ ഉണ്ടെങ്കിലും ഷിജിത്ത് ഞങ്ങൾക്ക് വേണ്ടി ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ചിമ്മിണിയിലെ ട്രെക്കിംഗ് ഗൈഡുമാരൂടെ കൂട്ടത്തിൽ മിടുക്കനാണു ഷിജിത്ത്. പക്ഷി നിരീക്ഷണത്തിന് വരുന്ന ഫൊട്ടോഗ്രഫേഴ്സ് ഷിജിത്തിനൊപ്പം യാത്ര ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. ഈ കാട്ടിലെ പക്ഷികളെക്കുറിച്ച് ഷിജിത്തിന് വ്യക്തമായ ധാരണയുണ്ട്.

chimmyni dam trek

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ചിമ്മിണി. ഉഷ്ണമേഖലാ നിത്യഹരിത, അർദ്ധ-നിത്യഹരിത കാടുകളിലെ വൃക്ഷങ്ങള്‍ക്കൊപ്പം ഈർപ്പമുള്ള ഇല പൊഴിയുന്ന മരങ്ങളും കുറ്റിച്ചെടികളും ഔഷധ സസ്യങ്ങളും ഇവിടെ വളരുന്നു. ദേശാടനപ്പക്ഷികൾ, ശുദ്ധജല മത്സ്യങ്ങൾ, 25 ല്‍ അധികം ഇനം ഉരഗങ്ങൾ, പത്തിലധികം ഉഭയജീവികൾ, നൂറ് ഇനം ചിത്രശലഭങ്ങൾ, പുഴുക്കൾ, കടുവ, പുള്ളിപ്പുലി, കരടി, മാന്‍ മുതല്‍ കാട്ടുപന്നി വരെയുള്ള മൃഗങ്ങളും ചിമ്മിണിക്കാട്ടിലുണ്ട്.

chimmyni forest treking

ആകർഷകമായ കൂണുകളുണ്ട് ഇവിടെ. ഷിജിത്തും വനിതാ ഗൈഡും അവ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സംഘത്തിലെ ഫൊട്ടോഗ്രഫർ ഉല്ലാസിന്റെ ക്യാമറ ചിത്രങ്ങൾ ഓരോന്നായി പകർത്തി. കാഴ്ചകൾ ആസ്വദിച്ചും ലെൻസിൽ പകർത്തിയുമുള്ള സഞ്ചാരം വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി. നീളമുള്ള വലിയ പാറ. അതിനു മുകളിലൂടെ ശക്തമായ ജലപ്രവാഹം. വെള്ളച്ചാട്ടത്തിന്‍റെ ഇരു വശങ്ങളിലുമായി കൽത്താമരകൾ.

chimmyniforest

ട്രെക്കിങ്ങിന് എത്തിയ മറ്റു സംഘങ്ങളും അവിടെ ഒത്തുചേർന്നു. അവിടം താണ്ടിയപ്പോൾ മഴ കുറഞ്ഞു. യാത്ര അൽപംകൂടി എളുപ്പമായി. കുറച്ചു ദൂരം താണ്ടിയ ശേഷം ഒരു അരുവിയുടെ തീരത്ത് വിശ്രമിച്ചു. കുറച്ചു പേർ തണുത്ത വെള്ളത്തിൽ കുളിച്ചു. ക്ഷീണം മാറിയ ശേഷം വിശപ്പു മറന്ന് കാടിന്റെ സൗന്ദര്യം ആസ്വദിച്ച് മുന്നോട്ടു നടന്നു. ഡോർമറ്ററിയിൽ തിരിച്ചെത്തി. അതുവരെയുള്ള കാഴ്ചകൾ ചർച്ച ചെയ്തു. അപ്പോഴേക്കും മടക്ക യാത്രയ്ക്കുള്ള വാഹനം എത്തി. കണ്ണും മനസ്സും കുളിരണിയിച്ച ചിമ്മിണിയിൽ നിന്നു തിരിക്കുകയാണ്. ഓരോ തവണയും വ്യത്യസ്ഥമായ അനുഭവങ്ങളും കാഴ്ചകളുമൊരുക്കി കൊതിപ്പിക്കുകയാണു ചിമ്മിണി വനം. ഇക്കോ ടൂറിസം പദ്ധതിയിൽ നടത്തുന്ന പ്രോഗ്രാമുകളിൽ സന്ദർശകരുടെ തിരക്കു വർധിക്കാനുള്ള കാരണവും ഇതാണ്..

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Wild Destination