Thursday 01 December 2022 03:05 PM IST

ഗോവയിലെ അടിപൊളി ബീച്ച് ഏതാണ് ? ന്യൂഇയർ ആറാട്ടിന് ഗോവ

Baiju Govind

Sub Editor Manorama Traveller

1 - goa

നേത്രാവതി എക്സ്പ്രസ് മഡ്ഗാവിലെത്തിയപ്പോൾ നേരം വെളുത്തു. പുലർകാല ഗോവയുടെ ആകാശത്തിന് ഉറക്കച്ചടവു വിട്ടുമാറുന്നതേയുള്ളൂ. ഞായറാഴ്ചയുടെ ആഘോഷങ്ങൾക്കു ചിയേഴ്സ് പറയാനുള്ള ഒരുക്കത്തിലാണ് നഗരം. അഞ്ചു പതിറ്റാണ്ടുകളുടെ പാരമ്പര്യം നിഴലിട്ട വീഥികളിൽ പഴമയ്ക്കു പുതുമുഖം. പെരുവഴിയിലും കടത്തിണ്ണകളിലും സൗഹൃദക്കൂട്ടായ്മകൾ. എവിടെ നോക്കിയാലും കൈകോർത്ത പ്രണയങ്ങളുടെ സല്ലാപ നിമിഷങ്ങൾ. ‘സ്വർഗം താണിറങ്ങി വന്നതോ’ എന്ന പാട്ടിന്റെ റിയൽ ഫീൽ...

ആഘോഷത്തിരമാലകൾ ഇരച്ചു കയറുന്ന ബീച്ചുകളാണ് ഗോവയുടെ സ്പന്ദനം. അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ട ക്രിസ്ത്യൻ പള്ളികളാണ് ഈ നാടിന്റെ പുരാണം. പോർച്ചുഗീസുകാർ കെട്ടിപ്പൊക്കിയ കോട്ടകളും വീടുകളുമാണ് ഇവിടുത്തെ സൗഹൃദക്കാഴ്ചകൾ. കൊങ്കിണി ഭാഷ സംസാരിക്കുന്ന നാട്ടുകാരും പല ഭാഷകളുമായി വന്നിറങ്ങുന്ന വിനോദസഞ്ചാരികളും ഈ മണ്ണിൽ ഉത്സവമൊരുക്കുന്നു. ഇവിടെയാരും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നില്ല; സ്വന്തം സന്തോഷങ്ങളെ ആകാശത്തോളം ഉയർത്തി എല്ലാവരും ജീവിതം ആസ്വദിക്കുന്നു.

കരകാണാ കടലല മേലേ....

വലിയ ഏഴ് ബീച്ചുകൾ, സെന്റ് ഫ്രാൻസിസ് സേവ്യറുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള പള്ളി ഉൾപ്പെടെ പുരാതന ദേവാലയങ്ങൾ, പാണ്ഡവന്മാർ ഒറ്റരാത്രി കൊണ്ടു കെട്ടിപ്പൊക്കിയ ശിവക്ഷേത്രവും പുരാതന അമ്പലങ്ങളും, പഴയ ബംഗ്ലാവുകൾ, പോർച്ചുഗീസുകാർ നിർമിച്ച കോട്ടകൾ, മ്യൂസിയം, ക്രിസ്ത്യൻ ആർട്ട് ഗാലറി, ഫ്ളിയ മാർക്കറ്റ്... കാഴ്ചയുടെ പൂരപ്പറമ്പാണു ഗോവ.

2 - goa

ആഘോഷത്തിലാറാടുന്ന തീരങ്ങളിലേക്കു പോകുന്നതിനു മുൻപ് ഒരു ചരിത്രക്കാഴ്ച. ചപോറ കുന്നിനു മുകളിലാണ് അത്. ചരൽക്കല്ലു നിറഞ്ഞ ചെങ്കുത്തായ കുന്നിനു മുകളിൽ ഗോവയുടെ പിൻകാലം തെളിയുന്നു. മതിൽക്കെട്ടും വാച്ച് ടവറുകളും തലയില്ലാത്ത പ്രതിമയും കാവലിരിക്കുന്ന ചപോറ കോട്ടയ്ക്കു പറയാൻ കഥകളേറെയുണ്ട്. കടൽത്തീരം താഴ് വാരമൊരുക്കിയ ചപോറ കുന്നിന്റെ ഭംഗിയിൽ ഗോവയുടെ പ്രകൃതി എന്നും യൗവനമണിയുന്നു.

വാഗത്തൂർ ബീച്ചിന്റെ തലക്കെട്ടലങ്കരിക്കുന്ന മലഞ്ചെരിവാണ് ചപോറ. തിരമാലകൾ വളയിട്ട തീരത്തിന്റെ ഭംഗിയാസ്വദിക്കാൻ പറ്റിയ സ്ഥലം. ‘ലൈഫ് ഗാർഡു’കളുടെ ഏറുമാടമല്ലാതെ മറ്റു കെട്ടിടങ്ങളൊന്നും വാഗത്തൂർ ബീച്ചിലില്ല. സൺബാത്ത് ഇഷ്ടപ്പെടുന്നവർക്ക് മണൽപ്പരപ്പ് ആശ്വാസം പകരുന്നു. കാഴ്ചയ്ക്കെത്തുന്നവരുടെ സഞ്ചി നിറയ്ക്കാനുള്ള കരകൗശല വസ്തുക്കളാണ് തീരത്തുള്ള വിൽപ്പന ശാലകൾ.

ആർത്തിരമ്പുന്ന തിരമാലകളുള്ള അൻജുന ബീച്ചിൽ ബുധനാഴ്ചകളിലാണ് ജനം നിറയുക. ‘ഫ്ലിയ മാർക്കറ്റ് ’ അൻജുനയിലാണ്. ചെരിപ്പു മുതൽ മൊബൈൽ ഫോൺ വരെ നിരത്തിവയ്ക്കുന്ന വ്യാപാര മേള ആഘോഷത്തിന്റെ ഭാഗമാകുമ്പോൾ കലിതുള്ളുന്ന കടലിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ വിദേശികളെത്തുന്നു.

തോണിപ്പാട്ടിന്റെ ഈണം മുഴങ്ങുന്ന ബാഗയുടെ തീരം സായാഹ്നങ്ങളിൽ ഉത്സവപ്പാടമായി മാറും. വിരിച്ചിട്ട വലകളുടെ വർണപ്പൊലിമയണിഞ്ഞ തെങ്ങിൻ തോപ്പുകളും പഞ്ചാരമണൽ പരവതാനിയൊരുക്കിയ കടലോരവും ബാഗ ബീച്ചിന്റെ മുഖച്ഛായ അലങ്കരിക്കുന്നു. കടൽത്തീരം നിറഞ്ഞ കസേരകളും മേശയും ‘ബീച്ച് അംബ്രല്ലകളും’ ബാഗയുടെ ഐഡന്റിറ്റിയാണ്. എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കി ബീച്ചിനു കാവൽ നിൽക്കുന്നവരാണു ഗോവയിലെ പൊലീസുകാർ, ആരുടെയും സ്വാതന്ത്ര്യത്തിന് അവർ തടസമല്ല.

തീരത്തു കെട്ടിവച്ച വലിയ സ്പീക്കറുകളിൽ ഇംഗ്ലീഷ് സംഗീതമുണരുന്നതോടെ കടപ്പുറം ലൈവാകും. വട്ടക്കുടയുടെ ഇത്തിരിത്തണലിൽ പ്രണയദീപം തെളിയണമെങ്കിൽ ഇരുട്ടാവണം. ഗ്ലാസ് ക്യൂബുകൾക്കുള്ളിൽ തെളിഞ്ഞു കത്തുന്ന മെഴുകുതിരിയുടെ തരിവെളിച്ചത്തിൽ കടപ്പുറത്തിനു ചന്തമേറുന്നു. ചക്രവാളം വരെ അറബിക്കടൽ; തീരത്ത് ആട്ടവും പാട്ടുമായി മനുഷ്യക്കടൽ‌.

വിശുദ്ധന്റെ മൃതദേഹം ജീവിച്ചിരിക്കുന്നു

ഓൾഡ് ഗോവ, പൗരാണികത നിത്യദീപം തെളിക്കുന്ന തീർഥാടന കേന്ദ്രങ്ങളുടെ നാട്. ഗോവയിലെ ഏറ്റവും വലിയ ആരാധനാലയമായ സേ കത്തീഡ്രൽ, വിശുദ്ധനായ ഫ്രാൻസിസ് സേവ്യറുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബോം ജീസസ് ചാപ്പൽ, ക്രിസ്ത്യൻ‌ ആർട്ട് ഗാലറി... പോർച്ചുഗീസുകാരുടെ ഓർമകൾ ഇവിടെ വിശ്രമിക്കുന്നു.

3 - goa

നാലു നിലയോളം ഉയരമുള്ള ഒറ്റച്ചുമരുകൾ. മേൽക്കൂരയിലും ഭിത്തിയിലും വിശ്വാസത്തിന്റെ പ്രതീകങ്ങളും പ്രതിമകളും. അത്ഭുതക്കാഴ്ചയായി വിശുദ്ധന്റെ മൃതദേഹം...

ചെങ്കല്ലിന്റെ കരുത്തിൽ കാലത്തെ വെല്ലുവിളിക്കുന്നു സെന്റ് ഫ്രാൻസിസ് സേവ്യറെ കബറടക്കിയ ബോം ജീസസ് ബസലിക്ക. പ്രധാന അൾത്താര യേശുക്രിസ്തുവിന്. അകത്തളത്തിലേക്കു കടന്ന് ഇടത്തോട്ടു കയറിയാൽ മാതാവിന്റെ സവിധം. വലത്തോട്ടു തിരിഞ്ഞാൽ ഫ്രാൻസിസ് സേവ്യറുടെ സ്മൃതികൂടീരം. ആത്മീയ പ്രവർത്തനങ്ങൾക്കു വന്ന് ഗോവയിൽ വച്ച് ഇഹലോക വാസം വെടിഞ്ഞ വിശുദ്ധനായ ഫ്രാൻസിസിന്റെ മൃതദേഹം അതേപടി വെള്ളിപ്പേടകത്തിലാക്കി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഉരുകിയൊലിക്കുന്ന മെഴുകു തിരികളിൽ ജീവിതഭാരം ഇറക്കിവയ്ക്കുന്നവരുടെ പ്രാർഥനകൾ ബസലിക്കയുടെ മൗനം വാചാലമാക്കുന്നു.

ഗോവയിലെ വിവിധ പള്ളികളിൽ നിന്നുള്ള അമൂല്യ വസ്തുക്കളും ഇതേ കെട്ടിടത്തിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. യുനെസ്കോ ലോക പൈതൃകങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുള്ള പള്ളിയാണ് സെന്റ് ഫ്രാൻസിസ് സേവ്യറുടെ (Basilica of Bom Jesus) സ്മാരകം. ആരാധനാലയത്തിൽ നിശബ്ദത നിർബന്ധം. ഇവിടെ പുറം തിരിഞ്ഞു നിന്ന് സെൽഫിയെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഫ്രാൻസിസ് സേവ്യറുടെ കബറിടത്തിന് എതിർ വശത്താണ് സെ കത്തീഡ്രൽ. ഗോവ പിടിച്ചടക്കിയ സന്തോഷത്തിൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളി. ലോകത്തിലെ ഏറ്റവും നല്ല ആരാധനാലയങ്ങളിലൊന്ന്. വലിയ കുടമണി (golden bell) യുടെ പേരിലും ദേവാലയം കീർത്തി നേടി. സെന്റ് കാതറിൻ അലക്സാണ്ട്രിയയുടേതാണ് പ്രധാന അൾത്താര. Cross of miracles ആണ് മറ്റൊരു ആരാധനാ സ്ഥലം. വിശാലമായ അകത്തളവും പൗരാണിക വൈദ്യുത വിളക്കുകളും മേൽക്കൂരയും പള്ളിയുടെ ഉൾക്കാഴ്ചകൾ.

അൾത്താര ശുശ്രൂഷയിൽ പോർച്ചുഗീസുകാർ പുലർത്തിയ ആഡംബരങ്ങൾ ആർട്ട് ഗാലറിയാക്കി മാറ്റിയ കാഴ്ചയും ഇതേ വഴിയിലെ ഒരു മന്ദിരത്തിലാണ്. ആനക്കൊമ്പിൽ മിനുക്കിയെടുത്ത കൊന്തയും യേശുക്രിസ്തുവിന്റെ സ്വർണ ശിൽപ്പവും മേലങ്കിയുമെല്ലാം കാഴ്ചകളിൽ ചിലത്.

യൂറോപ്പിൽ നിന്നു ഗോവയിലെത്തുന്ന കപ്പലുകളിൽ വെള്ളം നിറയ്ക്കാൻ നിർമിച്ച ‘ആഗുഡ കോട്ട’ പോർച്ചുഗീസ് പ്രതാപത്തിൽ ശിരസ്സുയർത്തി നിൽക്കുന്നത് സന്ദർശകർക്കുവേണ്ടിയാണ്. രണ്ട് നിലകളിലായി രണ്ടു കോട്ടകളും ഒരു ലൈറ്റ് ഹൗസുമാണ് ആഗുഡ. നാലു നിലയുള്ള ലൈറ്റ് ഹൗസ്, വലിയ മതിൽക്കെട്ട്, നടുത്തളം, ജയിൽമുറി, പള്ളി എന്നിവയാണ് കോട്ടയ്ക്കുള്ളിലെ കാഴ്ച.

ഒരു ദുരന്തക്കാഴ്ചയെക്കുറിച്ചുകൂടി പറയാനുണ്ട്. എട്ടു ചാപ്പലുകൾ, നാല് അൾത്താരകൾ, ഒരു കോൺവെന്റ് – സെന്റ് അഗസ്തീനിയൻ ഫ്രിയേഴ്സ് സ്ഥാപിച്ച പള്ളിയുടെ രൂപരേഖ ഇങ്ങനെയായിരുന്നു. അഞ്ചു നിലകളുണ്ടായിരുന്ന ചാപ്പൽ ഇരുട്ടി വെളുക്കും മുൻപ് ഇടിച്ചു തകർത്തു പോർച്ചുഗീസുകാർ. 46 മീറ്റർ ഉയരമുണ്ടായിരുന്ന ഗോപുരം പകുതി തകർന്നു നിലനിൽക്കുന്നു.

ഓൾഡ് ഗോവയിൽത്തന്നെയാണ് കുന്നിനു മുകളിലുള്ള മാതാവിന്റെ പള്ളി. നിത്യാരാധന ഇല്ലാത്തതിനാൽ chapel of our lady of the mount അടച്ചിട്ടിരിക്കുകയാണ്. പുൽപ്പടർപ്പു കയറിയ സിമന്റ് പടവുകളിലൂടെ കുന്നിനു മുകളിലേക്കു തീർഥാടനം നടത്തുന്നവരിലേറെയും വിദേശികൾ. സൂര്യാസ്തമയത്തിനു തൊട്ടു മുൻപ് മാതാവിന്റെ പള്ളിയിലെത്തിയാൽ സായന്തനത്തിന്റെ ചുവപ്പ് ശിരസിലണിഞ്ഞ ഓൾഡ് ഗോവയെ ക്യാമറയിൽ പകർത്താം. കടൽത്തീരവും തെങ്ങിൻ തോപ്പുകളും നിറഞ്ഞ താഴ് വര കണ്ടാസ്വദിക്കാം.

ഞാനും കണ്ടേ...ഞാനും കേട്ടേ...

നൃത്തം ചെയ്തും തിരമാലകളിലേക്ക് ഓടിക്കയറിയും സൂര്യാസ്തമയം ഉത്സവമാക്കി മാറ്റുന്ന ബീച്ച്, കലാങ്കുട്ട്. റസ്റ്ററന്റുകളുടെയും തുണിക്കടകളുടേയും പറുദീസയാണ് അവിടേയ്ക്കുള്ള വഴി. ബീച്ചിലേക്ക് ഇറങ്ങിച്ചെല്ലുന്നിടം വരെ കടകളുടെ നിര. പത്തിലേറെ ഭാഷകൾ സംസാരിക്കുന്ന സെയിൽസ്മാൻമാരുടെ വാചകക്കസർത്തിൽ കച്ചവടം പൊടിപൊടിക്കുന്നു. ‘Permanent tatoo... temperrory tatoo... ’ ശരീരത്തിൽ ചിത്രം വരയ്ക്കാൻ ക്ഷണം. പബ്ബുകൾ അഴിച്ചു വിടുന്ന സംഗീതത്തിന്റെ ഉന്മാദത്തിൽ ഇവിടെ മണൽത്തരികൾ പോലും കോരിത്തരിക്കുന്നു.

കടലിനു മീതേയ്ക്കു പറന്നുയർന്ന രണ്ടു പേർ കാറ്റിനൊപ്പം ആകാശത്ത് ഒഴുകിക്കൊണ്ടിരുന്നു. ഇരുട്ടായപ്പോൾ അവർ തീരത്തിറങ്ങി. ഇരുപത്തഞ്ചു വർഷമായി ഗോവൻ തീരത്തു kite surfing നടത്തുന്ന ഫിലിക്സും പാരാഗ്ലൈഡിങ് പരിശീലിക്കാനെത്തിയ ടെകാഷിയുമായിരുന്നു അത്. പോർച്ചുഗീസുകാരുടെ പിൻതലമുറക്കാരനാണു ഫിലിക്സ്. ജപ്പാൻ വംശജനാണു ടെകാഷി. കലാങ്കുട്ടിലെത്തുന്നവരെ കടലിനു മുകളിൽ പറക്കാൻ സഹായിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്നു ഫിലിക്സ്. ശുദ്ധവായു ശ്വസിച്ച് കടലിനു മുകളിലൂടെ പറക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുമെന്നു ടെകാഷി. ഉച്ചയ്ക്കു 2 മണി മുതൽ 6 വരെ കലാങ്കുട്ടിലെത്തിയാൽ ഫെലിക്സിനൊപ്പം പറക്കാം.

കലാങ്കുട്ടിന്റെ സായാഹ്നത്തിനു തണുപ്പു കൂടി. നിലാവിൽ മുങ്ങിയ മണൽപ്പുറത്തു നൃത്തച്ചുവടുകൾക്കു വേഗം ഏറി. ഏതൊക്കെയോ നാട്ടിൽ നിന്നു വന്നവർ, എവിടത്തുകാരെന്നു പോലും ചോദിക്കാതെ പരസ്പരം കൈകോർത്തു നൃത്തം ചെയ്യുന്നു, മതിമറന്ന് സന്തോഷിക്കുന്നു.

‘‘ഈ രാത്രി പുലരാതിരിക്കട്ടെ, ഈ നൃത്തം നിലയ്ക്കാതെ തുടരട്ടെ....’’ ആഫ്രിക്കൻ സംഗീതത്തിന്റെ മാസ്മരിക വരികൾ ചെറുപ്പക്കാർ ഏറ്റുചൊല്ലി.

കാണാത്ത ഗോവ

ഓരോ ദിവസവും കാണുന്ന ആളുകൾ വേറെ. വിൽപ്പനയ്ക്കു വയ്ക്കുന്ന സാധനങ്ങൾ വേറെ. വിളമ്പുന്ന ഭക്ഷണം വേറെ... പനാജിയുടെ പ്രഭാതങ്ങൾ പുതുമയിൽ ഉന്മേഷം നിറയ്ക്കുന്നു. മാറ്റങ്ങളില്ലാത്തത് മാതാവിന്റെ പള്ളിക്കു മാത്രം. ഓൾഡ് സെക്രട്ടേറിയറ്റ് പ്രദേശത്തെ പ്രധാന മന്ദിരമാണ് our lady of the immaculate conception church. അലങ്കരിച്ച കേക്കിന്റെ രൂപത്തിലുള്ള പള്ളി നിർമിച്ചത് 1510ൽ. മേരി മാതാവും ക്രൂശിതനായ ക്രിസ്തുവുമാണ് ആരാധനാ രൂപങ്ങൾ. പോർച്ചുഗീസ് വാസ്തുവിദ്യയുടെ കമനീയ പ്രതാപമാണ് പനാജിയിലെ ഈ ആരാധനാലയം.

ഗ്രാമങ്ങളിലെ ഗോവ ശാലീന സുന്ദരിയാണ്. കാടും അരുവികളും ക്ഷേത്രങ്ങളും മുസ്ലിം ആരാധനാലയങ്ങളുമൊക്കെയുണ്ട് ഗോവയിൽ. നൂറു കിലോമീറ്ററിൽ താഴെ യാത്ര ചെയ്താൽ ആ സ്ഥലങ്ങൾ സന്ദർശിക്കാം.

പാണ്ഡവന്മാർ ഒറ്റരാത്രി കൊണ്ടു നിർമിച്ചുവെന്ന് ഐതിഹ്യങ്ങളിൽ പറയുന്ന മഹാദേവ ക്ഷേത്രം തംബ്ഡി സുർലയിലാണ്. മഹാരാഷ്ട്ര ഹൈവേയിൽ യാത്ര ചെയ്ത് മഹാവീർ വനമേഖലയിലൂടെ 65 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ മഹാദേവ ക്ഷേത്രത്തിലെത്താം. കുന്തീദേവിയുടെ അഞ്ചു മക്കൾ ചേർന്ന് ഒരു രാത്രികൊണ്ടു കെട്ടിപ്പൊക്കിയ ശിലാക്ഷേത്രമാണു സുർലയിലേതെന്ന് വിശ്വാസം. കാനനത്തിനു നടുവിലുള്ള അമ്പലത്തിന്റെ നിശബ്ദത അനുഭവിച്ചറിയേണ്ടതാണ്. ഇവിടെ നിന്ന് 14 കിലോമീറ്റർ അകലെയാണ് ‘ദൂത് സാഗർ’ വെള്ളച്ചാട്ടം. മണ്ഡോവി നദിയിലുള്ള ‘പാലാഴി’ 310 അടി ഉയരത്തിൽ നിന്നാണു പതിക്കുന്നത്. 30 മീറ്റർ വീതിയുള്ള വെള്ളച്ചാട്ടം അറിഞ്ഞാസ്വദിക്കാനുള്ള കാഴ്ചയാണ്. വാസ്കോയിൽ നിന്നു ഹുബ്ലിയിലേക്കുള്ള ട്രെയ്നിൽ കയറി ‘കാസിൽ റോക്ക്’ റെയ്ൽവെ േസ്റ്റഷനിലിറങ്ങിയാൽ വെള്ളച്ചാട്ടത്തിനരികിലേക്കു പോകാൻ എളുപ്പ വഴിയുണ്ട്.

മടക്ക യാത്രയിൽ പോണ്ട എന്ന സ്ഥലത്തു റോഡരികിലാണ് സഫ മസ്ജിദ്. വലിയ കുളമാണ് ഈ കെട്ടിടത്തിന്റെ ഭംഗി വർധിപ്പിക്കുന്നത്. നീലനിറമുള്ള വെള്ളം നിറച്ച കുളവും കെട്ടിടവും പൂന്തോട്ടങ്ങളും സഫാ മസ്ജിദിനു താജ്മഹലിന്റെ ഭംഗി പകരുന്നു.

ഇവിടെ നിന്ന് ഏറെ ദൂരെയല്ല ശാന്തദുർഗ ക്ഷേത്രം. പോർച്ചുഗീസുകാർ ഭരിച്ച കാലത്ത് ഗോവയിലെ ആരാധനാലയങ്ങളെല്ലാം യൂറോപ്പിന്റെ വാസ്തുവിദ്യകൾ അനുകരിച്ചു. ശാന്ത ദുർഗ ക്ഷേത്രത്തിന്റെ ഗോപുരം അതിനുദാഹരണം. തൊട്ടടുത്തു തന്നെയുള്ള രാമനാഥ മന്ദിരത്തിനും പോർച്ചുഗീസ് ചായ് വുണ്ട്.

നോർത്ത് ഗോവയിൽ മാത്രമല്ല, സൗത്ത് ഗോവയിലുമുണ്ട് ഇതുപോലെ അറിയപ്പെടാത്ത കൗതുകങ്ങൾ. നോർത്ത് – സൗത്ത് ഗോവകളെ ബന്ധിപ്പിക്കുന്ന കോട്്ലിം പാലം അത്ഭുതകരം. സുവാരി നദിക്കു കുറുകെയുള്ള പാലത്തിന്റെ നീളം 1319 മീറ്റർ .

ഹൈവേയിൽ നിന്നു വാസ്കോയിലേക്കു തിരിയുന്ന റൗണ്ടിന്റെ ഇടതുഭാഗത്തുള്ള റോഡ് ‘ലോട്്ലിമി’ലേക്കാണ്. ഗോവയിലെ പഴയ തലമുറ താമസിക്കുന്ന ഈ ഗ്രാമം പാരമ്പര്യത്തിൽ പ്രസിദ്ധം. ‘old heritage Inn’ എന്ന പൈതൃക മ്യൂസിയം ഇവിടെയാണ്. പോർച്ചുഗീസ് പാർലമെന്റിൽ അംഗമായിരുന്ന മരിയ ലൂർദ്സ് ഫിഗറിഡോ ജെ ആൽബുകർക്ക് എന്ന 67 വയസുകാരിയാണ് മ്യൂസിയത്തിന്റെ ഉടമ. പോർച്ചുഗൽ ഭരണകാലത്ത് ഗോവയിലെ ഭൂസ്വത്തിന്റെ മുക്കാൽ പങ്കും മരിയയുടെ കുടുംബത്തിന്റേതായിരുന്നു.

‘‘ഗാന്ധികുടുംബവുമായി ഞങ്ങൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഞാനുമായി ചർച്ചകൾ നടത്തിയ ശേഷമാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഗോവയെ സ്വതന്ത്ര സംസ്ഥാനമാക്കി പ്രഖ്യാപിച്ചത്. അഞ്ഞൂറ് വർഷം പഴക്കമുള്ള കുടുംബ സ്വത്തുക്കളെല്ലാം തറവാട്ടിലെ മുറികളിൽ വൃത്തിയായി അടുക്കി വച്ച് മ്യൂസിയമാക്കിയതു ഞാനാണ്. ഈ സ്വത്തുക്കൾ സംരക്ഷിക്കാനായി പോർച്ചുഗലിലെ വീടു പൂട്ടിയിട്ട് ഞാൻ ഗോവയിൽ സ്ഥിരതാമസമാക്കി ’’ – മരിയ പറഞ്ഞു.

നാനൂറ് വർഷം പഴക്കമുള്ള ‘ഓൾഡ് ഹെറിറ്റേജ് ഇന്നി’ൽ നാലു മുറികൾ ഹോം േസ്റ്റയാക്കി നീക്കി വച്ചിട്ടുണ്ട്. വയലേലകളും തെങ്ങിൻ തോട്ടവും നിറഞ്ഞ പാടത്തിനരികിലുള്ള വീട് വലുപ്പംകൊണ്ടൊരു കൊട്ടാരം തന്നെ. 400 വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കാൻ ദിവസ വാടക 4,000 രൂപ.

മരിയയുടെ തറവാട്ടിൽ നിന്ന് കുറച്ചു ദൂരം മുന്നോട്ടു പോയാൽ ‘മാരിയോ മിറാൻഡ’യിലെത്താം. മഡ്ഗാവ് റെയ്ൽവെ േസ്റ്റഷനിലെ ചുമർ മുതൽ റസ്റ്ററന്റുകളിൽ വരെ നിറഞ്ഞു നിൽക്കുന്ന കാർട്ടൂണുകളുടെ സൃഷ്ടാവാണ് മാരിയോ മിറാൻഡ. രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ച കലാകാരൻ. മാരിയോ ജോവോ കാർലോസ് ഡൊ റൊസാരിയോ ഡെ ബ്രിറ്റ് ഡെ മിറാൻഡ എന്ന ലോകപ്രശസ്തനായ ആ കാർട്ടൂണിസ്റ്റ് താമസിച്ചിരുന്നത് ലോട്്ലിമിലാണ്. മാരിയോ മിറാൻഡയുടെ പത്നിയും മക്കളുമാണ് 320 വർഷം പഴക്കമുള്ള ബംഗ്ലാവിൽ ഇപ്പോഴുള്ളത്.

കറിച്ചട്ടിയിലെ കൈപ്പുണ്യം

മീൻ കറി വയ്ക്കുന്നതിൽ അതിശയകരമായ കൈപ്പുണ്യമുള്ളവരാണ് ഗോവക്കാർ. വിന്താലു, സന്നാസ്, ബിബിൻക, സൊർപോടൽ, ചൗരികോ... ഫിഷ് വിഭവങ്ങളുടെ ലിസ്റ്റ് ഇങ്ങനെ. സോന ഫിഷാണ് പോപ്പുലർ. പൊരിച്ച ടൂണയുമുണ്ട്. മാവിൽ പൊതിഞ്ഞ മീൻ എണ്ണയിൽ വറുത്തെടുത്ത് പ്ലെയ്റ്റിൽ വച്ചതു കണ്ടാൽ ശുദ്ധ വെജിറ്റേറിയൻമാർ പോലും സസ്യാഹാര വ്രതം തെറ്റിക്കും....!

4 - goa

കാജുവാണ് ഗോവയിൽ നിന്നു വാങ്ങിക്കൊണ്ടു വരാൻ പറ്റിയ നാടൻ വിഭവം. കശുവണ്ടിയുടെ ഗോവൻ വാക്കാണ് കാജു. കാജുവിൽ നിന്നുണ്ടാക്കുന്ന നീരാണ് ഗോവയുടെ ‘ദേശീയ പാനീയം’ (ഗോവൻ ഫെനി).

സന്തോഷം അളവില്ലാതെ വ്യാപാരം ചെയ്യുന്ന തീരമാണു ഗോവ. അങ്ങനെയൊരു തിരിച്ചറിവോടെയാണ് പറങ്കികളുടെ തറവാട്ടിലെത്തുന്നവർ മടങ്ങുന്നത്. എണ്ണിയാലൊടുങ്ങാത്ത തിരമാലകൾ പോലെ, അളന്നാൽ തീരാത്ത മണൽത്തരികൾ പോലെ, ഗോവയുടെ തീരത്ത് ആഹ്ലാദങ്ങളുടെ വേലിയേറ്റം തുടർക്കഥയാണ്. പുതുവത്സരാഘോഷത്തിനു തിരി കൊളുത്താൻ കാത്തിരിക്കുന്ന ഗോവയിൽ കൗണ്ട് ഡൗൺ ആരംഭിച്ചു. ഡിസംബർ മുപ്പത്തൊന്നിനാണ് വലിയാറാട്ട്. ഇനി വെറും 10 നാളുകൾ...

ഗോവയിലേക്കു യാത്ര പ്ലാൻ ചെയ്യുന്നവർ അറിയാൻ :–

മഡ്ഗാവിലെത്താൻ കൊച്ചിയിൽ നിന്ന് 15 മണിക്കൂർ യാത്ര. മഡ്ഗാവാണ് ഗോവയിലെത്താനുള്ള റെയ്ൽവെ േസ്റ്റഷൻ. എവിടെയെല്ലാം പോകണമെന്നു നേരത്തേ പദ്ധതിയിടുക. മുഴുവൻ സ്ഥലങ്ങളും കാണാൻ നാലു ദിവസം വേണം.

മഡ്ഗാവ് ഉൾപ്പെടുന്ന പ്രദേശം സൗത്ത് ഗോവ. ഇവിടെ പ്രധാനപ്പെട്ട രണ്ടു ബീച്ചുകൾ. ഒരു പകലിനുള്ളിൽ ഇവിടം മുഴുവൻ കറങ്ങാം. അതുകൊണ്ട് മടക്കയാത്രയുടെ തലേ ദിവസം സൗത്ത് ഗോവയ്ക്കായി നീക്കി വയ്ക്കുക.

പ്രധാനപ്പെട്ട ബീച്ചുകൾ നോർത്ത് ഗോവയിലാണ്. മഡ്ഗാവിൽ ഇറങ്ങിയ ഉടനെ നോർത്ത് ഗോവയിലേക്ക് ടാക്സി പിടിക്കുക. ആദ്യത്തെ മൂന്നു ദിവസം ആസ്വദിച്ച് കാണാനുള്ളത് ഇവിടെയുണ്ട്. ക്ഷേത്രങ്ങളും പള്ളികളും സന്ദർശിക്കാൻ എളുപ്പം നോർത്ത് ഗോവയിൽ നിന്നുള്ള യാത്രയാണ്. ബസ് സർവീസുണ്ടെങ്കിലും സ്വന്തം വാഹനങ്ങളിലെ യാത്ര സമയം ലാഭിക്കാൻ സഹായിക്കും. കാർ അല്ലെങ്കിൽ ബൈക്ക് വാടകയ്ക്കെടുക്കുന്നതാണ് ടാക്സി വിളിക്കുന്നതിനെക്കാൾ നല്ലത്. തുക പറഞ്ഞുറപ്പിച്ച ശേഷം മാത്രം ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുക. ഭക്ഷണ സാധനങ്ങൾക്കെല്ലാം വലിയ വിലയാണ് ; പേഴ്സിൽ അതിനുള്ള കരുതലുണ്ടാവണം.

ഹോട്ടൽ മുറി നേരത്തേ ബുക്ക് ചെയ്യുക. കലാങ്കുട്ട് ബീച്ചാണ് താമസത്തിനുള്ള ഐഡിയൽ ലൊക്കേഷൻ. 1000 രൂപ മുതൽ ദിവസ വാടകയ്ക്ക് മുറികൾ ലഭ്യം. ബീച്ചുകൾ വൈകിട്ട് 3 മണിക്കാണ് സജീവമാവുക. ബീച്ച് സന്ദർശനം ഈ സമയത്തേയ്ക്ക് റിസർവ് ചെയ്യുക.

നാട്ടിലെ സുഹൃത്തുക്കൾക്കു സമ്മാനിക്കാൻ രണ്ട് കുപ്പിയിൽ കൂടുതൽ ഫെനി വാങ്ങരുത്. റെയ്ൽവെ േസ്റ്റഷനിൽ പൊലീസ് പരിശോധനയുണ്ട്.