മാലയിട്ട്, വ്രതം നോറ്റ് അയ്യപ്പ ഭക്തന്മാർ മലകയറാനൊരുങ്ങി. ശബരിമലനട ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ തുറക്കും. കോവിഡ് മഹാമാരിയ്ക്ക് ശേഷം നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞ ആദ്യ തീർഥാടനകാലത്തിന് നാളെ തുടക്കം. നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡലകാലം. ക്ഷേത്രമേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്നി പകർന്ന ശേഷം ഭക്തർക്ക് പതിനെട്ട് പടികൾ കയറി അയ്യപ്പനെ കണ്ടുതൊഴാൻ അവസരം ലഭിക്കും. മേൽശാന്തിമാരുടെ അഭിഷേക അവരോധിക്കൽ ചടങ്ങുകളും ഇന്ന് നടക്കും.

ശബരിമല ദർശനം നടത്താൻ ഇത്തവണ വിർച്വൽ ബുക്കിങ് നിർബന്ധമാണ്. ബുക്കിങ് നടത്താത്തവർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. സ്പോട്ട് ബുക്കിങ് കൗണ്ടറുകളും ഓൺലൈൻ ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ബുക്കിങ് നടത്താൻ സൗകര്യമുണ്ടായിരിക്ക. തീർഥാടനകാലത്ത് കെഎസ്ആർടിസി 500 ബസ് സർവീസ് നടത്തും. പമ്പ– നിലയ്ക്കൽ റൂട്ടിൽ ഓരോ മിനിട്ട് ഇടവേളകളിലും 200 ബസുകളാണ് സർവീസ് നടത്തുക.
ഇത്തവണ മൂന്ന് കാനനപാതകളും തീർഥാടകർക്കായി തുറന്നുനൽകുന്നുണ്ട്. കരിമല പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തുറക്കും. കല്ലുപാകി നീലിമലപാത നവീകരിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് നട വീണ്ടും തുറക്കും. 2023 ജനുവരി 14 നാണ് മകരവിളക്ക്. തീർഥാടനം ജനുവരി 20 ന് അവസാനിക്കും.