ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയില്ല. ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതല്ലെന്ന് തോന്നി തുടങ്ങിയപ്പോഴാണ് എവിടെയെങ്കിലും പോകാം എന്നു തോന്നിയത്. എവിടെപ്പോകും? മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും മഴയും കാരണം ഗതാഗത തടസങ്ങളുണ്ടാകാം, അഫകട സാധ്യതയുമുണ്ട്. അങ്ങിനെയാണ് ഞങ്ങൾ സുന്ദരപാണ്ഡ്യ പുരത്തേക്കു പോകാൻ തീരുമാനിച്ചത്.
ജൂലായ് മാസമായതിനാൽ മഴ എപ്പോൾ പെയ്യുമെന്നു പറയാൻ പറ്റില്ല. 19ാം തീയതി രാവിലെ വലിയ കാർമേഘക്കൂട്ടങ്ങൾ ഇല്ലാതെ ആകാശം അൽപം തെളിഞ്ഞു നിൽക്കുന്നതു കണ്ടപ്പോൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്, പാലോട് വഴിയാണ് സഞ്ചരിച്ചത്. പാലോട് കഴിഞ്ഞപ്പോൾ തന്നെ കാടിന്റ സൗരഭ്യം അറിഞ്ഞു തുടങ്ങി. ഒരു വശത്തു കാടാണെങ്കിലും മറു ഭാഗത്ത് ജനവാസമുള്ള സ്ഥലങ്ങൾ തന്നെയാണ്. കുളത്തൂപ്പുഴ കഴിഞ്ഞപ്പോൾ അൽപദൂരം കാടിനു നടുവിലൂടെയായി സഞ്ചാരം. മഴക്കാലമായതിനാൽ നല്ല പച്ചപ്പോടെ തഴച്ചു വളരുന്ന ഇടതൂർന്ന കാടുകൾ. അതിന് ഒരു പ്രത്യേക സൗന്ദര്യമാണ്.
തെന്മല എത്തിയപ്പോൾ എക്കോ ടൂറിസസത്തിന്റെ ബോർഡ് കണ്ടു. കല്ലട ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല, അതുകൊണ്ടു നദിയിൽ വെള്ളം കുറവാണ്. അവിടെയിറങ്ങിയാൽ സമയം നഷ്ടം.. അതുകൊണ്ടു യാത്ര തുടർന്നു. കഴുത്തുരുട്ടിയിൽ എത്തിയപ്പോൾ മഴ ഇല്ലാത്തതിനാൽ കാടിനുള്ളിലേക്ക് കുറച്ചു ദൂരം പോകാൻ തീരുമാനിച്ചു അവിടെ നിന്നു തിരിഞ്ഞ് അമ്പനാട് തേയില തോട്ടത്തിലേക്കുള്ള വഴിയിലൂടെ വണ്ടി വിട്ടു. ചെറിയൊരു എസ്‌റ്റേറ്റ് റോഡ്. ഒരു വശത്തു തിങ്ങി നിറഞ്ഞ വനം. പലവിധം ശബ്ദങ്ങൾ കാട്ടിൽ മുഴങ്ങുന്നതു കേൾക്കാം. പേരറിയാത്ത ഒട്ടേറെ പക്ഷികളുടെ സംഗീതം.

വല്ലപ്പോഴും കടന്നു വരുന്ന എസ്‌റ്റേറ്റ് തൊഴിലാളികളും ട്രാക്ടറുകളും മാറ്റി നിർത്തിയാൽ ആ വഴി വിജനമായിരുന്നു. റോഡിന്റെ ഓരം ചേർന്ന് ഒരു നദി ഒഴുകുന്നു. നല്ല തെളിഞ്ഞ വെള്ളം മനോഹരമായി നട്ടു വളർത്തുന്ന പൈനാപ്പിൾ തോട്ടങ്ങൾ. കലാപരമായാണ് കൃഷിത്തോട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. മുൻപോട്ടു പോകുന്തോറും മലനിരകളുടെ ഗംഭീരദൃശ്യം തെളിഞ്ഞു തുടങ്ങി. നീല നിറത്തിൽ, തട്ടു തട്ടായി സഹ്യൻ സൂര്യ രശ്മിയേറ്റു തിളങ്ങുന്നു. അവിടെ കുറച്ചു സമയം നിന്നപ്പോൾ മഴയിൽ കുതിർന്ന കാടിന്റെ മണം ലഹരിയായി. കണ്ണിനു കുളിർമയേകുന്ന കാഴ്ചകളും ശുദ്ധമായ വായുവും ഏറെ ഉന്മേഷവും സന്തോഷവും നൽകി.

തേയിലയും ഗ്രാമ്പൂവും നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങളുടെ നടുക്ക് കൂടി കുറച്ചു ദൂരം മുന്നോട്ടു പോയതിനു ശേഷം അവിടെ നിന്നും മടങ്ങി വീണ്ടും മെയിൻ റോഡിലെത്തി. ചെങ്കോട്ട വഴിയാണ് പോകേണ്ടത്. കേരളത്തിന്റെ അതിർത്തി കടന്നു ‘S’ ആകൃതിയിലുള്ള വളവിലൂടെ തമിഴ് നാട്ടിലേക്ക് പ്രവേശിച്ചു. രണ്ടു വശവും നല്ല പച്ചപ്പ് നിറഞ്ഞ വിശാലമായ വയലേലകൾ. അതിന് അതിരിട്ടതുപോലെ സഹ്യൻ തലയെടുത്തു നിൽക്കുന്നു. പക്ഷേ, തണുത്തു വിറങ്ങലിച്ചു നിന്ന കേരളത്തിനെ അപേക്ഷിച്ച് ചൂടേറിയതായിരുന്നു അവിടെ കാലാവസ്ഥ. മഴയില്ല. മുന്നോട്ടു പോകുംതോറും ചൂടിന്റെ കാഠിന്ന്യം കൂടി.

ചെങ്കോട്ടയിൽ നിന്നും 9 കിലോമീറ്റർ സഞ്ചരിച്ച് തെങ്കാശിയിലെത്തി. തിക്കും തിരക്കും നിറഞ്ഞ തെങ്കാശിപ്പട്ടണം കഴിഞ്ഞു വീണ്ടും മുന്നോട്ട്. തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നും ആറ് കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ അമ്പലങ്ങളും വയലുകളും പൂക്കളും നിറഞ്ഞ മനോഹരമായ ഒരു കൊച്ചു ഗ്രാമം എത്തും അതാണ് സുന്ദരപാണ്ഡ്യപുരം. തമിഴ് സിനിമ കാണുന്നവർക്ക് ഈ സ്ഥലം ചിര പരിചിതമായിരിക്കും. ഇവിടെ ചിത്രീകരിച്ച ചിത്രങ്ങൾ ഒട്ടേറെയുണ്ട് .

പോകുന്ന വഴിയിൽ തന്നെ മനോഹരമായൊരു പാറക്കൂട്ടം അതിൽ ഓരോന്നിലും തമിഴ് നടന്മാരുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട് ആ പാറ അറിയപ്പെടുന്നത് തന്നെ അന്യൻ പാറ എന്നാണു അതിന്നു എതിർവശത്തായി വലിയൊരു തടാകമുണ്ട് അതിന്റെ കരയിൽ തന്നെ വലിയൊരു ആൽമരം കുറച്ചു പേർ ആ തണലിൽ വിശ്രമിക്കുന്നു രണ്ടു വശത്തും മലകളായതിനാൽ കാറ്റ് വളരെ ശക്തമാണ്. പാറയുടെ മുകളയിൽ നിന്നുള്ള ദൃശ്യം മനോഹരം .

പരന്ന് കിടക്കുന്ന വയലേലകൾ വശങ്ങളിൽ തെങ്ങും കവുങ്ങും ഇടതൂർന്നു നിൽക്കുന്നു വെയിലിന്റെ കാഠിന്ന്യം വക വയ്ക്കാതെ ജോലിയെടുക്കുന്ന സ്ത്രീകളും പുരുഷന്മാരും അവിടെനിന്നും ഞങ്ങൾ പാണ്ഡ്യന്മാരുടെ സുന്ദരപട്ടണത്തിൽ എത്തിച്ചേർന്നു.

ജൂലായ് ആഗസ്ത് മാസത്തിൽ ഈ ഗ്രാമം സന്ദർശകർക്ക് കാഴ്ച വിരുന്നൊരുക്കുന്നു. സ്വർണപ്പൂഞ്ചേല ചുറ്റി മനോഹാരികളായ പതിനായിരക്കണക്കിന് സൂര്യകാന്തിപ്പൂക്കൾ സൂര്യ കടാക്ഷം പ്രതീക്ഷിച്ചു നിൽക്കുന്നു. ഇളംകാറ്റിൽ പോലും അലകടലുപോലെ ഇളകിയാടുന്ന മഞ്ഞപ്പൂക്കൾ. കൂവരകും ചോളവും ബീൻസും പച്ചമുളകും എല്ലാം നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങൾക്കൊപ്പമാണ് സൂര്യകാന്തി പാടങ്ങൾ പൂത്തുലഞ്ഞിരിക്കുന്നത്.

സുന്ദരപാണ്ഡ്യപുരം ദൃശ്യങ്ങൾ കാണാൻ
രണ്ടു വശത്തും നോക്കെത്താ ദൂരം പുത്തൻ മഞ്ഞപ്പട്ടു ചേല അണിഞ്ഞു അവ നിറഞ്ഞു നിൽക്കുന്നത് കാണാൻ എത്ര രസം! ആ കൊടും ചൂടിലും ഒരു മടിയുമില്ലാതെ ജോലിയെടുക്കുന്ന സ്ത്രീകളെ കണ്ടപ്പോൾ അവരോടു ബഹുമാനം തോന്നി .ഞാൻ അവരെ അഭിനന്ദിച്ചു നിങ്ങൾ ചെയ്യുന്ന പണിയുടെ ഫലം ഞങ്ങളും അനുഭവിക്കുന്നുണ്ട് അവർക്കു സന്തോഷമായി .

സൂര്യൻ അസ്തമിച്ചു തുടങ്ങിയപ്പോൾ പേരിനെ ആന്വർഥമാക്കുന്ന ആ സുന്ദര ഗ്രാമത്തിനോട് മനസ്സില്ലാ മനസ്സോടെ ഞങ്ങളും വിട പറഞ്ഞു.