മലമുകളിലെ തടാകങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്. സഞ്ചാരികൾക്ക് കാഴ്ചയും അനുഭവവുമാകുന്ന ഹിമാലയൻ തടാകങ്ങളുടെ നിരയിലേക്ക് പുതിയൊരു തടാകം കൂടി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് 160 മീറ്റർ നീളവും 155 മീറ്റർ വീതിയുമുള്ള തെളിനീർ തടാകം സ്ഥിതി ചെയ്യുന്നത്. ഭൗമനിരപ്പിൽ നിന്ന് 16000 അടി ഉയരത്തിലുള്ള ഈ തടാകത്തിന് പേരൊന്നും ഇതുവരെ നൽകിയിട്ടില്ല.

ഇരുപത്തിയഞ്ചു വയസ്സുകാരനായ അഭിഷേക് പൻവാറും വിനയ് നെഗി, ആകാശ്, ലളിത് മോഹൻ, അരവിന്ദ്, ദീപക് എന്നിവരടങ്ങിയ സംഘമാണ് തടാകം കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, തെഹ്രി, പൗരി ഗർവാൽ മേഖലയിൽ നിന്നുള്ളവരാണ് ഇവർ. വ്യത്യസ്തമായ ട്രെക്ക് റൂട്ട് തിരയുന്നതിനിടെ വിനയ് നെഗിയാണ് ഗൂഗിൾ എർത്തിലൂടെ നന്ദികുന്ധിനു മുകളിലുള്ള തടാകത്തെ ആദ്യം കണ്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്യം കോവിഡ് ലോക്ഡൗണിന്റെ പിടിയിലായിരുന്ന സമയത്തായിരുന്നു ഇത്. വിനയ് മദ്മഹേശ്വര് മുതൽ തടാകം വരെ പോകാവുന്ന ‘ഡിജിറ്റൽ റൂട്ട്’ തയാറാക്കി കൂട്ടുകാരോട് പങ്കുവച്ചു. പഴയമാപ്പുകളും മറ്റും പരിശോധിച്ച് അങ്ങോട്ടേക്കെത്താനുള്ള വഴി ഇവർ തീർച്ചപ്പെടുത്തി. അഭിഷേക് പൻവാർ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്നയാളും മേഖലയെപ്പറ്റി നല്ല അറിവുള്ളയാളുമായത് ഗുണകരമായി. തുടർന്നുള്ള ഏഴെട്ടു മാസം ഇതു സംബന്ധിച്ച് ഗവേഷണമായിരുന്നു. തദ്ദേശീയരുമായി സംസാരിച്ചും മറ്റു മുതിര്‍ന്ന സാഹസിക സഞ്ചാരികളോടു തിരക്കിയും ഈ തടാകം ഇതുവരെ ആരും കാണാത്തതാണെന്ന് ഉറപ്പു വരുത്തി. കഴിഞ്ഞ ഓഗസ്റ്റ് 27നു തടാകത്തെ തിരഞ്ഞു ട്രെക്കിങ് ആരംഭിച്ചു.

അഭിഷേകിന്റെ ഗ്രാമമായ ഗൗണ്ടറിൽ നിന്നു 11 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിയ സംഘം മദ്മഹേശ്വർ എന്ന തീർഥാടന സ്ഥലത്തെത്തി. മദ്മഹേശ്വർ പ്രശസ്തമായ ശിവക്ഷേത്രവും കേദാർനാഥ്, രുദ്രനാഥ്, തുംഗ്നാഥ്, കൽപേശ്വർ എന്നീ ക്ഷേത്രങ്ങൾക്കൊപ്പം പഞ്ച് കേദാരങ്ങളായി പരിഗണിക്കപ്പെടുന്നതുമാണ്. അവിടെ നിന്ന് 6 ദിവസം യാത്ര ചെയ്താണ് തടാകതീരത്തെത്താൻ സംഘത്തിനു സാധിച്ചത്. കടുത്ത തണുപ്പിനെയും ദുഷ്‌കരമായ പ്രതലത്തെയും അഭിമുഖീകരിച്ചായിരുന്നു ഇവരുടെ യാത്ര. തടാകതീരത്തെത്തിയ ശേഷം 25 മിനിറ്റ് സംഘം അവിടെ ചെലവഴിച്ച് ഫോട്ടോയും വിഡിയോയുമോടുത്തു മടങ്ങി. അവർ തിരിച്ചിറങ്ങുമ്പോൾ ഉത്തരാഖണ്ഡിന്റെ തടാകനിരയിലേക്കു പേരില്ലാത്ത ഒരു തടാകം കൂടി കൂട്ടിച്ചേർക്കപ്പെട്ടു.