Thursday 08 July 2021 04:13 PM IST

അവർ സ്വർണനൂലുകളിൽ സാരി നെയ്യുന്നു: മലയാളികൾ വാങ്ങുന്നു

Baiju Govind

Sub Editor Manorama Traveller

1 - kanchi

സ്വർണം ചേർത്തുണ്ടാക്കുന്ന കസവു നൂലിലാണ് കാഞ്ചീപുരം പട്ടുസാരി നെയ്യുന്നതെന്നു കേട്ടിട്ടുണ്ട്. കാ‍ഞ്ചീപുരം പട്ടണിഞ്ഞ് ഭൂലോക സുന്ദരികളായി മാറിയ മങ്കമാർ വില്ലാളിവീരന്മാരായ രാജകുമാരന്മാരുടെ മനംകവർന്നുവെന്നാണ് തമിഴ് പുരാണങ്ങൾ പറയുന്നത്. കഥയിലെ രാജകുമാരിയെ പോലെ സൗന്ദര്യ റാണിയാവാൻ കാഞ്ചീപുരത്തു സാരി വാങ്ങാനെത്തിയ ഒരു മലയാളി കുടുംബത്തെ ശിങ്കാരത്തിന് പരിചയമുണ്ട്. പക്ഷേ ആയിരത്തിന്റെ അഞ്ചു കെട്ട് നോട്ടുകൾ സമ്മാനിച്ച് പട്ടു സാരി വാങ്ങിക്കൊണ്ടു പോയ ‘മലയാളത്തുക്കാരന്റെ’ പേര് ശിങ്കാരം മറന്നു പോയി. ‘എംജിയാറെ മാതിരി അഴകായി’ പുഞ്ചിരി തൂകിയ ആ വലിയ മനുഷ്യനെ എവിടെ വച്ചു കണ്ടാലും തിരിച്ചറിയുമെന്നാണ് ശിങ്കാരം പറഞ്ഞത്. കൈത്തറിയിൽ പട്ടു നെയ്യുന്ന സ്ഥലം തിരഞ്ഞ് കാഞ്ചീപുരം മുഴുവൻ നടന്നു വലഞ്ഞ് ഒടുവിൽ കണ്ടെത്തിയ നെയ്ത്തുകാരനാണ് ശിങ്കാരം. പുള്ളൈയാർ പാളയത്തു തെരുവിനോടു ചേർന്നുള്ള രണ്ടു മുറി വീടിന്റെ പൂമുഖത്ത് പട്ടുസാരിയുടെ മിനുക്കു പണിയിലായിരുന്നു അദ്ദേഹം.

പൂമുഖത്തിനു നടുവിലാണ് തറി. അതിനു താഴെ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ശിങ്കാരത്തിന്റെ ഭാര്യ ഗീത പല നിറത്തിലുള്ള നൂലുകൾ കോർത്തു. തറിയുടെ ഒരറ്റത്തു നിന്ന് ശിങ്കാരം ചരടു വലിച്ചു. കട കടാ ശബ്ദത്തോടെ നൂലിഴകൾ ചേർന്നു തുടങ്ങി. ഇതുപോലെ രണ്ടു പേർ പത്തു ദിവസം രാപകലില്ലാതെ കഷ്ടപ്പെടണം ഒരു പട്ടുസാരിയുടെ നെയ്ത്ത് പൂർത്തിയാക്കാൻ. കണ്ണൊന്നു തെറ്റിയാൽ, ശ്രദ്ധയൽപ്പം പാളിയാൽ ഇഴ പൊട്ടും സാരി നാശമാകും. ചുരുക്കി പറഞ്ഞാൽ നെയ്ത്തുകാരന്റെ ഇമ വെട്ടാതെയുള്ള കരുതലും കരവിരുതുമാണ് കാഞ്ചീപുരം സാരിയുടെ വർണപ്പകിട്ട്.

തങ്കനൂലിൽ കൈത്തറി നെയ്തിരുന്നതു കാഞ്ചീപുരത്തിന്റെ പഴയകാല പ്രതാപമാണ്. കൃഷ്ണദേവരായരുടെ ഭരണകാലത്ത് കൊട്ടാരവാസികളും ഭൂസ്വാമികളും സ്വർണത്തിൽ വെള്ളി നേർപ്പിച്ചുരുക്കി ഉണ്ടാക്കിയ പട്ടു ചേലകളാണ് ധരിച്ചിരുന്നത്. അക്കാലത്തെ നെയ്ത്തുകാരുടെ വൈദഗ്ധ്യത്തിൽ സിംഹവും മയിലും രഥവും സൂര്യന്ദ്രന്മാരുമൊക്കെ ചിത്രപ്പണികളായി സാരികളിൽ അവതരിച്ചു. പുതുപുത്തൻ ഡിസൈനോടു കൂടിയ പട്ടു സാരി ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും ഇപ്പോൾ കാഞ്ചീപുരത്ത് പത്തോ പന്ത്രണ്ടോ വീടുകളിൽ മാത്രമേ പരമ്പരാഗത രീതിയിൽ പട്ടു നെയ്യുന്നുള്ളൂ. ‘‘അഞ്ചു വർഷത്തുക്കുള്ളെ ഇപ്പോ ഇരിക്കിറതും ഇല്ലാതായിടും. നാങ്കളെല്ലാം പഠിപ്പില്ലാതവർ. വേറെ വേലയും തെരിയാത്. പശങ്ക പഠിച്ച് നല്ല വേല വാങ്കി നിമ്മതിയാ വാഴട്ടും.’’ ഫാഷന്റെ ആഗോള തലസ്ഥാനമായ മിലനിലെ കലാകാരന്മാർക്കു പോലും ജ്ഞാനമില്ലാത്ത പട്ടു നെയ്ത്തിന്റെ രഹസ്യങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുള്ള ശിങ്കാരവും വിശ്വാസമർപ്പിക്കുന്നത് മകൻ പഠിച്ചു വലുതായി കിട്ടാനിരിക്കുന്ന ഉദ്യോഗത്തിലാണ്.

സാരി മാഹാത്മ്യം കേട്ടറിഞ്ഞാണ് കാഞ്ചീപുരത്തേക്കു പുറപ്പെട്ടത്. പക്ഷേ അതിലേറെയും പഴങ്കഥകളാണെന്ന് അവിടെ ചെന്നിറങ്ങിയപ്പോൾ ബോധ്യപ്പെട്ടു. കാഞ്ചീപുരം പട്ടണ പരിധിക്കുള്ളിൽ താമസിക്കുന്ന നെയ്ത്തു വേലക്കാരായ ദേവാംഗ, ശാലിഗ സമുദായക്കാരിൽ പത്തോ പന്ത്രണ്ടോ കുടുംബങ്ങൾ മാത്രമേ ഇപ്പോൾ കുലത്തൊഴിൽ ചെയ്യുന്നുള്ളൂ. ബാക്കിയുള്ളത് സാരി വ്യാപാര ശാലകളാണ്. ‘‘സൂറത്തിൽ നിന്നും കർണാടകയിൽ നിന്നും പട്ടുനൂൽ വരുന്നുണ്ട്. 57 ശതമാനം വെള്ളിയും .5 ശതമാനം സ്വർണവും ചേർത്തുള്ള കസവാണ് മുന്താണിക്കും ബോർഡറിനും ഉപയോഗിക്കുന്നത്. ഡിസൈൻ അനുസരിച്ച് വില വ്യത്യാസപ്പെടും. ’’ കാഞ്ചീപുരം സാരി വിൽക്കുന്ന കടയിലെ സെയിൽസ്മാൻ ശരവണൻ പറഞ്ഞു. കല്യാണ പെണ്ണിന് പട്ടു സാരി വാങ്ങാനാണ് മലയാളികൾ കാഞ്ചീപുരത്തു വരുന്നത്. എന്നാൽ പർച്ചേസ് കഴിഞ്ഞ് മടങ്ങുമ്പോൾ സംഘത്തിലെ എല്ലാവരുടേയും കയ്യിൽ ഓരോ സാരിയുണ്ടാകുമെന്നാണ് ശരവണന്റെ അനുഭവം.

ഉലകളന്ത പെരുമാൾ

കാഞ്ചീപുരത്തിന്റെ പ്രശസ്തി സാരിയിലാണെങ്കിലും ആ നാടിന്റെ പെരുമ ക്ഷേത്രങ്ങളിലാണ്. വിഷ്ണുവിന്റെ വിഗ്രഹം പൂജിച്ച് ആരാധിക്കുന്ന പ്രസിദ്ധമായ 108 ക്ഷേത്രങ്ങളിൽ പതിനാലെണ്ണം കാഞ്ചീപുരത്താണെന്ന് ക്ഷേത്രപുരാണം. ‘സിറ്റി ഓഫ് തൗസൻഡ് ടെംപിൾസ്’ എന്നാണ് പാശ്ചാത്യർ കാഞ്ചീപുരത്തിനു നൽകിയിട്ടുള്ള വിശേഷണം. കാഞ്ചീപുരത്തു ശിൽപ്പങ്ങൾ കൊണ്ടു പൂങ്കാവനം തീർത്തത് പല്ലവ രാജാക്കന്മാരാണ്. പട്ടുസാരിയിലെ കാഞ്ചീപുരം പെരുമയ്ക്ക് പല്ലവന്മാരോളം പഴക്കമുണ്ടെന്നു ചുരുക്കം. അക്കാലത്ത് കാഞ്ചിയാവതി, കേഞ്ചിവരം എന്നീ പേരുകളിലും കാഞ്ചീപുരം അറിയപ്പെട്ടിരുന്നു. കൊട്ടാരത്തോളം വലുപ്പവും ഭീമാകാരമുള്ള ദേവശിൽപ്പങ്ങളുമാണ് പല്ലവ ക്ഷേത്രങ്ങളുടെ പ്രത്യേകത.

മഹാവിഷ്ണുവിന്റെ അവതാരങ്ങളെ പൂജിച്ചിരുന്ന പല്ലവ രാജാക്കന്മാരുടെ ആരാധനാ മൂർത്തികളിലൊരു രൂപമാണു വാമനൻ. മൂന്നടി കൊണ്ടു പാരിടം മുഴുവൻ അളന്ന ദേവനെ അവർ ‘ഉലകളന്ത പെരുമാൾ’ എന്നു വിളിച്ചു. കാഞ്ചീപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മൻകോവിൽ സ്ട്രീറ്റിലൂടെ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ കാണുന്ന ‘നീഗതീർഥ കുള’ത്തിന്റെ കിഴക്കു ഭാഗത്താണ് ഉലകളന്ത പെരുമാളുടെ ക്ഷേത്രം. രണ്ടാൾ പൊക്കമുള്ള ചുറ്റുമതിലും പ്രദക്ഷിണ വീഥിയും കരിങ്കൽ ചുമരുകളോടുകൂടിയ ശ്രീകോവിലും ഉൾപ്പെടുന്നതാണ് ക്ഷേത്രം. ഉലകളന്ത പെരുമാളുടെ ക്ഷേത്രത്തിനു രാജഗോപുരങ്ങൾ മൂന്നെണ്ണമുണ്ട്. കാലുയർത്തി നിൽക്കുന്ന മഹാവിഷ്ണുവിന്റെ ശിൽപ്പത്തിന്റെ ഉയരം മുപ്പത്തഞ്ച് അടി. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ആരതി ഉഴിയാനും പ്രസാദം വാങ്ങാനുമായി ഗോപുരവാതിൽ തൊട്ടു തിരുനട വരെ എന്നും ജനം തിക്കിത്തിരക്കുന്നു.

കാഞ്ചി കാമാക്ഷിയമ്മ

കാഞ്ചീപുരത്തെ ഏറ്റവും വലുതും പുതുഭംഗിയുള്ളതുമായ കോവിലാണു കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം. മുപ്പതടി ഉയരമുള്ള വാതിലും അതിന്റെ അഞ്ചിരട്ടി പൊക്കമുള്ള ഗോപുരവും കാഞ്ചീപുരത്ത് ചെല്ലുന്ന വിനോദ സ‍ഞ്ചാരികളുടെ ക്യാമറയിൽ സ്ഥാനം പിടിക്കുന്നു. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും സാന്നിധ്യമുള്ളതാണു കാമാക്ഷി ക്ഷേത്രത്തിലെ വിഗ്രഹമെന്നാണു വിശ്വാസം. എഴുന്നേറ്റു നിൽക്കുന്ന പതിവു ദേവീ വിഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തയായി പദ്മാസനസ്ഥയാണ് കാഞ്ചീ കാമാക്ഷി. കരിമ്പിൻ തണ്ടും അഞ്ചു പൂക്കളും ഇരു കൈകളിലേന്തിയെ ദേവീ വിഗ്രഹത്തിന്റെ മറ്റു രണ്ടു കൈകളിൽ –––––––ഉള്ളത്.

കല്ലു പാകിയ നടപ്പാതയും പ്രദക്ഷിണവഴിയും ദർശനം കാത്തു നിൽക്കുന്നവരുടെ നിരയും കണ്ടാൽ കേരളത്തിലെ ക്ഷേത്രമാണെന്നു തോന്നും. ക്ഷേത്രക്കുളത്തിനു നടുവിലുള്ള മണ്ഡപവും ജലധാരയും കുളത്തിലെ വെള്ളവുമൊക്കെയാണു ‘സെൽഫിക്കാരെ’ ആകർഷിക്കുന്നത്. എല്ലാ ദിവസവും ഗോപൂജയും ഗജപൂജയും നടത്തുന്ന ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപം കലോപാസകരുടെ പുണ്യകേന്ദ്രമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടുവെന്നു കരുതുന്ന കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം കെങ്കേമം. പത്തു ദിവസമാണ് ഉത്സവം. പൂർണ ചന്ദ്രനുദിക്കുന്ന ദിവസം തങ്കത്തേരിൽ ദേവി എഴുന്നള്ളി ദർശനം നൽകും. വിദ്യാഭിവൃദ്ധിയും സാമ്പത്തിക സമൃദ്ധിയും തേടിയാണ് കാഞ്ചി കാമാക്ഷിയമ്മയെ തേടി ആളുകൾ എത്തുന്നത്. കാഞ്ചീപുരം പട്ടണത്തിൽ വേറെ ദേവീക്ഷേത്രങ്ങൾ ഇല്ലെന്നുള്ളതും കാമാക്ഷിയമ്മൻ കോവിലിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

ഏകാംബര നാഥൻ

പഞ്ചഭൂതങ്ങളുടെ വാസ സ്ഥാനമായി കരുതപ്പെടുന്ന ക്ഷേത്രമാണു ഏകാംബരേശ്വര ക്ഷേത്രം. അൻപത്തൊൻപത് അടി ഉയരമുള്ള രാജഗോപുരം കടന്നു ചുറ്റുമതിൽ താണ്ടിയാണ് ഏകാംബരനാഥന്റെ മുന്നിലെത്തുക. മാമല്ലപുരത്തുള്ള കരിങ്കൽ നിർമിതികളുമായി സാദൃശ്യമുള്ള ശിൽപ്പങ്ങളാണ് ക്ഷേത്രത്തിലെ കാഴ്ച. ബലിക്കല്ലും മുഖമണ്ഡപവും കുളത്തിന്റെ സമീപത്തു നീണ്ടു കിടക്കുന്നു. പ്രധാന വാതിൽ കടന്നു ചെല്ലുന്നതു പ്രദക്ഷിണ മണ്ഡപത്തിലേക്കാണ്. കൊത്തുപണികൾ അലങ്കരിച്ച് മനോഹരമാക്കിയ പ്രദക്ഷിണ വഴി മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിലേതു പോലെ മനോഹരം. ഏകാംബര നാഥന്റെ ശ്രീകോവിലിനു പുറകിൽ പൂജിച്ച് ആരാധിക്കുന്ന ഒരു മാവുണ്ട്. തളിർത്തു നിൽക്കുന്ന മാവിനെ വണങ്ങിയാൽ സന്താനഭാഗ്യം ലഭിക്കുമെന്നാണു വിശ്വാസം. ശിവരാത്രിയും തൈപ്പൂയവുമാണ് ഏകാംബരനാഥന്റെ ഉത്സവദിനങ്ങൾ. ഈ ദിവസങ്ങളിൽ ലഡുവും അരവണയും പ്രസാദം വാങ്ങാൻ ആളുകൾ ഒഴുകിയെത്തുന്നു.

ഏകാംബരനാഥരുടെ തെരുവ് എന്നറിയപ്പെടുന്ന പ്രദേശത്താണ് ഏകാംബരനാഥ ക്ഷേത്രം. എ.ഡി 600ൽ പല്ലവ രാജാക്കന്മാരാണ് ക്ഷേത്ര നിർമാണം ആരംഭിച്ചത്. പിൽക്കാലത്ത് ചോള രാജാക്കന്മാർ നടത്തിയ കൂട്ടിച്ചേർക്കലുകളിലൂടെയാണ് ഏകാംബരനാഥ ക്ഷേത്രം ഇപ്പോൾ കാണുന്നത്രയും വലുതായത്.

കൈലാസ നാഥൻ

പല്ലവരാജാവായിരുന്ന നരസിംഹന്റെ ഉത്തരവു പ്രകാരം നിർമിച്ച കൈലാസനാഥ ക്ഷേത്രത്തിൽ കാഞ്ചീപുരത്തിന്റെ പുരാതന കഥയും രൂപവും തെളിഞ്ഞു നിൽക്കുന്നു. കൈലാസ നാഥനായ പരമശിവന്റെ ഭക്തനായിരുന്ന നരസിംഹന്റെ കാലത്ത് ആരംഭിച്ച ക്ഷേത്ര നിർമാണം പൂർത്തിയാക്കിയത് മഹേന്ദ്രവർമനാണ്. രണ്ടു നൂറ്റാണ്ടുകളുടെ പരിശ്രമ ഫലമായി നിർമിച്ചുയർത്തിയ ക്ഷേത്രത്തിൽ ശിൽപ്പങ്ങളാണ് ആകർഷണം. ചുറ്റുമതിലിന്റെ ചുമരുകളിലും ശ്രീകോവിലിലും പാർശ്വങ്ങളിലും ശിൽപ്പങ്ങളാണ്. പിരമിഡിന്റെ ആകൃതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ക്ഷേത്രം ദ്രാവിഡ വാസ്തു ശൈലിയിലാണ് നിർമിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ കൊത്തിവച്ചിട്ടുള്ള ശിൽപ്പങ്ങൾ തമ്മിൽ വാതിലിനോളം വിടവുണ്ട്. കൽപ്പടവുകളിൽ നിന്നു ക്ഷേത്രമുറ്റത്തേക്കു നീളുന്ന നടപ്പാതയും നന്ദിവിഗ്രഹവും മികച്ചു നിൽക്കുന്നു.

2 - kanchi

വൈകുണ്ഡ പെരുമാൾ

പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്ന വൈകുണ്ഡ പെരുമാൾ ക്ഷേത്രത്തിലെ ഏകാദശി പ്രശസ്തമാണ്. വൈകുണ്ഡവാസനായ മഹാവിഷ്ണുവാണ് പ്രതിഷ്ഠ. നാലാൾ പൊക്കമുള്ള ചുറ്റുമതിലും മുഖമണ്ഡപവും താണ്ടി ക്ഷേത്രത്തിനുള്ളിൽ എത്തുന്നവർക്കു മഹാവിഷ്ണുവിനൊപ്പം ഭൂദേവി, ശ്രീദേവി വിഗ്രഹങ്ങളും കണ്ടു വണങ്ങാം. കൽത്തൂണുകൾ ഇല്ലെന്നുള്ളതാണ് കാഞ്ചീപുരത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നു വൈകുണ്ഡ പെരുമാൾ ക്ഷേത്രത്തിന്റെ പ്രത്യേകത. പല്ലവ മല്ലൻ എന്നറിയപ്പെട്ടിരുന്ന നന്ദിവർമൻ രാജാവാണ് എഡി 750ൽ വൈകുണ്ഡക്ഷേത്രം നിർമിച്ചതെന്ന് ശിലാ ലിഖിതത്തിൽ പറയുന്നു. പല്ലവർ, ചോളർ, പാണ്ഡ്യർ, ശംബുവരായർ, വിജയനഗരരാജാക്കന്മാർ എന്നിങ്ങനെ കാഞ്ചീപുരത്തിന്റെ അധികാരം പിടിച്ചവരെല്ലാം വൈകുണ്ഡ പെരുമാളെ പൂജിച്ച് ആരാധിച്ചു. കാലപ്പഴക്കത്തിന്റെ ശക്തിയെക്കാൾ പാരമ്പര്യമുള്ള ഈ വിശ്വാസമാണ് വൈകുണ്ഡനാഥരുടെ ആരാധകർക്കു പ്രചോദനമാകുന്നത്.

വരദരാജ ക്ഷേത്രം

ദിവ്യദേശത്തിന്റെ ഐശ്വര്യമാണു വരദരാജ ക്ഷേത്രം. മഹാവിഷ്ണുവിന്റെ പ്രീതി തേടി പണ്ടു കാലം മുതൽ അന്യദേശക്കാർ ഇവിടെ വന്നു പോകുന്നു. ഇരുപത്തി മൂന്നേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വരദരാജ പെരുമാളിന്റെ ശ്രീകോവിലിൽ ആൾവാർ കവി വംശത്തിലെ പന്ത്രണ്ടു പേരും ദർശനം നടത്തി എന്നതൊരു പെരുമയാണ്. മഹാവിഷ്ണുവിന്റെ ഭക്തർ ജീവിതത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്ന രൂപമാണ് വരദരാജ വിഗ്രഹം. ബ്രഹ്മോത്സവമാണ് വരദരാജ പെരുമാളിന്റെ വാർഷിക ആഘോഷം. മേയ്–ജൂൺ മാസങ്ങളിൽ നടത്തുന്ന ഉത്സവത്തിനു ഗരുഡ വാഹനത്തിലേറി എഴുന്നള്ളുന്ന പെരുമാളെ കാണാൻ പതിനായിര കണക്കിനാളുകൾ ഇവിടെയെത്തുന്നു.

ക്ഷേത്രമുറ്റത്തെ ഗോപുരത്തിന്റെ വലതു ഭാഗത്തുള്ള ‘നൂറു കാൽ മണ്ഡപം’ അതി മനോഹരമാണ്. മണ്ഡപത്തിനുള്ളിലെ കൽതൂണുകൾക്കു നടുവിൽ സ്വർണ നിറമുള്ള സപ്രമഞ്ചമുണ്ട്. മണ്ഡപത്തിന്റെ വടക്കു ഭാഗത്താണ് തീർഥ കുളം.

കാഞ്ചി കുടിൽ

തീർഥാടകന്റെ മനസ്സുമായി കാഞ്ചീപുരത്തു ചെന്നിറങ്ങണം. ആറേഴു നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന കഠിനാധ്വാനികളായ ഒരു പറ്റം മനുഷ്യരുടെ കഥ ഓർത്തുകൊണ്ട് ഓരോ വീഥികളിലൂടെയും സഞ്ചരിക്കണം. എങ്കിൽ മാത്രമേ കാഴ്ചകൾക്കു നിറം തോന്നുകയുള്ളൂ. സംഗീതോപാസകരുടെ മണ്ഡപങ്ങൾ, നെയ്ത്തു ശാലകൾ, ക്ഷേത്രവാസികൾ വട്ടം കൂടിയിരുന്ന മേടകൾ, ആചാര്യശാലകൾ, കൃഷിസ്ഥലങ്ങൾ, കന്നുകാലികൾ, സമൂഹം അകറ്റി നിർത്തിയവരുടെ നൊമ്പരപ്പാടുകൾ... ഒന്നിരുത്തി നോക്കിയാൽ ചിത്രങ്ങൾ വ്യക്തം. ചിന്തകളുടെ ചരടു പൊട്ടാതെ കാഞ്ചി കുടിലിന്റെ അകത്തളത്തിൽ കയറിയപ്പോൾ കാലം ഒരുപാടു പിന്നോട്ടു സഞ്ചരിക്കുന്നതായി തോന്നി. നൂറ്റാണ്ടുകൾക്കു മുൻപ് അവിടം വിട്ടു പോയ തലമുറയുടെ ഗന്ധം വീടിനുള്ളിൽ കനം കെട്ടി നിൽക്കുന്നു. ഇടുങ്ങിയ മുറിയിലെ നിശബ്ദത എന്തൊക്കെയോ സംസാരിക്കുന്നു. കാറ്റത്തു തനിയെ അടഞ്ഞു പോയ വാതിലിന്റെ ശബ്ദത്തിൽ ഇടമുറിഞ്ഞെങ്കിലും ആ മൗനം ഏറെ നേരം കാതുകളെ പിന്തുടർന്നു...

കാഞ്ചീപുരം

തിരുവനന്തപുരം–ചെന്നൈ മെയിൽ ട്രെയിനിൽ കാട്പാടി ജംക്‌ഷനിൽ ഇറങ്ങുക (ട്രെയിൻ കാട്പാടി എത്തുന്ന സമയം പുലർച്ചെ 5.50) റെയിൽവെ സ്റ്റേഷന്റെ മുന്നിൽ നിന്നു പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുക. കാട്പാടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് കാഞ്ചീപുരത്തേക്കു സർവീസ് നടത്തുന്ന ബസുകളുടെ നമ്പർ 157. പതിനഞ്ച് മിനിറ്റ് ഇടവേളകളിൽ എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തുന്നു.