ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയും മിസ്റ്റർ കേരള ട്രാൻസ് മെൻ വിജയിയുമായ പ്രവീൺ നാഥിന്റെ വിയോഗം പ്രിയപ്പെട്ടവരിൽ സൃഷ്ടിക്കുന്ന ഞെട്ടല്‍ ചെറുതല്ല. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ചതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പ്രവീണിന്റെ മരണം.
പ്രവീൺ നാഥിന്റെ മരണത്തിൽ മനംനൊന്ത് ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രാൻസ്‌വുമണ്‍ റിഷാന ഐശുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ മാനസികമായി തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നും വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചതും ചർച്ചയായി. പിന്നാലെയാണ് മരണം.