ഒരു ദൃശ്യമാധ്യമത്തോട് ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു പിന്നാലെ മൃഗാശുപത്രി ജീവനക്കാരി പി. ഒ. സതിയമ്മയെ പിരിച്ചുവിട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. പിരിച്ചുവിടൽ വിവാദമായതിനെ തുടർന്ന് മന്ത്രിമാർ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ മാധ്യമപ്രവർത്തകർക്കു വിതരണം ചെയ്ത രേഖകളുടെ ആധികാരികതയിൽ സംശയമുയരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ലിജിമോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, അവരെ കാഷ്വൽ സ്വീപ്പർ ജോലിക്കു ചുമതലപ്പെടുത്തിയുള്ള ഐശ്വര്യ കുടുംബശ്രീയുടെ കത്ത്, പണം കൈപ്പറ്റിയതിനു ലിജിമോൾ ഒപ്പിട്ടു നൽകിയ രേഖയുടെ പകർപ്പ് എന്നിവയാണു മൃഗസംരക്ഷണ വകുപ്പിലെ രേഖയെന്നു പറഞ്ഞു മന്ത്രി വാസവൻ മാധ്യമപ്രവർത്തകർക്കു കൈമാറിയത്.
എന്നാൽ, തന്റെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടും മറ്റു രേഖകളും ചമച്ചു സതിയമ്മ ആശുപത്രിയിൽ സ്വീപ്പറായി ജോലി നോക്കിയെന്നാണു ലിജിമോൾ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നത്.
ഒരുപാട് ചോദ്യങ്ങൾ ബാക്കി
ആരാണു വ്യാജരേഖ നിർമിച്ചത്? മന്ത്രി വാസവൻ എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണു രേഖകൾ ഹാജരാക്കിയത്? മൃഗസംരക്ഷണ വകുപ്പിൽ സതിയമ്മയ്ക്ക് അനുകൂലമായി വ്യാജരേഖ ചമച്ചത് ആര്? സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാത്തതെന്താണ്? ലിജിമോളുടെ പേരിലുള്ളതു വ്യാജരേഖകളാണെങ്കിൽ മന്ത്രിമാർക്കു വ്യാജരേഖ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമോ?
ഇതിനിടെ, സതിയമ്മയെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ മഹാസഭ രംഗത്തെത്തി.