ADVERTISEMENT

ആസിഡ് ആക്രമണത്തിലെ പ്രതി പ്രശാന്ത് മുൻപ് മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ആരോപണം. ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷയെ (29) ഇന്നലെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്. 

ലഹരിക്കടിമയായിട്ടുള്ള ഇയാൾ എട്ടു വർഷം മുൻപ് മൂത്ത മകനെയും പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നെന്നാണ് പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞത്. അന്ന് അയൽവാസികൾ ലൈറ്റർ തട്ടിത്തെറിപ്പിച്ചത് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പ്രബിഷയുടെ അമ്മ പറഞ്ഞു.

ADVERTISEMENT

പ്രബിഷയ്ക്ക് നട്ടെല്ലിന് പരുക്കേറ്റത് പ്രശാന്തിന്റെ നിരന്തര മർദനത്തെ തുടർന്നാണെന്നും അവർ പറഞ്ഞു. ഇതിന്റെ ചികിൽസയ്ക്കായി ഇന്നലെ ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു പ്രശാന്തിന്റെ ആസിഡ് ആക്രമണം. 

ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. 

ADVERTISEMENT

കോഴിക്കോട് സ്വദേശിയായ പ്രശാന്ത് മേപ്പയ്യൂർ പൊലീസിൽ കീഴടങ്ങി. പ്രബിഷയും പ്രശാന്തും രണ്ടര വർഷം മുൻപാണ് വിവാഹമോചിതരായത്.

ADVERTISEMENT
ADVERTISEMENT