ശാസ്ത്രം വെളിച്ചമായി മുന്നിലുള്ളപ്പോഴും അന്ധവിശ്വാസത്തിന്റെ ഇരുട്ടിനോടു പ്രിയമുള്ള ചിലർ. അവരുടെ ചിന്തകൾ പോലും നമ്മളെ ഭയപ്പെടുത്തും. മന്ത്രവാദത്തിന്റെയും ആഭിചാര സഞ്ചാരങ്ങളുടേയും മറവിലിരുന്നു കൊണ്ട് അവര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികൾ പേടിയോടെയല്ലാതെ കണ്ടിരിക്കാനാകില്ല. മജ്ജയും മാംസവുമുള്ള ഒരു മനുഷ്യ ജീവനെ പച്ചയ്ക്ക് കൊന്നു തിന്നുന്ന മനോവൈകൃതത്തെ എന്തു വിളിക്കണം. രക്തം ചിന്തിയാൽ പ്രസാദിക്കുന്ന ഏതു ദൈവമാണ് നമുക്ക് മുന്നിൽ പ്രസാദിക്കുന്നത്, എന്തു സൗഭാഗ്യമാണ് നമുക്ക് കൈവരാനുള്ളത്. നന്തൻകോട് കൂട്ടക്കൊലപാതക കേസിലെ വിധി പുറത്തു വരുമ്പോൾ അന്തവിശ്വാസങ്ങളിൽ പൊലിഞ്ഞു പോയ മനുഷ്യരുടെ ചിത്രങ്ങൾ നമുക്കു മുന്നിൽ തെളിയുകയാണ്.
––––
ഞെട്ടിച്ച ആസ്ട്രൽ പ്രൊജക്ഷൻ
തിരുവനന്തപുരം നന്തൻകോട്ട് കാഡൽ ജീൻസൺ രാജ് മാതാപിതാക്കളടക്കം നാലുപേരെ കൂട്ടക്കൊല ചെയ്തത് സാത്താൻ സേവയെന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. ദുർമന്ത്രവാദത്തിലെ ഉഗ്രരൂപമായ 'ആസ്ട്രൽ പ്രൊജക്‌ഷൻ’ ആണ് നടപ്പാക്കിയതെന്നാണ് കാഡൽ മൊഴി നൽകിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117–ാം നമ്പർ വീട്ടിൽ 2017 ഏപ്രിലില്‍ സംഭവങ്ങൾ അരങ്ങേറുന്നത്. റിട്ട. പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീൻ പത്മ(58), മകൾ കരോലിൻ (26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമാണു കാണപ്പെട്ടത്. അച്ഛനമ്മമാരെയും സഹോദരിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളയുകയായിരുന്നു. ലളിതയെ തലയ്ക്കടിച്ച് കൊന്നു. ഈ കൊലകള്‍ നടത്തിയ ശേഷം കേഡല്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ തിരിച്ച് വരികയുമുണ്ടായി.
മനസ്സിനെ ശരീരത്തിൽ നിന്നു വേർപെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ എന്ന പരീക്ഷണമാണു താൻ നടത്തിയതതെന്ന് ഒരിക്കൽ പറഞ്ഞു. എന്തിനാണു താൻ ഈ കൊലപാതകങ്ങൾ നടത്തിയതെന്നു പൊലീസിനോടു ചോദിച്ച് ഉത്തരം കണ്ടെത്താനാണു ചെന്നൈയിൽനിന്നു തിരികെ വന്നതെന്നു മറ്റൊരിക്കൽ പറഞ്ഞു.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കേഡലിനെ പൊലീസ് പിടികൂടി. നന്തന്‍കോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പേടിപ്പെടുത്തുന്ന കഥകളാണ് പുറത്ത് വന്നത്. കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്തനായ കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നുവെന്നും അതിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും അവിശ്വസനീയമായ പല കഥകളും പ്രചരിച്ചു. പോലീസും ഇത്തരം കഥകള്‍ക്ക് പിന്നാലെ കുറേക്കാലം നടന്നു.
സാത്താന്‍ സേവയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമൊക്കെ കേരളം കേട്ടതും ചര്‍ച്ച ചെയ്തതും ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. പിടിയിലായി പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ മലയാളി അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. കേഡലിന്റെ ചെയ്തിക്ക് ഇപ്പോൾ അർഹിച്ച ശിക്ഷയാണ് കിട്ടിയിരിക്കുന്നത്. ജീവപര്യന്തം ഇളുളുനിറഞ്ഞ തടവറയിലാകും ഇനിയുള്ള അയാളുടെ ജീവിതം.
പുനർജന്മം എന്ന മണ്ടത്തരം
പുനർജന്മം ഉണ്ടാകുമെന്ന മണ്ടത്തരം വിളമ്പി പേരിൽ മക്കളെ കൊന്നുതള്ളിയ അച്ഛനേയും അമ്മയേയും ഓർത്തും ഒരിക്കൽ നാട് ലജ്ജിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മഡനപള്ളിയിൽ നിന്നാണ് അന്ന് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വരുന്നത്. ഉന്നതവിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടായിരുന്ന അച്ഛനും അമ്മയുമാണ് ഈ കൊടുംക്രൂരതയ്ക്കു പിന്നിൽ കൂസലില്ലാതെ നിന്നതെന്നത് ഏറെ ഞെട്ടിക്കുന്നു.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടന്നത്. പത്മജ, അവരുടെ ഭർത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായത്. 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകങ്ങൾ നടന്നത്.
മൂത്തമകള്‍ ആലേഖ്യ അടുത്തകാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ പോസ്റ്റുകള്‍ ഇതിനെ സൂചിപ്പിക്കുന്നതായിരുന്നു.27 കാരി ആലേഖ്യ ജനുവരി 21 ന് ഇട്ട പോസ്റ്റ് ''ശിവന്‍ വരുന്നു'' എന്നായിരുന്നു. തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോള്‍ പെണ്‍മക്കള്‍ പുനര്‍ജ്ജനിക്കും എന്ന് പറഞ്ഞായിരുന്നു പൂജാ വിധികള്‍ക്കൊടുവില്‍ മാതാപിതാക്കള്‍ പെണ്‍മക്കളെ കൊലപ്പെടുത്തിയത്. അന്ധ വിശ്വാസത്തിന്റെ ഞെട്ടിക്കുന്ന രംഗങ്ങളും വിവരങ്ങളുമാണ് വീട്ടില്‍ നിന്നും കിട്ടിയതെന്ന് മടനപ്പള്ളി പൊലീസ് പറയുന്നു.
അയല്‍ക്കാര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഞായറാഴ്ച രാത്രി 8.05 നായിരുന്നു മടനാപള്ളി പൊലീസ് ഇവരുടെ വീട്ടിലേക്ക് ബലമായി കയറിയത്. ഡംബല്‍സിന് അടിച്ചു കൊലപ്പെടുത്തിയ നിലയില്‍ രക്തപ്പുഴയില്‍ കുളിച്ചു കിടക്കുകയായിരുന്നു ആലേഖ്യയും സായി ദിവ്യയും. പൊലീസ് എത്തുമ്പോള്‍ പുരുഷോത്തമന്‍ ലിവിംഗ് റൂമില്‍ പ്രാര്‍ത്ഥനയലായിരുന്നു. വീട് പരിശോധിച്ചപ്പോള്‍ മൂത്തമകള്‍ ആലേഖ്യയും ഇളയമകള്‍ സായി ദിവ്യയും താഴത്തെ നിലയിലെ പൂജാമുറിയില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. ആലേഖ്യയുടെ തലയില്‍ ആഴത്തില്‍ മുറവേറ്റിരുന്നു. മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇളയമകള്‍. രണ്ടുപേരുടേയും ശരീരത്ത് വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല.
കൊലപാതകത്തെക്കുറിച്ച് ചോദ്യം ചെയ്യലിനിടയില്‍ തന്റെ പൂജാവിധി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതില്‍ പത്മജ പൊലീസിന് നേരെ ക്ഷോഭിക്കുകയായിരുന്നു. പൊലീസ് വീട്ടിലേക്ക് സാത്താനെ കൊണ്ടു വന്നെന്ന് ഇവര്‍ പറഞ്ഞു. പൊലീസുകാര്‍ വാതില്‍ തുറന്നപ്പോള്‍ ദുഷ്ടശക്തികള്‍ വീട്ടിനുള്ളിലേക്ക് കയറിയതാണ് മക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാതെ പോയതെന്ന് പത്മജ പറഞ്ഞു. പൊലീസുകാര്‍ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു വന്നിരുന്നെങ്കില്‍ തന്റെ പെണ്‍മക്കള്‍ ഉയര്‍ത്തെഴുന്നേറ്റ് അത്ഭുതം സംഭവിച്ച വീടായി മാറിയേനെ എന്നും ഇവര്‍ പറഞ്ഞു.
ഇളയമകളുടെ തലയ്ക്കുള്ളില്‍ ദുഷ്ടശക്തി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു എന്നും തല തകര്‍ത്ത് താന്‍ അതിനെ തുറന്നു വിട്ടെന്നും പത്മജ പറഞ്ഞു. അത്ഭുതങ്ങളുടെ വീടാകുമെന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും തങ്ങള്‍ക്ക് സന്ദേശം കിട്ടിയെന്നുമാണ് പുരുഷോത്തമന്‍ പോലീസിനോട് പറഞ്ഞത്. ആലേഖ്യയെയും ഇളയ സഹോദരി സായി ദിവ്യയേയും മാടനപ്പള്ളിയിലെ വീട്ടില്‍ മാതാപിതാക്കളാല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിന്റെ റെക്കോഡ് ചെയ്യപ്പെട്ട വീഡിയോയിലും മാതാപിതാക്കളുടെ അന്ധവിശ്വാസം പ്രകടമായിരുന്നു. ഒരു പകല്‍ നല്‍കിയാല്‍ മക്കളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും എന്ന് മാതാവ് പത്മജ ഉറച്ചു വിശ്വസിച്ചിരുന്നു.
‘‘തങ്ങള്‍ വിശ്വാസികളാണ്. ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മൂത്തമകള്‍ ആലേഖ്യയും കടുത്ത വിശ്വാസിയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ വേണ്ട നേര്‍ച്ചകാഴ്ചയെല്ലാം ചെയ്തു കഴിഞ്ഞു. ഇനി ശുദ്ധി കൂടി ചെയ്യണം അതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകില്ല.’’ തങ്ങളുടെ പൂജ പോലീസ് എത്തി മുടക്കിയെന്നും പത്മജ പറയുന്നുണ്ട്.
പൂജാവിധി പ്രകാരമുള്ള കാര്യങ്ങള്‍ തങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയതാണെന്നും അതിന് ഫലം കിട്ടുമെന്നും ഭര്‍ത്താവും ഭാര്യയും പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ഒരു മണിക്കൂറോളം മകള്‍ ജീവിച്ചിരുന്നത് തങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ ഫല സിദ്ധിയുണ്ട് എന്നതിന് തെളിവാണെന്നും പത്മജ പറഞ്ഞു. ദൈവത്തില്‍ നിന്നും കിട്ടിയ ആശയങ്ങള്‍ പ്രകാരം ഇത്തരം കാര്യങ്ങള്‍ മുമ്പും ശരിയായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സാത്ത് യുഗം തുടങ്ങുമ്പോള്‍ ദൈവം വരുമെന്ന് ദൈവത്തില്‍ നിന്നും മകള്‍ക്ക് ദൂത് കി്ട്ടിയിരുന്നതായി നായ്ഡുവും പറഞ്ഞു. കലിയുഗം അവസാനിക്കുമ്പോള്‍ സാത്ത് യുഗം വരുമെന്ന് പത്മജയും ഭര്‍ത്താവിനെ പിന്താങ്ങി.
ആത്മീയ കാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ പാലിക്കാന്‍ താന്‍ നിര്‍ബന്ധം പിടിച്ചിരുന്നതായി നായ്ഡു പോലീസിനോട് പറഞ്ഞു. മുമ്പും പൂജാകാര്യങ്ങള്‍ തങ്ങള്‍ക്ക് ഫലം നല്‍കിയിരുന്നതായി ഇയാള്‍ പറഞ്ഞു. അലോസരപ്പെടുത്തുന്ന വീഡിയോകളില്‍ പെണ്‍മക്കള്‍ മരിച്ച ശേഷമാണ് കാര്യങ്ങള്‍ തെറ്റായിരുന്നെന്ന് നായ്ഡു മനസ്സിലാക്കിയത്. അതേസമയം തന്റെ വിശ്വാസങ്ങളെ അത്ര പെട്ടെന്നൊന്നും വിട്ടു കളയാന്‍ പത്മജ കൂട്ടാക്കിയില്ല. പൂജ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പോലീസ് വന്നു കയറിയതാണ് കുഴപ്പമായതെന്നും വിധി പ്രകാരമുള്ള പൂജാദി കര്‍മ്മങ്ങള്‍ തടസ്സപ്പെട്ടതിന് പോലീസിനെ കുറ്റം പറയാനാണ് ഇവര്‍ തുനിഞ്ഞത്. വിശ്വാസത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരുന്നതിനാല്‍ പോലീസ് പെട്ടെന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കിയില്ല. നായ്ഡു പിന്നീട് സഹകരിച്ചെങ്കിലും പത്മജയുടെ മനോനില ശരീയായിട്ടില്ല.
മടനപ്പള്ളി സര്‍ക്കാര്‍ കോളേജില്‍ പുരുഷോത്തമന്‍ രസതന്ത്രം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറും പത്മജ ചിറ്റൂരിലെ ഒരു കോര്‍പ്പറേറ്റ് സ്‌കൂളില്‍ പ്രഥമാദ്ധ്യാപികയും ആണെങ്കിലും പുരുഷോത്തമന്റെ കുടുംബം കടത്തു അന്ധവിശ്വാസിളാണെന്നാണ് അയല്‍ക്കാരും പറയുന്നത്. മെഹര്‍ബാബ, സായിബാബ, രജനീഷ്, ഓഷോ തുടങ്ങിയരുടെയെല്ലാം വിശ്വാസികളായിരുന്നു. ഇവര്‍ പതിവായി ഷിര്‍ദ്ദിയും സന്ദര്‍ശിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ആലേഖ്യയുടെ പോസ്റ്റുകളും ഇത് സ്ഥിരീകരിക്കുന്നു.
അന്യഗ്രഹ ജീവിതം എന്ന മിഥ്യ
മലയാളി ദമ്പതികളും അധ്യാപികയായ സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിനു പിന്നിലും ബ്ലാക് മാജിക്കിന്റെ നിഴലുകളുണ്ട്. തിരുവനന്തപുരം സ്വദേശി നവീൻ തോമസ്, ഭാര്യ ദേവി, ആര്യ എന്നിവരെ അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിന്നായിരുന്നു ദൂരൂഹതകളുടെ തുടക്കം.
ഭാര്യയെയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭർത്താവ് നവീൻ എന്ന് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.
നവീൻ തോമസ് 2010 മുതൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്യഗ്രഹ ജീവിതത്തെക്കുറിച്ചും പറയുന്ന വെബ്സൈറ്റുകളിൽ സജീവമായി ഇടപെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. 2016 ഏപ്രിലിൽ അന്യഗ്രഹജീവിതത്തെക്കുറിച്ച് പറയുന്ന ‘മിതി’ എന്ന വെബ്സൈറ്റിൽ പണം സംഭാവന ചെയ്തിരുന്നുവെന്നും തെളിവുകൾ പുറത്തു വന്നിരുന്നു. മിതി എന്ന സാങ്കൽപിക കഥാപാത്രത്തിന്റെ പേരിലാണ് ഇൗ യൂട്യൂബ് ചാനലും വെബ്സൈറ്റും പ്രവർത്തിക്കുന്നത്. ഇതിൽ 2019ലും 2020ലും നവീൻ തോമസ് സംശയങ്ങൾ ചോദിച്ചതിന്റെയും അതിന് മിതി മറുപടി പറയുന്നതിന്റെയും രേഖകൾ പുറത്തു വന്നിരുന്നു. ഇത്തരം ചിന്തകളുടെ അടിമയായ നവീൻ പിന്നീട് ഭാര്യയെയും സുഹൃത്ത് ആര്യയെയും ഇൗ വഴിയിലെത്തിച്ചുവെന്ന അനുമാനത്തിലെത്തി പൊലീസ്.