കൊലപാതകങ്ങൾ കേഡൽ തന്നെ ചെയ്തതാണെന്നതിന്റെ തെളിവുകൾ അയാളുടെ കംപ്യൂട്ടറിൽ തന്നെയുണ്ടായിരുന്നു. കൃത്യം നടത്താൻ ഉപയോഗിച്ച മഴു, കയർ എന്നിവ ഓൺലൈനിൽ വാങ്ങിയതിന്റെ രേഖകൾ കംപ്യൂട്ടറിൽനിന്നു ഞങ്ങൾക്കു ലഭിച്ചു. കൊലപാതകം ചെയ്യുന്നതു പരിശീലിക്കാനുണ്ടാക്കിയ മനുഷ്യശരീരത്തിന്റെ ഡമ്മി വീട്ടിലൊളിപ്പിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം വഴിതെറ്റിക്കാൻ കേഡൽ ശ്രമിച്ചുകൊണ്ടേയിരുന്നു. സംഭവം നടക്കുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും വന്നപ്പോൾ വീട് കത്തുന്നതാണു കണ്ടതെന്നും കള്ളം പറഞ്ഞു.
അതീവ ക്രൂരദൃശ്യങ്ങളുള്ള സീരിയലുകളാണ് കേഡൽ പതിവായി കണ്ടിരുന്നത്. ആസ്ട്രൽ പ്രൊജക്‌ഷൻ സംബന്ധിച്ച വിവരങ്ങൾ അതിൽ നിന്നാണു ലഭിച്ചതെന്നു പറഞ്ഞ കേഡൽ, ആ വഴിക്കും ഞങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ചു. മാനസിക വിഭ്രാന്തി അഭിനയിക്കുകയാണെന്ന സംശയത്തിൽ അയാളെ വിശദ പരിശോധനയ്ക്കു വിധേയനാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരുതരത്തിലുള്ള മാനസിക വിഭ്രാന്തിയും ഇല്ലെന്നു മനോരോഗ വിദഗ്ധന്റെ പരിശോധനയിൽ തെളിഞ്ഞു.
വീട്ടിലെ തന്റെ മുറിയും കംപ്യൂട്ടറുമായിരുന്നു കേഡലിന്റെ ലോകം. വളരെ വിചിത്രമായാണ് അയാൾ പെരുമാറിയിരുന്നത്. എന്തു ചോദിച്ചാലും ചിരിക്കും. വീട്ടുമുറ്റത്തുള്ള 5 പൂക്കളുടെ പേര് പറയാൻ ചോദ്യംചെയ്യലിനിടെ ഞാൻ അയാളോട് ആവശ്യപ്പെട്ടു. അറിയില്ലെന്നായിരുന്നു മറുപടി. മൂന്നെണ്ണമെങ്കിലും പറയാൻ ആവശ്യപ്പെട്ടപ്പോഴുള്ള മറുപടി ഇതായിരുന്നു – ലില്ലി, ലില്ലി, ലില്ലി! വീട്ടിലുണ്ടാക്കുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമേതാണെന്നു ചോദിച്ചു.
ഒന്നു പോലും പറയാൻ അയാൾക്കായില്ല. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണത്തിന്റെ പേരുകളാണു പറഞ്ഞത്. സ്വന്തം വീടുമായോ സമൂഹവുമായോ ഒരുതരത്തിലുള്ള ബന്ധവും അയാൾക്കുണ്ടായിരുന്നില്ല. അച്ഛനോടു വിരോധമുണ്ടായിരുന്നെന്ന് കേഡൽ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. അമ്മയോട് എന്തെങ്കിലും ദേഷ്യമുണ്ടായിരുന്നോയെന്ന് ഞാൻ ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. പിന്നെന്തിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്നു ഞാൻ ചോദിച്ചു. അമ്മയെന്തിനു ജീവിക്കണം എന്നായിരുന്നു മറുചോദ്യം.