ഫോണിൽ ആൺസുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരന്റെ ദേഹത്ത് ചായപ്പാത്രം കൊണ്ട് പൊള്ളിച്ച പരാതിയിൽ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
സ്കൂളിൽ സഹപാഠിയായിരുന്ന കള്ളാർ സ്വദേശിയായ സുഹൃത്തുമായി യുവതി വിഡിയോ കോൾ ചെയ്യുന്നതും ഫോണിൽ സംസാരിക്കുന്നതും പതിവായിരുന്നു. ഇത് അവസാനിപ്പിക്കാൻ മകൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതിൽ നിന്ന് പിന്മാറിയില്ല.
ഇതോടെ 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണിൽ വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറിൽ പൊള്ളിക്കുകയായിരുന്നു.
സംഭവം ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതി രണ്ടു മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിലും ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.