വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലും കേസുകളിൽ വർധന. ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്ന ഒരാൾ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 93 ആയിരുന്നത് ഈ മാസം 12നുശേഷം 257 ആയി. സംസ്ഥാനത്തു 95 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 69 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 27 പേർ വൈറസ് മുക്തരായി. കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും (44) തമിഴ്നാടുമാണു (34) കേരളത്തിനു പിന്നിൽ.
ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ. 2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും. രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത് രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
കോവിഡ്: രാജ്യത്ത് ആശങ്കയില്ല
ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ച യോഗം വിലയിരുത്തി. സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലായിരുന്നു യോഗം. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, എമർജൻസി മെഡിക്കൽ റിലീഫ് ഡിവിഷൻ, ദുരന്ത നിവാരണ വിഭാഗം, ഐസിഎംഎആർ, കേന്ദ്ര സർക്കാർ ആശുപത്രികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്ത് നിലവിൽ 257 പേർ മാത്രമാണ് കോവിഡ് ബാധിതർ. ഇത് വളരെ കുറഞ്ഞ എണ്ണമാണ്. ആർക്കും ഗുരുതരമല്ല. ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.